ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയ താരമാണ് ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇതിനകം ടീം ഇന്ത്യക്കായി അരങ്ങേറിക്കഴിഞ്ഞ അദ്ദേഹം ഇനി ടി20യിലും തന്റെ സാന്നിധ്യമറിയിക്കാന്‍ തയ്യാറെടുക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ജയ്‌സ്വാളും ഇടം പിടിച്ചിട്ടുണ്ട്.
വളരെ ബുദ്ധിമുട്ടേറിയ ജീവിത സാഹര്യങ്ങളില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്ററെന്ന നിലയിലേക്കുള്ള ജയ്‌സ്വാളിന്റെ വളര്‍ച്ച പലര്‍ക്കും വലിയ പ്രചോദനമായി മാറിയിരുന്നു. മുംബൈയിലെ തെരുവുകളില്‍ അച്ഛനോടൊപ്പം പാനിപുരി വിറ്റുനടന്ന ഒരു കാലം ജയ്‌സ്വാളിനുണ്ടായിരുന്നെന്നും എന്നാല്‍ ക്രിക്കറ്റിനോടുള്ള അതിയായ പാഷന്‍ താരത്തെ ആ വലിയ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കുകയായിരുന്നെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

'അച്ഛനോടൊപ്പം' പാനിപുരി വില്‍ക്കുന്ന ജയ്‌സ്വാളിന്റെ ചിത്രത്തോടൊപ്പമായിരുന്നു ഈ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ആ കഥയില്‍ യാതൊരു സത്യവുമില്ലെന്നും വ്യാജ വാര്‍ത്തയായിരുന്നു അതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ജയ്‌സ്വാളിന്റെ ബാല്യകാല കോച്ച് ജ്വാല സിങ്. അന്നു വന്ന വാര്‍ത്തകളില്‍ തനിക്കു വളരെയേറേ നിരാശ തോന്നിയതായും അദ്ദേഹം വ്യക്തമാക്കി.
വൈറലായി മാറിയ ആ ചിത്രത്തിനു പിന്നിലെ സത്യം എന്താണെന്നും ജ്വാല സിങ് വെളിപ്പെടുത്തി. 2013ല്‍ ആസാദ് മൈതാനത്തുള്ള ഒരു കൂടാരത്തില്‍ താമസിക്കവെയായിരുന്നു ജയ്‌സ്വാള്‍ എന്നെ വന്നു കാണുന്നത്. അന്നു അവനു സാമ്പത്തികമായി വലിയ പിന്തുണയൊന്നുമില്ലായിരുന്നു.
ജയ്‌സ്വാളിന്റെ അച്ഛന്‍ കുടുംബം മുന്നോട്ടു കൊണ്ടു പോവാന്‍ കഠിനാധ്വാനം ചെയ്‌തെങ്കിലും ചില പരിമിതികളുണ്ടായിരുന്നു. അതിനാല്‍ ആസാദ് മൈതാനത്തിനു സമീപത്തു ജയ്‌സ്വള്‍ പാനിപുരിയുണ്ടാക്കുന്ന ട്രോളികള്‍ തിരയാറുണ്ടായിരുന്നു. അവരോടു സൗഹാര്‍ദപൂര്‍വ്വം സംസാരിക്കുകയും ചില സമയങ്ങളില്‍ പാനിപുരി വില്‍ക്കാന്‍ സഹായിക്കുകയും ഇതു വഴി 20-25 രൂപ സമ്പാദിക്കുകയും ചെയ്തിരുന്നതായി കോച്ച് വിശദമാക്കി.
സോഷ്യല്‍ മീഡിയയില്‍ ജയ്‌സ്വാള്‍ പാനിപുരി വില്‍ക്കുന്ന ഒരാള്‍ക്കൊപ്പം നില്‍ക്കുന്നതും, അതു അവന്റെ അച്ഛനാണെന്നുമുള്ള തരത്തില്‍ ഫോട്ടോയും വീഡിയോയുമെല്ലാം വരികയും അതു വൈറലായി മാറുകയും ചെയ്തു. 2018ല്‍ ജയ്‌സ്വാള്‍ ആദ്യമായി അണ്ടര്‍ 19 ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒരു ടിവി ചാനല്‍ എന്നെ സമീപിച്ചിരുന്നു.
ജയ്‌സ്വാള്‍ പാനിപുരി വില്‍ക്കുന്ന ദൃശ്യങ്ങളെടുക്കാന്‍ എന്നെ നിര്‍ബന്ധിക്കുകയും ചെയ്തു. എനിക്കു വലിയ നിരാശ തോന്നി. പക്ഷെ ഇതൊക്കെ സാധാരണമാണെന്നു പറഞ്ഞ ചാനല്‍ എന്നോടു അഭ്യര്‍ഥിക്കുകയും ഒടുവില്‍ ദൃശ്യങ്ങളെടുക്കുകയും ചെയ്തിരുന്നതായി ജ്വാല സിങ് വെളിപ്പെടുത്തി.
സ്വന്തം മകനെപ്പോലെയായിരുന്നു തുടക്കം മുതല്‍ ജയ്‌സ്വാളിനെ തന്‍റെ കുടുംബം പരിഗണിച്ചിരുന്നതെന്നു പറഞ്ഞ കോച്ച് എല്ലാവിധ സഹായങ്ങളും അവനു നല്‍കിയിരുന്നതായും തുറന്നു പറഞ്ഞു. ദൃശ്യങ്ങള്‍ പ്രകാരം ജയ്‌സ്വാളിനൊപ്പം പാനിപുരി വില്‍പ്പന നടത്തുന്നയാള്‍ അവന്റെ അച്ഛനാണെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്.

പക്ഷെ ജയ്‌സ്വാളിന്റെ അച്ഛന്‍ 2012 മുതല്‍ 22 വരെയുള്ള കാലയളവില്‍ ജോലിയുമായി ബന്ധപ്പെട്ട് വളരെ കുറച്ചു തവണ മാത്രമേ മുംബൈിലേക്കു വന്നിട്ടുള്ളൂ. ഈ സമയങ്ങളില്‍ ജയ്‌സ്വാള്‍ എനിക്കൊപ്പം ഞങ്ങളുടെ കുടുംബത്തോടൊപ്പമായിരുന്നു താമസിച്ചത്.
ഒരു വിദ്യാര്‍ഥിയെപ്പോലെയായിരുന്നില്ല ഞങ്ങള്‍ ജയ്‌സ്വാളിനെ കണ്ടത്, മറിച്ച് സ്വന്തം മകനെപ്പോലെയായിരുന്നു. എല്ലാ വിധത്തിള്ള സൗകര്യങ്ങളും ഒരുക്കി നല്‍കുകയും ചെയ്തു. അതുകൊണ്ടു തന്നെ ജയ്‌സ്വാള്‍ പാനിപുരി വില്‍ക്കുന്ന വ്യാജ വാര്‍ത്തകള്‍ കാണുമ്പോള്‍ നിരാശയും തോന്നാറുണ്ട്.
കാരണം അതില്‍ ഒരു ഭാഗം മാത്രമേ സത്യമായിട്ടുള്ളൂ. ഈ തരത്തിലുള്ള വാര്‍ത്തകള്‍ വൈറലായി മാറുമ്പോള്‍ കോച്ചെന്ന നിലയിലും, അവനു പിതൃതുല്യനായ വ്യക്തിയെന്ന നിലയിലും വളരെയേറെ വേദന തോന്നാറുണ്ടെന്നും ജ്വാല സിങ് കൂട്ടിച്ചേര്‍ത്തു.