കോപ്പ അമേരിക്ക ടൂര്‍ണമെന്റിനിടെ നടന്ന കുപ്രസിദ്ധമായ സംഭവത്തിനുശേഷം ഉറുഗ്വന്‍ ഫോര്‍വേഡ് എഡിസണ്‍ കവാനിയും ചിലിയുടെ പ്രതിരോധനിരക്കാരന്‍ ഗോണ്‍സാലോ ജാറയും വീണ്ടും മുഖാമുഖം വരുന്നു. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചൊവ്വാഴ്ചയാണ് ചിലിയും ഉറുഗ്വയും തമ്മില്‍ ഏറ്റമുട്ടുന്നത്.
2015 ജൂലൈയില്‍ നടന്ന കോപ്പ ടൂര്‍ണമെന്റിലായിരുന്നു ഇരുവരും ലോകമാധ്യമങ്ങളില്‍ ഇടംപിടിച്ചത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ ജാറ കവാനിയുടെ പിറകില്‍ അശ്ലീലമായി പിടിച്ചതാണ് വിവാദത്തിനാധാരം. ജാറയുടെ പ്രവര്‍ത്തിയില്‍ കുപിതനായ കവാനി ജാറയെ മുഖത്തടിച്ചതിനെ തുടര്‍ന്ന് കളിയില്‍ നിന്നും പുറത്തുപോകേണ്ടിയും വന്നു. ഉറുഗ്വെ 10 പേരായി ചുരുങ്ങിയതോടെ ചിലി കളിയില്‍ ജയിക്കുകയും ചെയ്തു.

എന്നാല്‍ മത്സരത്തിന്റെ വീഡിയോ പരിശോധിച്ച ഒഫീഷ്യലുകള്‍ ജാറയുടെ അശ്ലീല പ്രകടനത്തിന് രണ്ടു മത്സരങ്ങളിലെ ശിക്ഷയാണ് വിധിച്ചത്. ഇതേതുടര്‍ന്ന് ജാറയ്ക്ക് കോപ്പയില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായി. സംഭവത്തിനുശേഷം ഇതാദ്യമായാണ് ഇരുവരും മുഖാമുഖം വരുന്നതെന്നതിനാല്‍ ചിലി ഉറുഗ്വെ മത്സരത്തിന് അമിത വാര്‍ത്താ പ്രാധാന്യമാണ് ലഭിക്കുന്നത്.
അതേസമയം, അന്നു നടന്ന സംഭവം നേരത്തെ തന്നെ മറന്നുകഴിഞ്ഞതാണെന്ന് ഇരു താരങ്ങളും പറഞ്ഞു. സംഭവം പണ്ടേകഴിഞ്ഞതാണ് അതേക്കുറിച്ച് ഇപ്പോള്‍ ആലോചിക്കാറില്ല. മാധ്യമങ്ങളോട് മറുപടിപറഞ്ഞ് മടുത്തുകഴിഞ്ഞെന്ന് കവാനി പ്രതികരിക്കുന്നു. സംഭവം അടഞ്ഞ അധ്യായമാണെന്ന് ജാറയും വ്യക്തമാക്കി.