
സൗത്ത്‌ഗേറ്റിന്റെ പൊളിച്ചെഴുത്ത്
ഗാരത് സൗത്ത്‌ഗേറ്റെന്ന തന്ത്രശാലിയായ പരിശീലകനാണ് ഇംഗ്ലണ്ടിനെ അടിമുടി മാറ്റുന്നത്. യൂറോ കപ്പിലെ അപ്രതീക്ഷിതമായ തോല്‍വിക്ക് ശേഷം ടീം ലൈനപ്പില്‍ അദ്ദേഹം കൃത്യമായ മാറ്റങ്ങളാണ് വരുത്തിയത്. ഹാരി കെയ്‌നിനെ ക്യാപ്റ്റനാക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. പിന്നീട് അദ്ദേഹത്തെ മുന്‍നിര്‍ത്തിയുള്ള ഗെയിം പ്ലാന്‍ മനോഹരമായി നടപ്പിലാക്കുകയും ചെയ്തു. സ്വീഡനെതിരെ പിറന്ന രണ്ട് ഗോളുകളും ഹെഡ്ഡറുകളില്‍ നിന്നായിരുന്നു. വിങുകളിലൂടെ സെന്‍ട്രലിലൂടെയും ഇംഗ്ലണ്ട് നടത്തിയ ആക്രമണങ്ങള്‍ സ്വീഡനെ ഞെട്ടിച്ചു കളഞ്ഞു. ജെസ്സെ ലിംഗാര്‍ഡിന്റെയും ഡെല്ലെ അല്ലിയുടെയും സഹായവും ഇംഗ്ലണ്ടിനുണ്ടായിരുന്നു. കെയ്ന്‍ ഗോളവസരം ഒരുക്കുന്നതിലാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി ശ്രദ്ധിച്ചത്. ടീമിന്റെ വിജയമുറപ്പിക്കുക എന്നതില്‍ കുറഞ്ഞൊന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. മുന്നേറ്റത്തില്‍ ഇവരൊക്കെ തിളങ്ങുന്നതിന് പുറമേ പ്രതിരോധ താരങ്ങളായ മാഗ്വയര്‍, കൈല്‍ വാക്കര്‍ എന്നിവര്‍ ആക്രണത്തില്‍ കളിക്കുന്നതും സ്വീഡനെതിരെ കണ്ടിരുന്നു. ഇതും പുതിയൊരു ഗെയിം പ്ലാനാണ്.

സെറ്റ് പീസുകളുടെ ഗെയിം
ഇത്തവണത്തെ ഇംഗ്ലീഷ് ടീമിന്റെ ഒത്തൊരുമയാണ് ഏറ്റവും വിജയം കണ്ടത്. അതിന്റെ ഭാഗമായി സെറ്റ് പീസുകള്‍ കൊണ്ട് മികച്ച ആക്രമണം ഉണ്ടാക്കാനും ഇംഗ്ലീഷ് ടീമിന് സാധിച്ചു. ഡെഡ് ബോള്‍ അഥവാ ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ യാതൊരു അവസരവും ഇല്ല എന്ന് കരുതിയിടത്ത് നിന്ന് മൂന്ന് ഗോളുകളാണ് ഇംഗ്ലണ്ട് നേടിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ 11 ഗോളുകള്‍ ഇംഗ്ലണ്ട് സ്‌കോര്‍ ചെയ്തു. ഇതൊക്കെ ആക്രമണനിരയുടെ മാത്രം കഴിവല്ല, മറിച്ച് മധ്യനിരയുടെ പ്രകടനവും എടുത്ത് പറയേണ്ടതുണ്ട്. 1990ന് ശേഷം ഇംഗ്ലീഷ് ടീം സെമി ഫൈനലില്‍ ഇടംപിടിക്കുന്നതും റഷ്യയിലാണ്. അതുകൊണ്ട് എല്ലാവരെയും അമ്പരിപ്പിക്കുന്ന പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ച്ചവെച്ചതെന്ന് പറയേണ്ടി വരും. റഷ്യയില്‍ ഇംഗ്ലണ്ടിന് ലഭിച്ച മൂന്നു പെനാല്‍ട്ടിയും വലയിലെത്തിച്ചത് ഹാരി കെയ്‌നാണ്. 1966ന് ശേഷം ഇംഗ്ലണ്ട് ലോകകപ്പില്‍ 10 ഗോളില്‍ അധികം നേടുന്നതും ഇപ്പോഴാണ്. ഇംഗ്ലണ്ട് നേടിയ എട്ടു ഗോളുകള്‍ സെറ്റ് പീസുകളില്‍ നിന്നാണ്. 1966ല്‍ പോര്‍ച്ചുഗല്‍ ഇത്രയും ഗോള്‍ സെറ്റ് പീസുകളില്‍ നിന്ന് നേടിയതിന് ശേഷം ഇതാദ്യമായിട്ടാണ് ഒരു ടീം ഇത്രയും ഗോള്‍ നേടുന്നത്.

