ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കായി തകര്‍പ്പന്‍ ഫിഫ്റ്റി നേടിയതോടെ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ശര്‍ദ്ദുല്‍ ടാക്കൂര്‍. എട്ടാം നമ്പറില്‍ ക്രീസിലെത്തിയ ശര്‍ദ്ദുല്‍ 51 റണ്‍സുമായി ടീമിനെ ഫോളോഓണ്‍ ഒഴിവാക്കാന്‍ സഹായിക്കുകയായിരുന്നു. 109 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറുകളുള്‍പ്പെട്ടിരുന്നു.
ഈ മല്‍സരത്തിലെ പ്രകടനത്തോടെ സാക്ഷാല്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാനോടൊപ്പം എത്തിയിരിക്കുകയാണ് ശര്‍ദ്ദുല്‍ ടാക്കൂര്‍. ഓവലില്‍ തുടര്‍ച്ചയായി മൂന്നാം ഫിഫ്റ്റിയാണ് അദ്ദേഹം നേടിയത്. ഇതോടെയാണ് ഓവലിലെ ടെസ്റ്റില്‍ തുടരെ മൂന്നു ഫിഫ്റ്റികളടിച്ച ബ്രാഡ്മാനോടൊപ്പം ശര്‍ദ്ദുല്‍ എത്തിയത്. 1930-34 കാലയളവിലായിരുന്നു ബ്രാഡ്മാന്‍ ഓവലില്‍ ഹാട്രിക് ടെസ്റ്റ് ഫിഫ്റ്റികള്‍ കുറിച്ചത്.

അതിനു ശേഷം ഓസ്‌ട്രേലിയയുടെ തന്നെ മറ്റൊരു മുന്‍ ഇതിഹാസവും ക്യാപ്റ്റനുമായ അലന്‍ ബോര്‍ഡറും ഈ നേട്ടം ആവര്‍ത്തിച്ചിരുന്നു. 1985-89 കാലഘട്ടത്തിലായിരുന്നു അദ്ദേഹം ഓവലില്‍ തുടര്‍ച്ചയായി മൂന്നു ഫിഫ്റ്റികളടിച്ചത്. ഇപ്പോള്‍ ശര്‍ദ്ദുല്‍ ടാക്കൂറും എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ്.
ഓവലിലെ ശര്‍ദ്ദുല്‍ ടാക്കൂറിന്റെ അവസാനത്തെ മൂന്നു ഇന്നിങ്‌സുകളെടുത്താല്‍ രണ്ടിലും ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കെയായിരുന്നു അദ്ദേഹം ഹീറോയായത്. ആറു വിക്കറ്റിനു 117 റണ്‍സെന്ന നിലയില്‍ ഇന്ത്യ പതറവെയായിരുന്നു ശര്‍ദ്ദുല്‍ തന്റെ ആദ്യത്തെ ഫിഫ്റ്റി കണ്ടെത്തിയത്. അന്നു 36 ബോളില്‍ 57 റണ്‍സാണ് അദ്ദേഹം നേടിയത്. അതിനു ശേഷം ഓവലില്‍ ശര്‍ദ്ദുല്‍ വീണ്ടുമൊരു ഫിഫ്റ്റിയുമായി മിന്നിച്ചു. ഇന്ത്യ ആറു വിക്കറ്റിനു 312 റണ്‍സില്‍ നില്‍ക്കെ ക്രീസിലത്തിയ അദ്ദേഹം 72 ബോളില്‍ 60 റണ്‍സ് നേടുകയായിരുന്നു.
ഇത്തവണ ഡബ്ല്യുടിസി ഫൈനലില്‍ ഇന്ത്യ ആറു വിക്കറ്റിനു 152 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു ശര്‍ദ്ദുല്‍ ടാക്കൂറിന്റെ വരവ്. 51 റണ്‍സോടെ അദ്ദേഹം ടീമിനെ 250 കടക്കാന്‍ സഹായിക്കുകയായിരുന്നു. അജിങ്ക്യ രഹാനെയ്‌ക്കൊപ്പം 109 റണ്‍സാണ് ടീം സ്‌കോറിലേക്കു ശര്‍ദ്ദുല്‍ കൂട്ടിച്ചേര്‍ത്തത്.
സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനു പകരമാണ് ശര്‍ദ്ദുല്‍ ടാക്കൂറിനെ ഇന്ത്യ ഈ മല്‍സരത്തില്‍ ഇറക്കിയത്. അശ്വിനെ തഴഞ്ഞ് ശര്‍ദ്ദുലിനെ കളിപ്പിച്ച ഇന്ത്യയുടെ തീരുമാനത്തിനെതിരേ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ആദ്യം ബൗൡങില്‍ രണ്ടു വമ്പന്‍ വിക്കറ്റുകളെടുത്ത ശര്‍ദ്ദുല്‍ പിന്നാലെയാണ് ബാറ്റിങില്‍ ഫിഫ്റ്റിയോടെ വിമര്‍ശകരുടെ വായടപ്പിച്ചത്.
ഇന്ത്യ 296നു ഓള്‍ഔട്ട്
ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 469 റണ്‍സിനു മറുപടിയില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് മൂന്നാംദിനം ലഞ്ച് ബ്രേക്കിനു പിന്നാലെ അവസാനിക്കുകയായിരുന്നു. 296 റണ്‍സാണ് ഇന്ത്യക്കു ആദ്യ ഇന്നിങ്‌സില്‍ നേടാനായത്. 173 റണ്‍സിന്റെ ഒന്നാമിന്നിസ് ലീഡാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.

അജിങ്ക്യ രഹാനെയുടെയും (89) ശര്‍ദ്ദുല്‍ ടാക്കൂറിന്റെയും (51) ഫിഫ്റ്റിയാണ് ഇന്ത്യയെ തകര്‍ച്ചയുടെ വക്കില്‍ നിന്നും കളിയിലേക്കു തിരികെ കൊണ്ടുവന്നത്. മാസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്തിയ രഹാനെ ഗംഭീര ഇന്നിങ്‌സുമായി ഇതു ആഘോഷിക്കുകയായിരുന്നു. 129 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 11 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
48 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. മറ്റാരും 20 റണ്‍സ് പോലുമെത്തിയില്ല. മൂന്നു വിക്കറ്റുകളെടുത്ത നായകന്‍ പാറ്റ് കമ്മിന്‍സാണ് ഓസീസ് ബൗളിങിനു ചുക്കാന്‍ പിടിച്ചത്. മിച്ചെല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളന്‍ഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.