ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ഓസ്‌ട്രേലിയയുടെ 469 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 151 എന്ന തകര്‍ന്ന അവസ്ഥയിലാണ്. ഇന്ത്യ വലിയ പ്രതീക്ഷവെച്ച ടോപ് ഓഡര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയതാണ് ടീമിന്റെ തകര്‍ച്ചക്ക് കാരണമായി മാറിയത്.
രോഹിത് ശര്‍മ (15), ശുബ്മാന്‍ ഗില്‍ (13), ചേതേശ്വര്‍ പുജാര (14), വിരാട് കോലി (14) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇതില്‍ വിരാട് കോലിയുടെ ബാറ്റിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചിരുന്നു. സമീപകാലത്തെ ഫോമും ഇംഗ്ലണ്ടിലെ അനുഭവസമ്പത്തുമെല്ലാം കോലിയില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിക്കാന്‍ കാരണമായി. പക്ഷെ കോലിക്ക് തിളങ്ങാനായില്ല. ഇടം കൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ എക്‌സ്ട്രാ ബൗണ്‍സിലാണ് കോലി പുറത്തായത്.

അപ്രതീക്ഷിത ബൗണ്‍സറില്‍ കോലി പതറി. കുത്തിയുയര്‍ന്ന പന്ത് കോലിയുടെ ഗ്ലൗസില്‍ തട്ടി സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈയിലെത്തുകയായിരുന്നു. കോലിയുടെ പുറത്താകലിന് പിന്നാലെ വലിയ വിമര്‍ശനം താരത്തിനെതിരേ ഉയര്‍ന്നു. എന്നാല്‍ ഒരുവിഭാഗം കളിക്കാനാവാത്ത പന്താണതെന്നും കോലിയുടെ സ്ഥാനത്ത് ആരായാലും പുറത്താവുമെന്നും അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ അത് കളിക്കാനാവാത്ത പന്തല്ലെന്നും കോലിയുടെ പിഴവാണ് പുറത്താകലിന് കാരണമായതെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. 'ഒരോവറില്‍ രണ്ട് ബൗണ്‍സറുകളാണ് ഇപ്പോള്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ പല ബൗളര്‍മാരും ബൗണ്‍സറുകള്‍ക്ക് ശ്രമിക്കാറില്ല. ഇതോടെ ബാറ്റ്‌സ്മാന്‍മാര്‍ ഫ്രണ്ട്ഫൂട്ടില്‍ ഷോട്ടുകള്‍ കളിക്കുന്നത് കൂടി.
പന്തെറിയുന്നതിന് മുമ്പ് മുന്‍ കാല്‍ മുന്നോട്ട് കയറ്റി കളിച്ചാല്‍ നിങ്ങള്‍ നിങ്ങളുടെ പൊസിഷനില്‍ ലോക്കായി എന്നതാണ് വസ്തുത. ഇതോടെ പെട്ടെന്ന് പ്രതികരിക്കാന്‍ സാധിക്കാതെ വരും. എക്‌സ്ട്രാ ബൗണ്‍സില്‍ കോലിക്ക് സംഭവിച്ചത് അതാണ്. ഷോട്ടില്‍ നിയന്ത്രണമില്ലായിരുന്നു. പെട്ടെന്നെത്തിയ ബൗണ്‍സറില്‍ കോലിക്ക് നിയന്ത്രണം നഷ്ടമായി'-ഗവാസ്‌കര്‍ പറഞ്ഞു.
പിച്ചില്‍ സ്വാഭാവികമായും ബൗണ്‍സുണ്ടായിരുന്നു. തുടക്കം മുതല്‍ ഷോര്‍ട്ട് ബോളുകള്‍ ഓസീസ് ഉപയോഗിക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ഷോര്‍ട്ട് ബോളുകളെ പ്രഹരിക്കാന്‍ തുടങ്ങിയതോടെയാണ് ഓസീസ് പേസര്‍മാര്‍ ലൈനും ലെങ്തും മാറ്റിയത്. സ്വിങ്ങിലേക്ക് തന്ത്രം മാറ്റിയ ഓസീസ് ഇന്ത്യയുടെ മൂന്ന് ബാറ്റ്‌സ്മാന്‍മാരെയും ഇതിലൂടെ വീഴ്ത്തി. വിരാട് കോലിയെ ബൗണ്‍സറിലൂടെയും കുടുക്കി.

രോഹിത് ശര്‍മയെ ഇന്‍സ്വിങ്ങറില്‍ എല്‍ബിയില്‍ കുരുക്കിയപ്പോള്‍ ശുബ്മാന്‍ ഗില്ലിന്റെയും ചേതേശ്വര്‍ പുജാരയുടെയും സ്റ്റംപ് ഇന്‍സ്വിങ്ങറിലൂടെ പറന്നു. കോലിയുടെ പുറത്താകലില്‍ താരത്തിന്റെ പിഴവുണ്ടെങ്കിലും മികച്ച പന്തായിരുന്നുവെന്ന് തന്നെ പറയാം. ഇക്കാര്യം സുനില്‍ ഗവാസ്‌കറും സമ്മതിക്കുന്നുണ്ട്. എന്നാല്‍ കോലിയെപ്പോലൊരു ഇതിഹാസ താരം പതറിപ്പോകാന്‍ പാടില്ലാത്ത പന്തായിരുന്നു അത്. ഇംഗ്ലണ്ടിലെ ബൗണ്‍സ് കെണി കോലി മനസിലാക്കണമായിരുന്നു.
സ്റ്റീവ് സ്മിത്തും ട്രവിസ് ഹെഡും അനായാസമായി സെഞ്ച്വറി നേടിയ പിച്ചിലാണ് കോലിയുടെ നിരാശപ്പെടുത്തുന്ന പ്രകടനം. 2020 മുതലുള്ള കോലിയുടെ ടെസ്റ്റിലെ കണക്ക് നോക്കുമ്പോള്‍ നിരാശയാണ് ഫലം. ഒരു സെഞ്ച്വറിയും ആറ് ഫിഫ്റ്റിയുമാണ് ഇക്കാലയളവില്‍ കോലി നേടിയത്. എതിരാളികള്‍ 400ന് മുകളില്‍ സ്‌കോര്‍ നേടുന്ന മത്സരങ്ങളില്‍ 90ന് മുകളിലായിരുന്നു കോലിയുടെ ശരാശരി. എന്നാല്‍ ഇപ്പോള്‍ പഴയ മികവ് കോലിക്കില്ലെന്ന് പറയാം.
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് ഇത്തവണത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം അഭിമാന പ്രശ്‌നമായിരുന്നു. എന്നാല്‍ ആദ്യത്തെ രണ്ട് ദിവസത്തെ പ്രകടനത്തില്‍ നിന്ന് തന്നെ ഓസ്‌ട്രേലിയക്ക് വ്യക്തമായ മുന്‍തൂക്കം നേടിയെടുക്കാനായില്ല. മൂന്നാം ദിനത്തിലെ ഇന്ത്യയുടെ ബാറ്റിങ് നിര്‍ണ്ണായകമാവും. സമനിലയ്ക്കായാവും ഇന്ത്യ പൊരുതുകയെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.