ദില്ലി: സ്വന്തം നാട്ടിൽ നടക്കുന്ന ട്വന്റി 20 മത്സരത്തിൽ പ്ലെയിങ് ഇലവന്റെ ഭാഗമായി കരിയര്‍ അവസാനിപ്പിക്കാൻ ആശിഷ് നെഹ്റയ്ക്ക് അവസരം ലഭിക്കുമോ. അതോ സ്റ്റാർ ബൗളർമാരായ ഭുവനേശ്വർ കുമാർ - ജസ്പ്രീത് ഭുമ്ര സഖ്യത്തിൽ ഇന്ത്യ ഉറച്ച് നിൽക്കുമോ. നവംബർ ഒന്നിന് നടക്കുന്ന ഇന്ത്യ - ന്യൂസിലൻഡ് ഒന്നാം ട്വന്റി 20 മത്സരത്തോടെ നെഹ്റ വിരമിക്കൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ക്രിക്കറ്റ് ആരാധകരുടെ ആകാംക്ഷ ഇത് മാത്രമാണ്.
ഭുവനേശ്വർ കുമാറിനും ഭുമ്രയ്ക്കും നെഹ്റയ്ക്കുമൊപ്പം മുഹമ്മദ് സിറാജും ഫാസ്റ്റ് ബൗളറായി ടീമിലുണ്ട്. നെഹ്റ കളിച്ചില്ലെങ്കിലും മുഹമ്മദ് സിറാജിന് അവസരം കിട്ടാനിടയില്ല. കുൽദീപ് യാദവും യുവേന്ദ്ര ചാഹലും അക്ഷർ പട്ടേലുമാണ് സ്പിന്നർമാർ. ബാറ്റിംഗ് നിരയിൽ രോഹിത് ശർമയും ശിഖർ ധവാനും വിരാട് കോലിയും ധോണിയും ഓള്‍റൗണ്ടറായി ഹര്‍ദീക് പാണ്ഡ്യയും ടീമിൽ ഉറപ്പാണ്. ബാറ്റിംഗ് നിരയിൽ വലിയ പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ മുതിരാനുള്ള സാധ്യതയില്ല.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ദിനേശ് കാര്‍ത്തിക് ടീമിലുണ്ടെങ്കിലും വിക്കറ്റിന് പിന്നിൽ ധോണി തന്നെയായിരിക്കും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഒന്നാം ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവൻ ഇങ്ങനെയാകാനാണ് സാധ്യത - രോഹിത് ശർമ, ശിഖര്‍ ധവാൻ, വിരാട് കോലി, ദിനേശ് കാർത്തിക്ക്, കേദാർ ജാദവ്, എം എസ് ധോണി, ഹർദീക് പാണ്ഡ്യ, കുൽദീപ് യാദവ്, യുവേന്ദ്ര ചാഹൽ, ജസ്പ്രീത് ഭുമ്ര, ആശിഷ് നെഹ്റ.