പെണ്‍കുട്ടികളെപ്പോലെ കരഞ്ഞു
അര്‍ജന്റീന ടീം പെണ്‍കുട്ടികളെപ്പോലെ കരയുകയായിരുന്നുവെന്ന് വിര്‍സാല്‍ക്കോ പറഞ്ഞു. തങ്ങള്‍ക്കെതിരായ മല്‍സരത്തിലേറ്റ ഷോക്ക് അവര്‍ക്ക് അത്രയും വലുതായിരുന്നുവെന്നും ഡിഫന്‍ഡര്‍ ചൂണ്ടിക്കാട്ടി.
ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ രണ്ടാംപകുതിയിലാണ് അര്‍ജന്റീനയെ തകര്‍ത്ത് ക്രൊയേഷ്യ മൂന്നു ഗോളുകളും നേടിയത്. ആന്റെ റെബിച്ച്, ഇവാന്‍ റാക്കിറ്റിച്ച് എന്നിവരെക്കൂടാതെ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചും ക്രൊയേഷ്യക്കായി ലക്ഷ്യം കണ്ടിരുന്നു.
സാംപോളിയുടെ അഭിപ്രായം തള്ളി
മല്‍സരത്തില്‍ അര്‍ജന്റീനയ്ക്കായിരുന്നു ആധിപത്യമെന്നും എന്നാല്‍ ഇതു മുതലെടുക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് കോച്ച് ജോര്‍ജെ സാംപോളി കളിക്കു ശേഷം അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത് ക്രൊയേഷ്യന്‍ താരം വിര്‍സാല്‍ക്കോ തള്ളി.
ഏതു മല്‍സരമാണ് സാംപോളി കണ്ടതെന്ന് അറിയില്ല. നിലത്തു വീണ് പെണ്‍കുട്ടികളെപ്പോലെ അര്‍ജന്റീന താരങ്ങള്‍ കരയുന്നത് താന്‍ കണ്ടതായി ദേശീയ മാധ്യമത്തോട് വിര്‍സാല്‍ക്കെ പറഞ്ഞു.
മികച്ച ടീം ക്രൊയേഷ്യതന്നെ
സാംപോളിയുടെ അഭിപ്രായം തള്ളിയ വിര്‍സാല്‍ക്കോ ക്രൊയേഷ്യ തന്നെയായിരുന്നു മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയതെന്ന് വിര്‍സാല്‍ക്കോ ചൂണ്ടിക്കാട്ടി. മികച്ച പ്രകടനമായിരുന്നു ഞങ്ങളുടേത്. മാത്രമല്ല നല്ല ഗോളവസരങ്ങള്‍ ലഭിച്ചതും ഞങ്ങള്‍ക്കായിരുന്നു.
പ്രീക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ നൈജീരിയക്കെതിരായ അടുത്ത മല്‍സരത്തില്‍ അര്‍ജന്റീനയ്ക്ക് കൂടുതല്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
ദുരന്തമെന്ന് ദേശീയ മാധ്യമങ്ങള്‍
ക്രൊയേഷ്യയോടേറ്റ ടീമിന്റെ ദയനീയ പരാജത്തെ ദുരന്തമെന്നാണ് അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ക്രൊയേഷ്യക്കെതിരേ സംഭവിച്ച് മഹാദുരന്തം തന്നെയാണ്. തീര്‍ത്തും നിരാശപ്പെടുത്തിയ അര്‍ജന്റീന ലോകകപ്പില്‍ നിന്നും പുറത്തേക്കെന്നാണ് ക്ലാരിന്‍ ദിനപത്രം കുറിച്ചത്.
ടീമിനെ മാത്രമല്ല നായകനും സൂപ്പര്‍ താരവുമായ മെസ്സിയെയും ദേശീയ മാധ്യമങ്ങളും കമന്റേറ്റര്‍മാരും വിമര്‍ശിച്ചു. മെസ്സി വെറും കാഴ്ചക്കാരനായിരുന്നു. മോശം ഫോമിലായിരുന്ന അദ്ദേഹം കളിയിലുടനീളം ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിലായിരുന്നുവെന്ന് പ്രമുഖ കമന്റേറ്ററായ ഡിയേഗോ ലാറ്റോറെ പറഞ്ഞു.