ഇംഗ്ലീഷ് ഫുട്‌ബോളിന്റെ സുവര്‍ണകാലം
എല്ലാ കാലത്തും ഇതിഹാസങ്ങളുടെ കുത്തൊഴുക്കുണ്ടായിരുന്ന ടീമാണ് ഇംഗ്ലണ്ടിന്റേത്. ഗോര്‍ഡന്‍ ബാങ്ക്‌സും ജോര്‍ജ് ബെസ്റ്റും കെന്നി ഡാല്‍ഗിഷും ഓവനും ബെക്കാമുമെല്ലാം സ്റ്റാര്‍ പ്ലെയേഴ്‌സായിരുന്നു. എന്നാല്‍ ഫുട്‌ബോളില്‍ അവര്‍ക്ക് ഓര്‍ക്കാനുള്ളത് 1966ലെ ലോകകപ്പ് മാത്രമായിരുന്നു. അന്നാണ് ഇംഗ്ലണ്ട് ആദ്യമായും അവസാനമായും ലോകകിരീടം ചൂടിയത്. ഫൈനലില്‍ ജര്‍മനിയെ 4-2ന് പരാജയപ്പെടുത്തിയ ടീം. ഹസ്റ്റിന്റെ ഹാട്രിക്കായിരുന്നു അന്നത്തെ മത്സരത്തിന്റെ പ്രത്യേകത. പിന്നീട് ഒരിക്കല്‍ പോലും ഫുട്‌ബോളില്‍ ആധിപത്യം ചെലുത്താനായിട്ടില്ല. എന്നാല്‍ റഷ്യയില്‍ ആ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ച്ചവച്ചത്. സെറ്റ് പീസുകളാണ് മാത്രമല്ല ഓപ്പണ്‍ പ്ലേ എന്ന അറ്റാക്കിങ് രീതിയും ഇംഗ്ലണ്ട് വിജയകരമായി പരീക്ഷിച്ചിരുന്നു. പാനമയ്‌ക്കെതിരെ ഇംഗ്ലണ്ട് നേടിയ മൂന്ന് ഗോളുകള്‍ ഈ രീതിയില്‍ പിറന്നതാണ്. ജെസ്സെ ലിംഗാര്‍ഡ്, ഡെല്ലെ അല്ലി, കെയ്ന്‍ എന്നിവരാണ് അന്ന് ഗോള്‍ നേടിയത്. ഇംഗ്ലണ്ട് ടീമിന്റെ പത്ത് കോര്‍ണറുകളില്‍ ഏഴെണ്ണം കൃത്യമായി ടാര്‍ഗറ്റിലേക്ക് ഉള്ളതായിരുന്നു. ഇത്രയും കൃത്യമായി ലോകചാംപ്യന്‍മാരായിരുന്ന സമയത്ത് മാത്രമാണ് ഇംഗ്ലണ്ട് കളിച്ചിട്ടുള്ളത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ സ്വാധീനം
ഇംഗ്ലണ്ടിന്റെ ജയത്തില്‍ ഇത്തവണ ഏറ്റവും നിര്‍ണായകമായത് പ്രീമിയര്‍ ലീഗ് തന്നെയാണ്. ഏറ്റവും വൃത്തിയുള്ള ആക്രമണം കാഴ്ച്ചവെക്കാന്‍ അവരെ സഹായിച്ചതും പ്രീമിയര്‍ ലീഗ് മത്സരങ്ങളാണ്. സൗത്ത്‌ഗേറ്റ് മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ചെല്‍സിയുടെയും കളിരീതികള്‍ സമന്വയിപ്പിച്ചാണ് ടീമിനെ കളത്തിലിറക്കിയത്. ഒരേസമയം ആക്രമണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നല്‍കികൊണ്ടുള്ള ഗെയിം പ്ലാന്‍. മധ്യനിരയില്‍ ട്രിപ്പിയറും ആഷ്‌ലി യങും നടത്തുന്ന കഠിനാധ്വാനവും എടുത്ത് പറയേണ്ടതാണ്. ഇനി പകരക്കാരായി ഇരിക്കുന്നവരും വമ്പന്‍മാരായ ജാമി വാര്‍ഡി, മാര്‍ക്ക് റാഷ്‌ഫോര്‍ഡ്, ഗാരി കാഹില്‍, എറിക് ഡയര്‍, എന്നിവര്‍ മത്സരഫലം തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ളവരാണ്. ഇതിനൊക്കെ പുറമേ ആരും അറിയാത്തൊരു വജ്രായുധം ഇംഗ്ലണ്ടിന്റെ അണിയറയിലുണ്ട്. അറ്റാക്കിങിന്റെ ചുമതലയുള്ള കോച്ച് അലന്‍ റസല്‍. പ്രീമിയര്‍ ലീഗില്‍ ഓരോരുത്തരുടെയും മത്സരങ്ങള്‍ അദ്ദേഹം പ്രത്യേകം വീക്ഷിക്കുന്നുണ്ടായിരുന്നു. മറ്റ് ടീമുകളില്‍ നിന്ന് എന്തെങ്കിലും വ്യത്യസ്തത ടീമിന് വേണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹമാണ് ഇംഗ്ലീഷ് കുതിപ്പിന് പിന്നില്‍. 2010 ലോകകപ്പ് മുതല്‍ സെറ്റ് പീസുകളില്‍ നിന്ന് ഒരു ഗോള്‍ പോലും നേടാത്ത ടീമാണ് ഇംഗ്ലണ്ട്. ഷൂട്ടൗട്ട് എന്ന് കേട്ടാല്‍ തലച്ചുറ്റി വീഴാനും സാധ്യതയുള്ള ടീമായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ ഈ രണ്ട് ദൗര്‍ബല്യങ്ങളെയും പുറത്താക്കിയിരിക്കുകയാണ് ഇംഗ്ലണ്ട്. അതുകൊണ്ട് കപ്പ് നേടിയാലും ഇംഗ്ലണ്ടിനെ കുറിച്ചോര്‍ത്ത് ആരും അദ്ഭുതപ്പെടേണ്ടതില്ല.


Click it and Unblock the Notifications














