ബ്യൂണസ് അയേഴ്‌സ്: 2026ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ എല്‍ ക്ലാസിക്കോയില്‍ ബ്രസീലിനെ അര്‍ജന്റീന നാണംകെടുത്തി. സ്വന്തം കാണികള്‍ക്കു മുന്നില്‍ മഞ്ഞപ്പടയെ നിലവിലെ ലോക ചാപ്യന്‍മാര്‍ കൂടിയായ അര്‍ജന്റീന വാരിക്കളയുകയായിരുന്നു. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീന ബദ്ധവൈരികളുടെ കഥ കഴിച്ചത്.
അല്‍വാറസ് (നാലാം മിനിറ്റ്), എന്‍സോ (12), അലിസ്റ്റര്‍ (37), സിമിയോളി (71) എന്നിവരുടെ ഗോളുകളാണ് അര്‍ജന്റീനയ്ക്കു ആധികാരിക വിജയം നേടിക്കൊടുത്തത്. ബ്രസീലിന്റെ മാനംകാത്ത ഗോള്‍ 26ാം മിനറ്റില്‍ ക്യുനയുടെ വകയായിരുന്നു. ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി പരിക്കു കാരണം കളിക്കാതിരുന്നിട്ടും ബ്രസീലിനു മേല്‍ സമ്പൂര്‍ണ ആധിപത്യമാണ് അര്‍ജന്റീന പുലര്‍ത്തിയത്.

കളി തുടങ്ങി 15 മിനിറ്റിനുള്ളില്‍ തന്നെ രണ്ടു തവണ ബ്രസീലിന്റെ വലയില്‍ പന്തെത്തിച്ച് അര്‍ജന്റീന മല്‍സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. തുടര്‍ന്നും അര്‍ജന്റീയുടെ നീലപ്പടയാണ് കളി നിയന്ത്രിച്ചത്.
വരാനിരിക്കുന്ന ലോകകപ്പും സ്വന്തമാക്കാന്‍ തങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്ന സൂചന കൂടിയാണ് ഈ മല്‍സരത്തിലൂടെ അര്‍ജന്റീന നല്‍കിയിരിക്കുന്നത്. ലയണല്‍ സ്‌കലോനി നയിക്കുന്ന അര്‍ജന്റൈന്‍ ടീം നേരത്തേ തന്നെ 2026ലെ ലോകകപ്പിനു യോഗ്യത നേടിയിരുന്നു.
കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് അര്‍ജന്റീന അക്കൗണ്ട് തുറന്നു. ഇടതു വിങില്‍ നിന്നും ലഭിച്ച പാസ് സ്വീകരിച്ച അല്‍വാറസ് അതുമായി മുന്നേറിയ ശേഷം ഗോളി ബെന്റോയെ നിസ്സഹായനാക്കി വലകുലുക്കി.
ഗോള്‍ വഴങ്ങിയതിനു പിന്നാലെ സമനില ഗോളിനായി ബ്രസീല്‍ തുടരെ ചില നീക്കങ്ങള്‍ നടത്തി. സമനില ഗോളിനായി മഞ്ഞപ്പട ശ്രമിക്കവെയാണ് അര്‍ജന്റീനയുടെ രണ്ടാം ഗോളും വീണത്.12ാം മിനിറ്റിലാണ് അവര്‍ ലീഡുയര്‍ത്തുന്നത്.

ബോക്‌സിന് അരികില്‍ നിന്നും ബോള്‍ ലഭിച്ച മോളിന ഒരു താഴ്ന്ന പാസ് അകത്തേക്കു നല്‍കുകയായിരുന്നു. ബ്രസീല്‍ താരത്തിന്റെ ദേഹത്തു തട്ടി അല്‍പ്പം ദിശ മാറിയ ശേഷം അതു എന്‍സോയ്ക്കാണ് ലഭിച്ചത്. അദ്ദേഹം ഇതു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലേക്കു അടിച്ചുകയറ്റുകയും ചെയ്തു. ഇതോടെ ബ്രസീല്‍ ശരിക്കും ബാക്ക്ഫൂട്ടിലായി.