ലണ്ടന്‍: നീണ്ട 26 വര്‍ഷമായി ആന്‍ഫീല്‍ഡിലെ പുല്‍മൈതാനിയുടെ പ്രിയ കൂട്ടുകാരനായ സ്റ്റീവന്‍ ജെറാഡിന് ആരാധകര്‍ കണ്ണീരോടെ വിടനല്‍കി. പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസുമായി നടന്ന അവസാന മത്സരത്തിനുശേഷം സ്റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കിയപ്പോള്‍ ഗ്രൗണ്ട് നീളെ കൈകളുയര്‍ത്തി പ്രത്യഭിവാദ്യം ചെയ്ത് ജെറാര്‍ഡ് ആരാധകരോട് വിട ചോദിച്ചു.
കളിക്കാരനെന്ന നിലയില്‍ ലിവര്‍പൂളുമായുള്ള രണ്ടരപതിറ്റാണ്ടുകാലത്തെ ബന്ധമാണ് ജെറാര്‍ഡ് അവസാനിപ്പിച്ചിരിക്കുന്നത്. 1987ല്‍ ഒമ്പതാമത്തെ വയസിലാണ് കുഞ്ഞുജെറാര്‍ഡ് ലിവര്‍പൂള്‍ പരിശീലനത്തിനായി എത്തുന്നത്. 1998ലാണ് സീനിയര്‍ ടീമിനുവേണ്ടി ആദ്യമായി ജഴ്‌സിയണിയുന്നത്. അന്ന് 18 വയസായിരുന്നു പ്രായം. ഇന്ന് 34ാം വയസില്‍ ലിവര്‍പൂളില്‍ നിന്നും വിടവാങ്ങുമ്പോള്‍ ഇതുവരെ മറ്റൊരു ക്ലബ്ബിനുവേണ്ടിയും കളിച്ചിട്ടില്ലെന്ന റെക്കോര്‍ഡും ജെറാര്‍ഡിനൊപ്പമുണ്ട്.

വന്‍കിട ക്ലബ്ബുകള്‍ വന്‍ ഓഫറുകളുമായി പ്രതിഭാധനനായ കളിക്കാരന് പിറകെ വട്ടമിട്ട് നടന്നപ്പോഴും ലിവര്‍പൂളുമായുളള ആത്മബന്ധം ഉപേക്ഷിക്കാന്‍ ജെര്‍ഡ് തയ്യാറായിരുന്നില്ല. ഇതുവരെയായി 708 തവണ ക്ലബ്ബിനുവേണ്ടി ഗ്രൗണ്ടിലിറങ്ങിയ ജെറാര്‍ഡ് 185 ഗോളുകളും അടിച്ചു. ചാമ്പ്യന്‍സ് ലീഗ്, യുവേഫ, രണ്ട് എഫ്എ കപ്പ്, മൂന്ന് ലീഗ് കപ്പ് എന്നിവയും ജെറാര്‍ഡിന്റെ കാലത്ത് ലിവര്‍പൂളിന് സ്വന്തമായി.
ലോകത്തെ മികച്ച സെന്റര്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ ജെറാര്‍ഡ് ഈ സീസണ്‍ അവസാനത്തോടെ ലിവര്‍പൂള്‍ വിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നും വിടവാങ്ങുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. വിരമിക്കുന്നില്ലെങ്കില്‍ ചെല്‍സി അടക്കമുള്ള ടീമുകള്‍ ജെറാര്‍ഡിനെ ടീമിലെടുക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അതേസമയം, ഭാവിയില്‍ പരിശീലകനായി ലിവര്‍പൂളില്‍ തിരിച്ചെത്തിയേക്കാമെന്ന് ജെറാര്‍ഡ് സൂചന നല്‍കി.