മോസ്‌കോ: കൈയില്‍ കിട്ടിയ ഒരു അവസരം തുലച്ച ക്യാപ്റ്റന്‍ യഥാര്‍ത്ഥത്തില്‍ വില്ലന്‍ പരിവേഷം നേടേണ്ട വ്യക്തിയാണ്. എന്നിട്ടും ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂകാ മോഡ്രിച്ച് ആ പദവിയില്‍ നിന്നും രക്ഷപ്പെട്ടത് അത്യുഗ്രന്‍ ഷൂട്ടൗട്ടില്‍ പന്ത് മനോഹരമായി വലയില്‍ എത്തിച്ച് കൊണ്ടാണ്. എക്‌സ്ട്രാ ടൈമിലെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയിട്ടും ഏകാഗ്രത കൈവിടാതെ ഡെന്‍മാര്‍ക്കിനെതിരെ ടീമിനെ വിജയത്തിലേക്ക് നയിച്ച മോഡ്രിച്ചിനെ ക്രൊയേഷ്യന്‍ കോച്ച് സ്ലാട്‌കോ ഡാലിച്ച് പ്രശംസ കൊണ്ട് മൂടി.

120 മിനിറ്റ് നീണ്ട കളിയില്‍ 1-1ന് ഇരുടീമുകളും പിരിഞ്ഞതിന് ശേഷം ലഭിച്ച അവസരമാണ് റയല്‍ മാഡ്രിഡ് മധ്യനിരക്കാരന്‍ നഷ്ടമാക്കിയത്. എന്നാല്‍ ഇതോടെ തളര്‍ന്ന് നില്‍ക്കാന്‍ മോഡ്രിച്ച് തയ്യാറായില്ല. രണ്ടാം വട്ടം ഷൂട്ടൗട്ടില്‍ ക്യാപ്റ്റന്‍ പിഴവ് വരുത്തിയില്ല. ഗോള്‍കീപ്പര്‍ ഡാനിയല്‍ സബേസികാണ് ഡാനിഷ് ഷൂട്ടൗട്ടുകള്‍ തടഞ്ഞ് 3-2ന് ടീമിന് വിജയം ഉറപ്പാക്കിയത്. 'ഒരു യഥാര്‍ത്ഥ ക്യാപ്റ്റന്റെ ഉത്തരവാദിത്വം ലൂകാ ഏറ്റെടുത്തു, സ്‌കോര്‍ ചെയ്തു, അതാണ് ലൂകാ', കോച്ച് ഡാലിച്ച് വ്യക്തമാക്കി.
പെനാല്‍റ്റി ഷൂട്ടൗട്ട് തുടങ്ങും മുന്‍പാണ് ഒരെണ്ണം താന്‍ എടുക്കുമെന്ന് ലൂകാ വ്യക്തമാക്കിയത്. അദ്ദേഹം സ്‌കോര്‍ ചെയ്തില്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. ഇതാണ് മഹാനായ താരത്തിന്റെ ഗുണങ്ങള്‍ വിളിച്ച് പറയുന്നത്, ലൂകാ മഹാനായ താരമാണ്, ഡാലിച്ച് അഭിപ്രായപ്പെട്ടു. മൂന്ന് ഷോട്ടുകള്‍ തടുത്താണ് ഗോള്‍കീപ്പര്‍ സബേസിച്ച് ക്രൊയേഷ്യയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യക്കെതിരെ അണിനിരത്താന്‍ സഹായിച്ചത്.
സബേസിച്ചാണ് ഈ രാത്രി തങ്ങളുടെ ഹീറോയെന്ന് ഡാലിച്ച് പറഞ്ഞു. മൂന്ന് പെനാല്‍റ്റികളാണ് അദ്ദേഹം തടുത്തത്. എപ്പോഴും കാണാന്‍ കിട്ടുന്ന കാഴ്ചയല്ല ഇത്. ടീമിന് ആവശ്യമുള്ളപ്പോഴാണ് ഗോളി ആ പ്രകടനം കാഴ്ചവെച്ചത്, കോച്ച് വ്യക്തമാക്കി. മറുഭാഗത്ത് രണ്ട് ഷോട്ടുകള്‍ തടുത്ത ഗോളി ഷ്‌മൈക്കിളിനെ പിന്തുണയ്ക്കാന്‍ കഴിയാതെ പോയതില്‍ ഖേദമുള്ളതായി ഡെന്‍മാര്‍ക്ക് കോച്ച് ഏജ് ഹരേഡ് കൂട്ടിച്ചേര്‍ത്തു. യുദ്ധമുന്നണിയില്‍ നല്ലൊരു ഗോളിയുണ്ടായിരുന്നു, പക്ഷെ അതിന്റെ ഗുണം ലഭിച്ചില്ല, കോച്ച് പറയുന്നു.