ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയുമായി ഏറ്റുമുട്ടുന്നത് ബോസിനെതിരേ ഗോള്‍ഫ് കളിക്കുന്നതു പോലെയാണെന്നു മുന്‍ കിവീസ് താരം മാര്‍ക്ക് റിച്ചാര്‍ഡ്‌സണ്‍. ജൂണ്‍ 18നാണ് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടക്കാനിരിക്കുന്ന കലാശക്കളിയില്‍ വിരാട് കോലിയുടെ ഇന്ത്യയും കെയ്ന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡും കൊമ്പുകോര്‍ക്കുന്നത്.

ഇന്ത്യന്‍ ടീമിനെ നോക്കുമ്പോള്‍, ബോസിനെതിരേ ഗോള്‍ഫ് കളിക്കുന്നതിനു തുല്യമാണിത്. നിങ്ങള്‍ക്കു വിജയിക്കാന്‍ അനുമതിയുണ്ട്, പക്ഷെ അതു ശരിയായ രീതിയില്‍ ആയിരിക്കണമെന്നും മാത്രമെന്നു റിച്ചാര്‍ഡ്‌സണ്‍ വ്യക്തമാക്കി. ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായിട്ടാണ് ഇന്ത്യ ഫൈനലില്‍ കടന്നതെങ്കില്‍ കിവീസ് റണ്ണറപ്പുകളായിരുന്നു. പക്ഷെ ഇന്ത്യയേക്കാള്‍ മുമ്പ് തന്നെ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത് അവരായിരുന്നു.
കുറച്ചു തവണ ഇന്ത്യയെ ഞങ്ങള്‍ കെട്ടുകെട്ടിച്ചിട്ടുണ്ട്. പക്ഷെ അവ അല്‍പ്പം വൃത്തികെട്ട തരത്തിലായിരുന്നുവെന്നാണ് എനിക്കു എല്ലായ്‌പ്പോഴും തോന്നിയിട്ടുള്ളത്. അവരെ യഥാര്‍ഥത്തില്‍ പരാജയപ്പെടുത്തിയതായി തനിക്കു തോന്നിയിട്ടില്ലെന്നും റിച്ചാര്‍ഡ്‌സണ്‍ പറയുന്നു. കിവീസിനായി 2000 മുതല്‍ 2004 വരെ 38 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം.
ഓസ്‌ട്രേലിയക്കെതിരേ കളിച്ചപ്പോഴായിരുന്നു കരിയറില്‍ തനിക്കു ഏറ്റവുമധികം വെല്ലുവിളി നേരിട്ടതെന്നു റിച്ചാര്‍ഡ്‌സണ്‍ വ്യക്തമാക്കി. ഒരു ന്യൂസിലാന്‍ഡ് താരമെന്ന നിലയില്‍ സ്വയം തെളിയിക്കാനുള്ള അവസരമായിട്ടാണ് ഓസീസിനെതിരായ മല്‍സരങ്ങള്‍ എനിക്കു തോന്നിയിട്ടുള്ളത്. ഓസീസിനെതിരേ അവരുടെ നാട്ടിലെത്തി നന്നായി പെര്‍ഫോം ചെയ്യുകയന്നത് വലിയ കാര്യമാണ്. എനിക്കു അതിനു കഴിഞ്ഞു. മരണം വരെ ഈ ഓര്‍മകള്‍ എനിക്കൊപ്പമുണ്ടാവുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.