2026 ടി20 ലോകകപ്പിൽ നെതർലൻഡ്‌സിനെതിരെ നിരവധി പരീക്ഷണങ്ങളുമായി ഇറങ്ങിയ ഇന്ത്യൻ ടീം തകർപ്പൻ ജയം നേടിയെങ്കിലും, നായകൻ സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് പൊസിഷനെ ചോദ്യം ചെയ്ത് മുൻ താരം സഹീർ ഖാൻ. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ സൂര്യകുമാർ യാദവ് മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങണമായിരുന്നുവെന്ന് സഹീർ ഖാൻ അഭിപ്രായപ്പെട്ടു.
സഹീർ ഖാന്റെ നിരീക്ഷണം:
നെതർലൻഡ്‌സിനായി ഓഫ് സ്പിന്നർ ആര്യൻ ദത്ത് പവർപ്ലേയിൽ പന്തെറിഞ്ഞപ്പോൾ ഇടംകൈയ്യൻ ബാറ്റർമാരായ ഓപ്പണർമാർക്ക് പകരം സൂര്യ മൂന്നാം നമ്പറിൽ ഇറങ്ങേണ്ടതായിരുന്നു എന്ന് സഹീർ ചൂണ്ടിക്കാട്ടി. "ഇന്ത്യ ഈ മത്സരത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് സമീപിച്ചത്. സൂര്യക്ക് മൂന്നാം നമ്പറിൽ ഇറങ്ങി ആ ആനുകൂല്യം മുതലാക്കാമായിരുന്നു. തിലക് വർമ്മയുമായുള്ള ഇടത്-വലത് കോമ്പിനേഷൻ പരീക്ഷിക്കാൻ ഇതിലും നല്ലൊരു അവസരം വേറെ ലഭിക്കില്ലായിരുന്നു. തനിക്ക് ആവശ്യമുണ്ടെങ്കിൽ മൂന്നാം നമ്പറിലും ബാറ്റ് ചെയ്യാനാകുമെന്ന സന്ദേശം നൽകാൻ അദ്ദേഹം ശ്രമിക്കണമായിരുന്നു," സഹീർ ക്രിക്ബസിനോട് (Cricbuzz) പറഞ്ഞു. വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ എന്നീ തന്റെ ട്രംപ് കാർഡുകളെ സൂര്യ നന്നായി ഉപയോഗിക്കുന്നുണ്ടെന്നും സഹീർ കൂട്ടിച്ചേർത്തു.

നെതർലാൻഡ്സിനെതിരായ വിജയം
ടി20 ലോകകപ്പിൽ നെതർലാൻഡ്സിനെ ഇന്ത്യ 17 റൺസിനാണ് തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 193 റൺസ് അടിച്ചെടുത്തു. ശിവം ദുബെയുടെ അർധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നെതർലാൻഡ്സ് 20 ഓവറിൽ 176 റൺസിന് പോരാട്ടം അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്നും ശിവം ദുബെ രണ്ടും ജസ്പ്രിത് ബുംറ ഒരു വിക്കറ്റും വീഴ്ത്തി. 31 പന്തുകളിൽ നിന്നും 66 റൺസെടുക്കുകയും രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ശിവം ദുബെയാമ് കളിയിലെ താരം.
രോഹിത് ശർമ്മയെപ്പോലെ സൂര്യയും:
അതേസമയം, സൂര്യയുടെ ക്യാപ്റ്റൻസി ശൈലിയെ മുൻ സ്പിന്നർ മുരളി കാർത്തിക് വാനോളം പുകഴ്ത്തി. സൂര്യയുടെ രീതികളിൽ തനിക്ക് രോഹിത് ശർമ്മയെ കാണാൻ കഴിയുന്നുണ്ടെന്ന് കാർത്തിക് പറഞ്ഞു. "സൂര്യ വളരെ കൂൾ ആയിട്ടാണ് ഗ്രൗണ്ടിൽ പെരുമാറുന്നത്. രോഹിത്തിനെപ്പോലെ തന്നെ കളിക്കാർക്ക് എപ്പോഴും സമീപിക്കാവുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. കളിക്കാർക്ക് അദ്ദേഹം ഒരു ഫാദർ ഫിഗറിനെപ്പോലെയാണ്. കളിക്കളത്തിൽ ഒരിക്കലും ആത്മസംയമനം കൈവിടാതെ തീരുമാനങ്ങൾ എടുക്കുന്ത് അദ്ദേഹത്തിന്റെ വലിയ പ്രത്യേകതയാണ്," കാർത്തിക് പറഞ്ഞു.
സൂര്യകുമാറിന് കീഴിൽ 47 ടി20 മത്സരങ്ങളിൽ 36 ലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഈ ലോകകപ്പിലും 54 ശരാശരിയിൽ 162 റൺസ് നേടി മികച്ച ഫോമിലാണ് താരം. ഡച്ചുകാർക്കെതിരെ 34 റൺസാണ് സൂര്യ നേടിയത്. ശിവം ദുബെയുടെ അർദ്ധ സെഞ്ചുറിയുടെ കരുത്തിൽ 193 റൺസ് നേടിയ ഇന്ത്യ ഗ്രൂപ്പ് ഘട്ടം അപരാജിതരായി പൂർത്തിയാക്കി.