കോഴിക്കോട്: കേരളത്തില്‍ ഇപ്പോള്‍ കൃത്രിമ ടര്‍ഫുകളില്‍ ഫുട്‌ബോള്‍ വിപ്ലവം നടക്കുകയാണ്. പ്രത്യേകിച്ചും ഫുട്‌ബോളിന് ഏറെ വേരുകളുള്ള മലബാറില്‍. മലബാറില്‍ മാത്രം ഏകദേശം അഞ്ഞൂറോളം കൃത്രിമ ടര്‍ഫുകള്‍ ഇതിനകംതന്നെ പച്ചപിടിച്ചുകഴിഞ്ഞു. വൈകിട്ടുമുതല്‍ രാത്രി വൈകും വരെ മിക്ക നഗരങ്ങളിലും ഫുട്‌ബോള്‍ കളിക്കാന്‍ ഏറെപ്പെരെത്തുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
കോഴിക്കോട് മാത്രം ഏതാണ്ട് 150ഓളം ടര്‍ഫുകളില്‍ ദിവസവും കളി നടക്കുന്നു. ഫൈവ്‌സിനും സെവന്‍സിനും അനുയോജ്യമായവയാണ് മിക്ക ടര്‍ഫുകളും. നേരത്തെ തന്നെ സമയം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ടര്‍ഫ് അനുവദിക്കുക. ഓരോ മത്സരത്തിനും നിശ്ചിത ഫീസ് ഈടാക്കും. ഇത്തരത്തില്‍ 700 മുതല്‍ 1000 രൂപവരെയാണ് ഒരു കളിക്ക് ടര്‍ഫുകളില്‍ ഈടാക്കുന്നത്. കളിക്കാനെത്തുന്നവര്‍ ഇത് പങ്കെട്ടെടുക്കുകയാണ് പതിവ്. ഒരു ദിവസം അഞ്ചും ആറും കളികള്‍ നടക്കുന്നു. മാസം രണ്ടുലക്ഷത്തോളം രൂപയാണ് ടര്‍ഫ് ഉടമകളുടെ ശരാശരി വരുമാനം.
സംഹാരതാണ്ഡവമാടി ഹാര്‍ദിക് പാണ്ഡ്യ, 37 പന്തില്‍ സെഞ്ച്വറി
ചൈന, വിയറ്റ്‌നാം, സ്വിറ്റ്‌സര്‍ലന്‍ഡ്, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍നിന്നാണ് ടര്‍ഫുകള്‍ എത്തുന്നത്. ഏതാണ്ട് 50 ലക്ഷത്തോളം രൂപ ഇതിന് ചിലവ് വരുന്നു. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും ടര്‍ഫുകള്‍ എത്തിക്കഴിഞ്ഞു. ചെളിനിറഞ്ഞ പാടത്തും പറമ്പിലും കളിച്ചുവളര്‍ന്ന ഒരു തലമുറതന്നെയാണ് കൃത്രിമ ടര്‍ഫുകള്‍ക്ക് പിന്നിലും. ഒരിക്കല്‍ ഇതില്‍ കളിക്കാനിറങ്ങിയാല്‍ പിന്നെ മറ്റിടങ്ങളില്‍ കളിക്കാന്‍ മടിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു.
വ്യവസായികള്‍, ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരാണ് കൂട്ടായും ഒറ്റയ്ക്കും ടര്‍ഫുകള്‍ ഒരുക്കുന്നത്. ബിസിനസ് എന്നതിലുപരി ഫുട്‌ബോള്‍ ഭ്രാന്തന്മാരാണ് പല ഉടമസ്ഥരും. ടര്‍ഫുകളിലെ കളി കളിനിലവാരം ഉയര്‍ത്തുമെന്നാണ് ഐഎം വിജയനടക്കമുള്ളവര്‍ പറയുന്നത്. യുവ കളിക്കാര്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള ടര്‍ഫുകളിലെ പരിശീലനവും കളിയും ഏറെ ഗുണം ചെയ്യും. മികച്ച ഒരു ഫുട്‌ബോള്‍ തലമുറയെ വാര്‍ത്തെടുക്കാന്‍ ഇത്തരം ടര്‍ഫുകള്‍ക്ക് കഴിയുമെന്ന് പറയുമ്പോള്‍ തന്നെ പഴയ ഫുട്‌ബോള്‍ മൈതാനങ്ങള്‍ക്ക് അന്ത്യമാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Image Source: YouTube