സതാംപ്റ്റണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ 40കളിലെ ശാപം വിടാതെ പിന്തുടരുകയാണ്. ന്യൂസിലാന്‍ഡിനെതിരായ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഒന്നാമിന്നിങ്‌സില്‍ 44 റണ്‍സിന് അദ്ദേഹം പുറത്തായി. കൈല്‍ ജാമിസണായിരുന്നു മികച്ചൊരു ഗുഡ്‌ലെങ്ത് ബോളില്‍ കോലിയെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. ഇതിനെതിരേ അദ്ദേഹം ഡിആര്‍എസിന്റെ സഹായം തേടിയെങ്കിലും അംപയറുടെ തീരുമാനം ശരിവയ്ക്കുകയായിരുന്നു.

ഏറ്റവുമധികം 40കളില്‍ (40-49) പുറത്തായിട്ടുള്ള ഇന്ത്യന്‍ താരങ്ങളുടെ ഓള്‍ടൈം ലിസ്റ്റില്‍ നാലാംസ്ഥാനത്ത് കോലിയുണ്ട്. നിലവില്‍ മല്‍സരരംഗത്തുള്ള ആരും തന്നെ ഇത്രയും തവണ 40നും ഫിഫ്റ്റിക്കും ഇടയില്‍ പുറത്തായിട്ടില്ല. മുന്‍ ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (51), സൗരവ് ഗാംഗുലി (40), വീരേന്ദര്‍ സെവാഗ് (37) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.
മുന്‍ ഇന്നിങ്‌സുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഇന്നിങ്‌സായിരുന്നു ഫൈനലില്‍ കോലി കളിച്ചത്. 44 റണ്‍സെടുത്തെങ്കിലും ഇതില്‍ ഒരേയൊരു ബൗണ്ടറി മാത്രമേയുണ്ടായിരുന്നുള്ളൂ. ശേഷിച്ച 40 റണ്‍സും കോലി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് നേടിയതായിരുന്നു. 44 റണ്‍സോടെ മൂന്നംദിനം ബാറ്റിങ് പുനരാരംഭിച്ച അദ്ദേഹം ഒരു റണ്‍സ് പോലും സ്വന്തം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാനാവാതെയാണ് മടങ്ങിയത്.ടെസ്റ്റില്‍ 40ഓ അതിനു മുകളിലോ സ്‌കോര്‍ ചെയ്ത ഇന്നിങ്‌സുകളെടുത്താല്‍ കോലിയുടെ ഏറ്റവും വേഗം കുറഞ്ഞ ഇന്നിങ്‌സ് കൂടിയാണിത്. 33.33 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
കരിയറില്‍ കോലിയുടെ അഞ്ചാമത്തെ ഐസിസി ഫൈനലായിരുന്നു ഇത്. ഒരേയൊരു ഫിഫ്റ്റി മാത്രമേ ഈ അഞ്ചു ഫൈനലുകളില്‍ നിന്നും അദ്ദേഹം നേടിയിട്ടുള്ളൂ. 2014ലെ ടി20 ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു കോലിയുടെ ഒരേയൊരു ഫിഫ്റ്റി. അന്നു 77 റണ്‍സ് താരം നേടിയിരുന്നു. 2011ലെ ഏകദിന ലോകകപ്പ് ഫൈനലാണ് കോലിയുടെ ആദ്യ ഐസിസി ഫൈനല്‍. ഈ മല്‍സരത്തില്‍ 35 റണ്‍സാണ് അദ്ദേഹമെടുത്തത്.
2013ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ 43 റണ്‍സിനു കോലി പുറത്തായി. 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരേ കോലി ഫ്‌ളോപ്പായി മാറി. അന്നു അഞ്ചു റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തുള്ളൂ. മല്‍സരത്തില്‍ ഇന്ത്യസ കനത്ത തോല്‍വിയേറ്റുവാങ്ങുകയും ചെയ്തു.