ഫോക്‌സ്ബറോ: ആരാധകരെ ഞെട്ടിച്ചുകൊണ്ട് ബ്രസീല്‍ ടീം കോപ്പ അമേരിയ്ക്കയില്‍ നിന്ന് പുറത്തേയ്ക്ക്. വിവാദ ഗോളിലൂടെ പെറു നേടിയ അട്ടിമറി വിജയമാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ സ്വപ്‌നങ്ങള്‍ തകര്‍ത്തത്.
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പെറുവിന്റെ വിജയം. 75-ാം മിനിട്ടില്‍ ആര്‍ റൂയിഡിയാസ് ആണ് പെറുവിന് വേണ്ടി വിജയഗോള്‍ സ്വന്തമാക്കിയത്. ആദ്യമാണ് ബ്രസീൽ കോപ്പ അമേരിക്കയിൽ ക്വാർട്ടർ കാണാതെ പുറത്താകുന്നത്.
വിവാദ ഗോളിലൂടെയാണ് ബ്രസീല്‍ പുറത്തായത്. ബ്രസീലിന്റെ പോസ്റ്റിലേയ്ക്ക് റൂയിഡിയാസ് പന്ത് കൈകൊണ്ട് തട്ടിയിടുകയായിരുന്നു. പക്ഷേ റഫറി ഗോള്‍ വിധിച്ചു. അത് ബ്രസീസിന്റെ വിധികൂടി ആയിരുന്നു.
കളം നിറഞ്ഞ് കളിച്ച ബ്രസീല്‍ പുറത്തും കാഴ്ചക്കാരായി നിന്ന പെറു അകത്തും എന്ന സ്ഥിതി. ഗോള്‍ പൊസഷനിലും മികച്ച പാസ്സുകളും ആക്രമണങ്ങളിലും തുടക്കം മുതല്‍ ഒടുക്കം വരെ ബ്രസീല്‍ തന്നെ ആയിരുന്നു മുന്നില്‍. എന്നാല്‍ ഭാഗ്യം പെറുവിനൊപ്പമായിരുന്നു.
കോപ്പ അമേരിയ്ക്കയില്‍ 31 വര്‍ഷത്തിന് ശേഷമാണ് പെറു ബ്രസീലിനെ തോല്‍പിയ്ക്കുന്നത്. 1985 ല്‍ ആയിരുന്നു അവസാന തോല്‍വി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് പെറു ക്വാര്‍ട്ടറില്‍ എത്തുന്നത്. കൊളംബിയ ആണ് എതിരാളികള്‍.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഹെയ്ത്തിയ്ക്കെതിരെ ഗോൾവർഷം തീർത്ത് ഇക്വഡോർ ക്വാർട്ടറിലെത്തി. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഇക്വഡോർ ക്വാർട്ടറിൽ അമേരിക്കയെ നേരിടും. ഹെയ്ത്തിയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇക്വഡോർ പരാജയപ്പെടുത്തിയത്.