സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സലോണ ഫ്രഞ്ച് സൂപ്പർ താരം ഉസ്മാൻ ഡെബെലെയെ വായ്പ അടിസ്ഥാനത്തിൽ ആഴ്‌സണലിനു നൽകാൻ തയ്യാറെന്ന് റിപ്പോർട്ട്.ആഴ്‌സണലിന്റെ പുതിയ പരിശീലകനായി ഉനായ് എമറി എത്തിയതിനുശേഷം ആദ്യമായി കണ്ണുവച്ചത് ഈ ഇരുപത്തിയൊന്നുകാരനിലായിരുന്നു.ബോറുസിയയിൽ നിന്ന് 147 മില്യൺ യൂറോയ്ക്ക് ബാഴ്‌സലോണയിലെത്തിയ ഡെബെലെ പണത്തിനൊത്ത പ്രകടനം ഇതുവരെ കാഴ്ചവച്ചിട്ടില്ല.തുടരെ തുടരെയുള്ള പരിക്കുകളും ഡെബെലെയുടെ പ്രകടനത്തിനെ ബാധിച്ചു.അതുകൊണ്ടുതന്നെ ഡെബെലെയെ മികച്ച വിലയ്ക്ക് വിറ്റ് മറ്റ് സൂപ്പർ താരങ്ങളെ വാങ്ങാനായിരുന്നു ബാഴ്‌സലോണയുടെ ലക്ഷ്യം.എന്നാൽ ഇനിയും ബാഴ്‌സലോണയുമായി താരത്തിന് രണ്ടു വർഷത്തെ കരാർ നിലനിൽക്കുന്നതിനാൽ വമ്പൻ റിലീസിങ് തുകനൽകി താരത്തെ സ്വന്തമാക്കാൻ വേറെ ക്ലബ്ബുകൾ രംഗത്തുവരാത്തതിനാലാണ് വായ്പ അടിസ്ഥാനത്തിൽ താരത്തെ ആഴ്‌സണലിനു നൽകാൻ ബാഴ്‌സലോണ തയ്യാറെടുക്കുന്നത്.
2014 ൽ ഫ്രഞ്ച് രണ്ടാം ഡിവിഷൻ ക്ലബായ റെന്നീസ് എഫ് സിക്കുവേണ്ടി കളിച്ചുതുടങ്ങിയ ഡെബെലെ 2016 ലാണ് ബൊറൂസിയിലേക്കെത്തുന്നത്.ബൊറൂസിയ്ക്കുവേണ്ടി 32 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും 16 അസിസ്റ്റുകളുമെന്ന തകർപ്പൻ പ്രകടനമാണ് താരത്തെ ബാഴ്‌സയിലേക്കെത്തിച്ചത്.എന്നാൽ ബാർസലോണക്കായി ഈ സീസോണിലാകെ 17 മത്സരങ്ങളിൽ മാത്രമേ താരത്തിന് കളിക്കാൻ സാധിച്ചുള്ളൂ.

റഷ്യൻ ലോകകപ്പിന് മുമ്പ് തന്നെ താരത്തിനെ എമിറേറ്റീസിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. എമറി പി.എസ് .ജി യിൽ പരിശീലകനായിരുന്നപ്പോൾ നടത്തിയ വമ്പൻ ട്രാൻസ്ഫെറുകൾ പോലെ വരുന്ന സീസണിൽ ആഴ്‌സണൽ നിരയിലും കാണാൻ സാധിക്കുമെന്നതിൽ സംശയം വേണ്ട.