ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയുടെ കഷ്ടകാലം തുടരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ ചെല്‍സിയെ വാട്‌ഫോര്‍ഡ് ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു മുക്കുകയായിരുന്നു. സീസണില്‍ ചെല്‍സിക്കു നേരിടുന്ന ആറാമത്തെയും തുടര്‍ച്ചയായ രണ്ടാമത്തെയും തോല്‍വിയാണിത്. മല്‍സരം 1-1ന് സമനിലയില്‍ കലാശിക്കുമെന്ന് കരുതിയെങ്കിലും അവസാന ആറു മിനിറ്റിനിടെ മൂന്നു ഗോളുകള്‍ ചാംപ്യന്‍മാരുടെ വലയിലേക്കു വാട്‌ഫോര്‍ഡ് അടിച്ചുകയറ്റുകയായിരുന്നു.

30ാം മിനിറ്റില്‍ ടിമോ ബക്കായോക്കോ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടു പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് ശേഷിച്ച ഒരു മണിക്കൂര്‍ ചെല്‍സി പൊരുതിയത്. ഈ തോല്‍വിയോടെ ചെല്‍സി കോച്ച് അന്റോണിയോ കോന്റെയുടെ ഭാവി ഏറക്കുറെ അവസാനിച്ചു. അദ്ദേഹത്തെ എന്നു പുറത്താക്കുമെന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.
42ാം മിനിറ്റില്‍ ട്രോണി ഡീനിയുടെ പെനല്‍റ്റിയില്‍ വാട്‌ഫോര്‍ഡാണ് ആദ്യം മുന്നിലെത്തിയത്. 82ാം മിനിറ്റില്‍ ഈഡന്‍ ഹസാര്‍ഡിലൂടെ ചെല്‍സി സമനില പിടിച്ചുവാങ്ങി. പിന്നീട് ചാംപ്യന്മാരുടെ ദുരന്തമാണ് കണ്ടത്. ഡാരില്‍ യാന്‍മാറ്റ് (84), ജെറാര്‍ഡ് ഡ്യുലോഫു (88), റോബര്‍ട്ടോ പെരേര (90) എന്നിവരുടെ ഗോളുകളില്‍ ചെല്‍സി ദയനീയ തോല്‍വിയിലേക്ക് കൂപ്പുകുത്തി.

ഈ തോല്‍വിയോടെ നാണക്കേടിന്റെ പുതിയൊരു റെക്കോര്‍ഡ് കൂടി ചെല്‍സി സ്വന്തം പേരില്‍ കുറിച്ചു. 23 വര്‍ഷത്തിനുശേഷമാണ് ലീഗില്‍ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ ചെല്‍സി മൂന്നോ അതില്‍ കൂടുതലോ ഗോളുകളുടെ തോല്‍വിയേറ്റുവാങ്ങുന്നത്. ഇതിനു മുമ്പ് 1995ലാണ് ഇത്തരമൊരു നാണക്കേട് ചെല്‍സിക്കു നേരിടേണ്ടിവന്നത്.