അടുത്ത മാസം ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടക്കാനിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ ഫേവറിറ്റുകള്‍ ആരെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ കിവീസ് ഇതിഹാസം റിച്ചാര്‍ഡ് ഹാഡ്‌ലി. ജൂണ്‍ 18നാണ് കന്നി ലോക കിരീടം തേടി ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടിലെ തണുപ്പേറിയ കാലാവസ്ഥ ന്യൂസിലാന്‍ഡിനു ഗുണം ചെയ്യുമെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം സാഹചര്യങ്ങളുമായി ഏറ്റവും നന്നായി പൊരുത്തപ്പെടുന്ന ടീമായിരിക്കും വിജയം കൊയ്യുകയെന്നും നിരീക്ഷിച്ചു.

രണ്ടു കാര്യങ്ങളായിരിക്കും ഫൈനലില്‍ നിര്‍ണായകമായി മാറുക. ഏറ്റവും നന്നായി തയ്യാറെടുപ്പ് നടത്തിയവരും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി കൂടുതല്‍ പൊരുത്തപ്പെട്ട് കളിക്കുന്നവരുമായിരിക്കും ഫൈനലില്‍ മേല്‍ക്കൈ നേടുക. കാലാവസ്ഥയും മല്‍സരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. തണുപ്പേറിയ കാലാവസ്ഥയാണ് ഫൈനലിന്റെ സമയത്തുള്ളതെങ്കില്‍ ന്യൂസിലാന്‍ഡിനായിരിക്കും നേട്ടമാവുകയെന്നു മുന്‍ പേസ് ഇതിഹാസം ചൂണ്ടിക്കാട്ടി.
ഡ്യൂക്ക് ബോള്‍ ഇരുടീമുകളിലെയും ഫാസ്റ്റ് ബൗളര്‍മാര്‍ക്കു യോജിച്ചതാണ്. പ്രത്യേകിച്ചും സ്വിങ് ബൗളര്‍മാരെ ഇതു നന്നായി സഹായിക്കും. ന്യൂസിലാന്‍ഡിന് ടിം സോത്തി, ട്രെന്റ് ബോള്‍ട്ട്, കൈല്‍ ജാമിസണ്‍ തുടങ്ങിയ മികച്ച സ്വിങ് ബൗളര്‍മാരുണ്ട്. ബോള്‍ സീം ചെയ്താല്‍ ഇരുടീമുകളിലെയും ബാറ്റ്‌സ്മാന്‍മാര്‍ക്കു അതു വെല്ലുവിളിയാവുമെന്ന് ഹാഡ്‌ലി വിശദീകരിച്ചു. ഇന്ത്യ, ന്യൂസിലാന്‍ഡ് ഇവരില്‍ കിരീട ഫേവറിറ്റുകള്‍ ആരെന്നുള്ള ചോദ്യത്തിന് ഇതു തിരഞ്ഞെടുക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നായിരുന്നു ഹാഡ്‌ലിയുടെ പ്രതികരണം.
ഇരുടീമുകള്‍ക്കും ലോകോത്തര ബാറ്റ്‌സ്മാന്‍മാരുണ്ട്, അതു കൊണ്ടു തന്നെ വളരെ ആവേശകരമായ മല്‍സരമായിരിക്കും ഫൈനല്‍. ഈ ഘട്ടത്തില്‍ വിജയിയെ തിരഞ്ഞെടുക്കുക കടുപ്പമേറിയ കാര്യമാണെന്നും ഹാഡ്‌ലി കൂട്ടിച്ചേര്‍ത്തു.ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇരുടീമുകളും സമ്മര്‍ദ്ദത്തോടെയായിരിക്കും ഇറങ്ങുകയെന്നു ഞാന്‍ കരുതുന്നില്ല. കാരണം നിഷ്പക്ഷ വേദിയിലാണ് മല്‍സരം, അതിനാല്‍ രണ്ടു പേര്‍ക്കും മുന്‍തൂക്കമില്ലെമ്മും അദ്ദേഹം പറഞ്ഞു.

രണ്ടു മാസത്തിലേറെ നീണ്ടുനിന്ന ലോക ചാംപ്യന്‍ഷിപ്പിന്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്കു മുന്നേറിയത്. ന്യൂസിലാന്‍ഡ് രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു. അവസാനമായി 2020ലായിരുന്നു ടെസ്റ്റില്‍ ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്നു സ്വന്തം നാട്ടില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ കിവീസ് ഇന്ത്യയെ തൂത്തുവാരിയിരുന്നു. ഇതിനു കണക്കുതീര്‍ക്കാന്‍ ഇന്ത്യക്കു ലഭിച്ച ഏറ്റവും മികച്ച അവസരമായിരിക്കും വരാനിരിക്കുന്ന ഫൈനല്‍.