ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കെതിരേ ഗുരുതര ആരോപണമുന്നയിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ അച്ഛന്‍ യോഗ്‌രാജ്‌സിങ്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ഐസിസി ഏകദിന ലോകകപ്പിനെക്കുറിച്ചാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. അന്നു വിരാട് കോലിക്കു കീഴില്‍ ഇന്ത്യ സെമി ഫൈനലില്‍ തോറ്റ് പുറത്താവുകയായിരുന്നു. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടായിരുന്നു ഇന്ത്യന്‍ ടീം പരാജയം രുചിച്ചത്.
ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ടില്‍ ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യ സെമിയില്‍ കിവികള്‍ക്കു മുന്നില്‍ കളി മറക്കുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരുടെ നിരയിലാണ് ധോണിയുടെ സ്ഥാനം. മൂന്നു ഐസിസി ട്രോഫികള്‍ ഇന്ത്യക്കു നേടിത്തന്ന ഏക ക്യാപ്റ്റനാണ് അദ്ദേഹം. കൂടാതെ ഈ നേട്ടം കൈവരിച്ച ലോകത്തിലെ ഏക ക്യാപ്റ്റനും ധോണി തന്നെ. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കിയാണ് നായകനെന്ന നിലയില്‍ അദ്ദേഹം വരവറിയിക്കുന്നത്.

2011ല്‍ നാട്ടില്‍ നടന്ന ഐസിസി ഏകദിന ലോകകപ്പിലും ധോണി ഇന്ത്യയെ ചാംപ്യന്‍മാരാക്കി. 1983നു ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് വിജയമായിരുന്നു ഇത്. 2013ലെ ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യക്കു നേടിത്തന്ന് ധോണി ചരിത്രം കുറിക്കുകയും ചെയ്തു. ന്യൂസ് 18നു നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു ധോണിക്കെതിരേ യോഗ്‌രാജ് ഞെട്ടിക്കുന്ന ആരോപണമുന്നയിച്ചത്.
ന്യൂസിലാന്‍ഡിനെതിരായ 2019ലെ സെമി ഫൈനലില്‍ ധോണി മനപ്പൂര്‍വ്വമാണ് റണ്‍സ് നേടാതിരുന്നതെന്നും ഇന്ത്യ ജയിച്ച് കിരീടം നേടണമെന്നു അദ്ദേഹം ആഗ്രഹിച്ചില്ലെന്നും യോഗ്‌രാജ് തുറന്നടിച്ചു. സെമി ഫൈനലില്‍ എംഎസ് ധോണി നന്നായി ബാറ്റ് ചെയ്യാതിരുന്നത് മനപ്പൂര്‍വ്വമാണ്. ന്യൂസിലാന്‍ഡിനോടു തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്താവുകയായിരുന്നു അദ്ദേഹത്തിനു വേണ്ടിയിരുന്നത്.
വിരാട് കോലിക്കു കീഴില്‍ ലോക കിരീടം നേടണമെന്ന് ധോണി ആഗ്രഹിച്ചില്ല. താനല്ലാതെ ഇനിയൊരു ക്യാപ്റ്റന്‍ ഇന്ത്യക്കു വേണ്ടി ലോക കപ്പ് നേടരുതെന്നും ആ റെക്കോര്‍ഡ് സ്വന്തം പേരില്‍ മാത്രം നില്‍ക്കണമെന്നും ധോണി ആഗ്രഹിച്ചതായി യോഗ്‌രാജ് രോഷത്തോടെ പറഞ്ഞു. തന്റെ കസേരയ്ക്കു വേണ്ടി ഏതൊരാളെയും വില്‍ക്കാന്‍ മടിയില്ലാത്ത വ്യക്തിയാണ് എംഎസ് ധോണി. ആരെയും എന്തും ചെയ്യാനും അയാള്‍ മടിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ന്യൂസിലാന്‍ഡിനെതിരായ ലോകകപ്പ് സെമി ഫൈനലില്‍ എംഎസ് ധോണിയുടെ ബാറ്റിങ് നോക്കൂ. ആര്‍ക്കും സംശയങ്ങള്‍ തോന്നും. അന്നു ധോണി വളരെ സ്ലോ ബാറ്റിങായിരുന്നു കാഴ്ചവച്ചത്. ക്രീസിന്റെ മറുഭാഗത്ത് രവീന്ദ്ര ജഡേജ ഫോറുകളു സിക്‌സറുകളുമെല്ലാമടിച്ചു. പക്ഷെ ധോണി ഇതിനൊന്നും മുതിര്‍ന്നില്ല.

പകരം ഹാര്‍ദിക് പാണ്ഡ്യയെയും ജഡേജയെയും ഇത്തരം വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ഇരുവരും പുറത്താവുകയായിരുന്നു. ജഡേജയ്ക്കു ഇങ്ങനെ കളിക്കാന്‍ കഴിയുമെങ്കില്‍ ധോണിക്കു എന്തുകൊണ്ട് സാധിക്കില്ല? കാരണം ഒരേ പിച്ചില്‍, ഒരേ ബൗളര്‍മാരെയാണ് ജഡ്ഡുവും നേരിട്ടത്.
ബോളുകള്‍ ഞാന്‍ എണ്ണിപ്പറയാം. ധോണിക്കു അടിക്കാന്‍ പാകത്തിലുള്ള സ്ലോട്ടുകളിലാണ് ബോള്‍ പലപ്പോഴും വന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുമ്പോള്‍ ഇത്തരം ബോളുകള്‍ ധോണി തലങ്ങും വിലങ്ങും ഫോറുകളിലേക്കും സിക്‌സറിലേക്കും പറത്തും.
ഇന്ത്യക്കു വേണ്ടി കളിച്ചപ്പോള്‍ അന്നു ഇതൊന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ലേ? ജഡേജയെപ്പോലെ ധോണിയും അന്നു നന്നായി ബാറ്റ് ചെയ്തിരുന്നെങ്കില്‍ നമ്മള്‍ 48 ഓവറില്‍ തന്നെ കളി ജയിക്കുമായിരുന്നെന്നും യോഗ്‌രാജ് ചൂണ്ടിക്കാട്ടി.
സെമിയില്‍ ന്യൂസിലാന്‍ഡിനോടു 18 റണ്‍സിന്റെ പരാജയമായിരുന്നു ഇന്ത്യക്കു നേരിട്ടത്. 240 റണ്‍സിന്റെ അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ന്യൂസിലാന്‍ഡ് നല്‍കിയത്. പക്ഷെ മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ 221ന് ഓള്‍ഔട്ടാവുകയായിരുന്നു. 59 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടക്കം 77 റണ്‍സെടുത്ത ജഡേജയായിരുന്നു ടോപ്‌സ്‌കോറര്‍.
ധോണി 72 ബോളില്‍ 50 റണ്‍സും നേടി. ഓരോ ഫോറും സിക്‌സറും മാത്രമേ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായുളളൂ. 49ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ റണ്ണൗട്ടായാണ് ധോണി ക്രീസ് വിട്ടത്. അദ്ദേഹത്തിന്റെ അവസാനത്തെ അന്താരാഷ്ട്ര മല്‍സരവും ഇതു തന്നെയായിരുന്നു.