ബ്രസീലിയ: വിമാന ദുരന്തത്തില്‍ ചാമ്പലായിപ്പോയ ബ്രസീലിയന്‍ ക്ലബ്ബ് ഷാപ്‌കൊയിന്‍സെക്ക് പുതുപ്പിറവി. ക്ലബ്ബിന്റെ പുതിയ നിര സൗഹൃദ മത്സരം കളിക്കാനിറങ്ങി. പാല്‍മെയ്‌റാസായിരുന്നു എതിരാളി. ദുരന്തത്തിന് ഇരയായ ടീം അവസാനമായി കളിച്ചത് പാല്‍മെയ്‌റാസിനെതിരെ ആയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഈ സൗഹൃദ മത്സരം പ്ലാന്‍ ചെയ്തത്.
മത്സരം 2-2 സമനിലയായി. ഇരുപതിനായിരത്തിലേറെ ക്ല്ബ്ബ് ആരാധകര്‍ ആരീന കോന്റെ സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ 29നുണ്ടായ ദുരന്തത്തില്‍ കളിക്കാരും കോച്ചിംഗ് സ്റ്റാഫുകളും മാധ്യമസംഘവും ഉള്‍പ്പടെ 77 പേരുമായി കോപ സുഡാമേരിക്കാന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാന്‍ പോകവെയായിരുന്നു കൊളംബിയയില്‍ വിമാനം തകര്‍ന്ന് വീണത്. 71 പേരും മരിച്ചു.

ഒരു ജേര്‍ണലിസ്റ്റും മൂന്ന് കളിക്കാരും കോച്ചിംഗ് സ്റ്റാഫുകളും ഉള്‍പ്പടെ ആറ് പേരാണ് ആ ദുരന്തം അതിജീവിച്ചത്. ഇവര്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ഡിഫന്‍ഡര്‍ നെറ്റോയും വിംഗര്‍ അലന്‍ റുഷേലും പരുക്കിനെ അതിജീവിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ജാക്‌സ്ന്‍ ഫോള്‍മാന്‍ ശരിക്കും ദുരന്തത്തിന്റെ ഭീകരത ഏറ്റുവാങ്ങിയ ഇരയാണ്. വലത് കാല്‍ മുറിച്ച് മാറ്റി. ഇടത് കാല്‍പാദവും നഷ്ടമായി. വീല്‍ ചെയറിലാണ് ജാക്‌സന്‍ ഗ്രൗണ്ടിലിറങ്ങിയത്. കോപ സുഡാമേരിക്കാന ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി ഷാപ്‌കൊയിന്‍സെക്കായി ഏറ്റുവാങ്ങിയത് ജാക്‌സനാണ്. നിറ കണ്ണുകളോടെ വിതുമ്പിക്കൊണ്ടായിരുന്നു ജാക്‌സന്‍ അതേറ്റുവാങ്ങിയത്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബംഗങ്ങല്‍ക്കെല്ലാം തന്നെ കോപ സുഡാമേരിക്കാന മെഡല്‍ നല്‍കി സംഘാടകര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
മത്സരം എഴുപത്തൊന്ന് മിനുട്ടിലെത്തിയപ്പോള്‍ ഒന്ന് ബ്രേക്ക് ചെയ്തു. 71 പേരുടെ ഓര്‍മയ്ക്കായിട്ടായിരുന്നു ഇത്. തുടര്‍ന്ന് ഗ്രൗണ്ടിലെ വലിയ സ്‌ക്രീനില്‍ ഷാപ്‌കൊയിന്‍സെ ടീം കോപ സുഡാമേരിക്കാന ഫൈനല്‍ യോഗ്യത നേടിയതിന്റെ ഡ്രസിംഗ് റൂം ആഘോഷം കാണിച്ചു. ഓര്‍മകളിലേക്ക് മറഞ്ഞവര്‍ തുള്ളിച്ചാടുന്ന ദൃശ്യം ഏവരുടെയും കണ്ണുകള്‍ നിറച്ചു.