ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കലാശപ്പോരാട്ടം ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. തുടരെ രണ്ടാം ഫൈനലിലും ഇന്ത്യക്കു പരാജയം രുചിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. 2021ല്‍ ന്യൂസിലാന്‍ഡിനോടു ഇന്ത്യക്കേറ്റ തോല്‍വി ആരാധകര്‍ മറന്നിട്ടില്ല. ഇത്തവണ ഓസ്‌ട്രേലിയക്കെതിരേയും ഇന്ത്യ ബാക്ക്ഫൂട്ടിലാണ്. മൂന്നംദിനത്തിലെ കളി പൂര്‍ത്തിയായപ്പോള്‍ ഓസ്‌ട്രേലിയ നാലു വിക്കറ്റിനു 123 റണ്‍സെന്ന നിലയിലാണ്. ആറു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഓസീസിനു 296 റണ്‍സിന്റെ മികച്ച ലീഡ് ഇപ്പോഴുണ്ട്.
രണ്ടു ദിവസം ബാക്കിനില്‍ക്കെ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കു തന്നെയാണ് ആധിപത്യമെന്നു ഇപ്പോള്‍ ഉറപ്പിച്ചു പറയാം. നാലാംദിനം 350-400 റണ്‍സിന്റെയെങ്കിലും വലിയ വിജയലക്ഷ്യം ഇന്ത്യക്കു മുന്നില്‍ വയ്ക്കാനായിരിക്കും ഓസ്‌ട്രേലിയയുടെ ശ്രമം. ഇന്ത്യയുടെ ബാറ്റിങ് നിര ശക്തമാണെങ്കിലും ഓവലില്‍ നാലാമിന്നിങ്‌സില്‍ റണ്‍ചേസ് ദുഷ്‌കരം തന്നെയായിരിക്കും.

ഇവിടത്തെ നാലാമിന്നിങ്‌സിലെ റണ്‍ചേസ് റെക്കോര്‍ഡ് ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുനതല്ല. എക്കാലത്തെയും വലിയ റണ്‍ചേസ് നടത്തിയെങ്കില്‍ മാത്രമേ കന്നി ലോക ടെസ്റ്റ് കിരീടം കൈക്കലാക്കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. ഓവല്‍ ടെസ്റ്റിന്റെ ചരിത്രമെടുക്കുകയാണെങ്കില്‍ ഇവിടെ നാലാമിന്നിങ്‌സില്‍ ഒരു ടീമും 300ന് മുകളില്‍ സ്‌കോര്‍ ചേസ് ചെയ്തു വിജയച്ചിട്ടില്ല.
263 റണ്‍സാണ് ഇവിടുത്തെ എക്കാലത്തെയും വലിയ റണ്‍ചേസ്. ഇതാവട്ടെ 1902ലുമായിരുന്നു. അതുകൊണ്ടു തന്നെ ഫൈനലില്‍ ഇന്ത്യ വീണ്ടുമൊരു പരാജയം വഴങ്ങുമെന്നു ഉറപ്പായിരിക്കുകയാണ്. എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇന്ത്യക്കു പരാജയമൊഴിവാക്കാന്‍ സാധിക്കുകയുള്ളൂ.
ലോക ടെസ്റ്റ് ചാപ്യന്‍ഷിപ്പ് ട്രോഫി നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യക്കു മുന്നില്‍ ഇനി ഒരു വഴി മാത്രമേയുള്ളൂ. ടെസ്റ്റ് എങ്ങനെയെങ്കിലും സമനിലയാക്കുക എന്നതാണ് ഇത്. മല്‍സരം സമനിലയിലായാല്‍ ഒന്നാമിന്നിങ്‌സിലെ ലീഡിന്റെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയയെ വിജയികളായി പ്രഖ്യാപിക്കില്ല. പകരം ഇന്ത്യയും ഓസ്‌ട്രേലിയയും ട്രോഫി പങ്കുവയ്ക്കുകയായിരിക്കും ചെയ്യുക.

അതേസമയം, ആദ്യ ഇന്നിങ്‌സിലെ മോശം ബൗളിങാണ് ഫൈനില്‍ ഇന്ത്യയെ ചതിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഓസീസ് ഒന്നാമിന്നിങ്‌സില്‍ 469 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ നേടിയപ്പോള്‍ തന്നെ ഇന്ത്യക്കു മല്‍സരം പകുതി കൈവിട്ടുപോയിരുന്നു. ട്രാവിസ് ഹെഡിന്റെയും (163) സ്റ്റീവ് സ്മിത്തിന്റെയും (121) സെഞ്ച്വറികളാണ് ഓസ്ട്രലിയക്കു മേല്‍ക്കൈ സമ്മാനിച്ചത്.
മുന്‍നിരയില്‍ രണ്ട്- മൂന്നു പേരില്‍ നിന്നെങ്കിലും വലിയ ഇന്നിങ്‌സുകളുണ്ടായാല്‍ മാത്രമേ ഇന്ത്യക്കു മല്‍സരത്തിലേക്കു തിരിച്ചുവരാന്‍ സാധിക്കുമായിരുന്നുള്ളൂ. പക്ഷെ മുന്‍നിരയും ഇന്ത്യയെ ചതിച്ചു. ഒടുവില്‍ അജിങ്ക്യ രഹാനെയുടെയും (89) ശര്‍ദ്ദുല്‍ ടാക്കൂറിന്റെയും (51) ഫിഫ്റ്റികള്‍ ഇന്ത്യക്കു നേരിയ പ്രതീക്ഷ സമ്മാനിക്കുകയായിരുന്നു. 296 റണ്‍സാണ് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു നേടാനായത്. ഓസ്‌ട്രേലിയക്കു 173 റണ്‍സിന്റെ ആധികാരിക ലീഡ് ഇതോടെ സ്വന്തമാക്കാന്‍ സാധിക്കുകയും ചെയ്തു.