ദോഹ: ട്രാന്‍സ്‌ജെന്‍ഡറുകളെയും സ്വവര്‍ഗാനുരാഗികളെയും 2022 ലോകകപ്പിലേക്ക് സ്വാഗതം ചെയ്ത് ഖത്തര്‍. ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ആര്‍ക്കും തടസ്സമുണ്ടാകില്ല. ട്രാന്‍സ്‌ജെന്‍ഡറെന്നോ സ്വവര്‍ഗാനുരാകിയെന്നോ ആക്ഷേപിച്ച് ആരെയും ഖത്തര്‍ അധികൃതര്‍ തടയില്ലെന്ന് ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ചീഫ് എക്സിക്യുട്ടീവ് ഓഫീസർ വ്യക്തമാക്കി. ഇതേസമയം, കളി കാണാനെത്തുന്ന സന്ദര്‍ശകര്‍ രാജ്യത്തിന്റെ പൈതൃകത്തെ ബഹുമാനിക്കണമെന്ന് ഇദ്ദേഹം ഓര്‍മ്മപ്പെടുത്തി.

നിലവില്‍ സ്വവര്‍ഗാനുരാകം ഖത്തറില്‍ നിരോധിച്ചിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ നിയമങ്ങള്‍ക്ക് കൃത്യമായ നിര്‍വചനം കുറിക്കാന്‍ ഖത്തറിന് കഴിഞ്ഞിട്ടില്ല. എന്തായാലും ലോകകപ്പ് കാണാന്‍ ഏതു ജനവിഭാഗത്തിനും കടന്നുവരാമെന്ന് 2022 ഖത്തര്‍ ലോകകപ്പ് ചീഫ് എക്‌സിക്യുട്ടീവ് നാസര്‍ അല്‍ ഖാത്തര്‍ പറഞ്ഞു.
ലിംഗം, ലൈംഗിക ആഭിമുഖ്യം, മതം, വംശം തുടങ്ങിയ ഘടകങ്ങളൊന്നും ലോകകപ്പിന് സാക്ഷ്യം വഹിക്കാന്‍ എതിരാവില്ല. ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ഒന്നാണ് ഖത്തറെന്ന് നാസര്‍ കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് കാണാന്‍ വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രത്യേക ഇടംതന്നെ ഒരുക്കുമെന്ന് ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതേസമയം, ഏതെല്ലാം നിയമ, മനുഷ്യാവകാശ സംരക്ഷണങ്ങള്‍ ഇത്തരക്കാര്‍ക്ക് ലഭിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പങ്ങളുണ്ട്.

എന്തായാലും കളി കാണാനെത്തുന്നവര്‍ക്ക് പൂര്‍ണ സുരക്ഷയേകാന്‍ ഖത്തര്‍ ബാധ്യസ്തരാണ്. അണുവിട തെറ്റാതെ രാജ്യം ഈ കടമ നിര്‍വഹിക്കുമെന്ന് നാസര്‍ വ്യക്തമാക്കി. ലോകകപ്പിനായി പത്തു ലക്ഷത്തിലധികം ആളുകള്‍ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷ. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്ന തിരക്കിലാണ് ഖത്തര്‍ അധികൃതര്‍.
ലോകകപ്പ് മത്സരങ്ങള്‍ക്കിടെ മദ്യം ലഭിക്കുമോയെന്ന ചോദ്യത്തിന് ഖത്തര്‍ യാഥാസ്ഥിതികമായ രാജ്യമെന്നാണ് നാസര്‍ മറുപടി നല്‍കിയത്. രാജ്യത്തിന്റെ സംസ്‌കാരത്തില്‍ മദ്യത്തിന് സ്ഥാനമില്ല. എന്നാല്‍ ആതിഥ്യമര്യാദ രക്തത്തില്‍ അലിഞ്ഞിട്ടുണ്ടുതാനും. ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തുന്ന കാണികള്‍ക്ക് മദ്യം ലഭ്യമായിരിക്കുമെന്ന് നാസര്‍ പറഞ്ഞു. ലോകകപ്പ് മുന്‍നിര്‍ത്തി പരമ്പരാഗത മദ്യശാലകള്‍ക്ക് പുറമെ കൂടുതല്‍ ഇടങ്ങളില്‍ പുതിയ മദ്യശാലകള്‍ ഖത്തര്‍ തുറക്കും.
നിലവില്‍ വിദേശികള്‍ക്ക് ബാറുകളിലും റസ്റ്റൊറന്റുകളിലും ഇരുന്ന് മാത്രമേ മദ്യപിക്കാന്‍ അനുവാദമുള്ളൂ. പൊതുജനമധ്യത്തില്‍ ആളുകള്‍ മദ്യപിച്ചിറങ്ങുന്നത് ഖത്തറില്‍ കുറ്റമാണ്. എന്നാല്‍ ലോകകപ്പ് വേളയില്‍ ഈ നിയമത്തില്‍ ചെറിയ വിട്ടുവീഴ്ച്ചകള്‍ അധികൃതര്‍ ചെയ്യും. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തിടത്തോളം മദ്യപിച്ച് പുറത്തിറങ്ങുന്നതില്‍ തെറ്റില്ലെന്ന് നാസര്‍ ചൂണ്ടിക്കാട്ടി.