
ലോക കപ്പ് കളിക്കാരായ ഇവര്‍ നാല് പേരും പണം നല്‍കി ഒരു ലൈംഗിക തൊഴിലാളിയെ സമീപിച്ചെന്നതാണ് വിവാദമായത്. ഇവരില്‍ രണ്ട് പേര്‍. ഫ്രാങ്ക് റിബെറി, കരിം ബെന്‍സീമ, സിഡ്‍നി ഗോവു ഹാതെം ബെന്‍ അര്‍ഫ എന്നിവരാണ് ലൈംഗിക വിവാദത്തില്‍ പെട്ടിരിയ്ക്കുന്നത്.
നിശാ ക്ലബ്ബുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ലൈംഗിക തൊഴിലാളിയായ സഹിയ ദെഹര്‍ എന്ന സുന്ദരിയാണ് ഇവരെ വെട്ടിലാക്കിയത്. ഫ്രാന്‍സില്‍ പണം നല്‍കി ലൈംഗിക തൊഴിലാളിയെ സമീപിയ്ക്കുന്നത് കുറ്റമല്ല. പക്ഷേ ലൈംഗിക തൊഴിലാളി പ്രായപൂര്‍ത്തിയായ ആള്‍ അല്ലെങ്കില്‍ പൊലീസ് വിടുകയുമില്ല. സഹിയയ്ക്ക വെറും 16 വയസ്സുള്ളപ്പോഴായിരുന്നു ഇവരുടെ സമാഗമം. താന്‍ വെറും പെണ്‍കുട്ടി മാത്രമാണെന്ന് സഹിയ വെളിപ്പെടുത്തിയുമില്ല. കണ്ടാലൊട്ട് തോന്നുകയുമില്ല. പിന്നെ എങ്ങനെ പാവപ്പെട്ട ഈ കാല്‍പന്താട്ടക്കാര്‍ അവളുടെ വയസ്സ് അറിയും.
ഓരോ സമാഗമത്തിനും സഹിയ 2000 പൗണ്ട് വച്ച് വാങ്ങുകയും ചെയ്തു. ഈ പണം തങ്ങളുടെ ജീവിതം തന്നെ പന്താടുന്ന അവസ്ഥയിലെത്തിയ്ക്കുമെന്ന് ഇവരുണ്ടോ അറിഞ്ഞു. പൊലീസ് ഇതിനകം സഹിയയെ ചോദ്യം ചെയ്തുകഴിഞ്ഞു. കളിക്കാര്‍ കുറ്റം ഒന്നും ചെയ്തില്ലെന്നാണ് സഹിയയുടെ നിലപാട്. തന്റെ വയസ്സ് ഒളിപ്പിച്ച് വച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം സഹിയ ഏറ്റെടുക്കുകയും ചെയ്തു. ഇത് കളിക്കാര്‍ക്കെതിരെ രക്ഷിയ്ക്കുമെന്നാണ് സഹിയ വിശ്വസിയ്ക്കുന്നത്.
അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ ലോക കപ്പ് ടീമിനെ ഫ്രാന്‍സ് പ്രഖ്യാപിയ്ക്കും. ഇതിനിടെ ഉണ്ടായ ഈ വിവാദം കളിക്കാരുടെ ഭാവി ത്രാസില്‍ തൂക്കി നിറുത്തിയിരിയ്ക്കുകയാണ്.
2007 ല്‍ ഫ്രാങ്ക് റിബെലി ബെയേണ്‍ മ്യുണിച്ച് ടീമുമായി കരാര്‍ ഉറപ്പിച്ചത് മൂന്ന് കോടി ഡോളറിനാണ്. ഇതുവരെ ഇവര്‍ക്കെതിരെ കേസൊന്നും എടുത്തില്ലെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ എഴുതുന്നത്. മൂന്ന് വര്‍ഷം തടവും 60,000 ഡോളര്‍ വരെ പിഴയും ലഭിയ്ക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തിരിയ്ക്കുന്നത്.
ഈയിടെ 18 തികഞ്ഞ സഹിയ ദെഹര്‍, ഫ്രാങ്ക് രിബെറിയുമൊത്താണ് ജന്മദിനം ആഘോഷിച്ചത്. പാരീസിലെ കഫെ സമെന്‍ എന്ന നിശാ ക്ലബ്ബില്‍ എത്തിയ പൊലീസ് സഹിയയെ കണ്ടെത്തി ചോദ്യം ചെയ്തു. സഹിയയ്ക്കൊപ്പം വേറെ 17 പേരെ കൂടി പൊലീസ് അന്ന് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ സഹകരിച്ച സഹിയയ്ക്കെതിരെ കേസൊന്നും ഇല്ലെന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്. ലോക കപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അയഞ്ഞ നിലപാടാണോ ഇത്. ആര്‍ക്കറിയാം. അതോ ഫ്രഞ്ച് പ്രസിഡണ്ട് നിക്കൊളാസ് സര്‍ക്കോസി തന്നെ ലൈംഗിക വിവാദത്തില്‍ അകപ്പെട്ടിരിയ്ക്കുമ്പോള്‍ ഇതിലൊക്കെ എന്ത് പ്രശ്നം എന്ന ചിന്തയാണോ?
ഇത്തരം ഒരു കേസ് ഇന്ത്യയിലാണെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി. കളിക്കാരുടെ കാര്യം കട്ട പൊക ആയേനെ.