ഇന്ത്യന്‍ ടീമിനു പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം നിര്‍ണായക വിക്കറ്റുകള്‍ സമ്മാനിച്ച് രക്ഷകനായിട്ടുള്ള ശര്‍ദ്ദുല്‍ ടാക്കൂര്‍ ഓസ്‌ട്രേലിയയുമായുള്ള ഡബ്ല്യുടിസി ഫൈനലിലും നിരാശപ്പെടുത്തിയില്ല. ആദ്യദിനം ഓസീസ് നിരയിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളായ ഡേവിഡ് വാര്‍ണറെ പുറത്താക്കിയ അദ്ദേഹം രണ്ടാംദിനം മറ്റൊരു വമ്പന്‍ വിക്കറ്റും വീഴ്ത്തി. മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ സ്റ്റീവ് സ്മിത്തിനെയാണ് രണ്ടാംദിനം ആദ്യ സെഷനില്‍ ശര്‍ദ്ദുല്‍ മടക്കിയത്.
തകര്‍പ്പന്‍ സെഞ്ച്വറി നേടി മുന്നേറുകയായിരുന്ന സ്റ്റീവ് സ്മിത്തിനെ അദ്ദേഹം ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഓസീസ് സ്‌കോര്‍ അഞ്ചിനു 387ല്‍ നില്‍ക്കെയായിരുന്നു സ്മിത്ത് വീഴുന്നത്. 99ാം ഓവര്‍ ബൗള്‍ ചെയ്യാന്‍ ശര്‍ദ്ദുല്‍ എത്തുകയായിരുന്നു. ആദ്യ ബോളില്‍ തന്നെ ഇന്‍ഡൈസ് എഡ്ജായി സ്മിത്ത് ക്ലീന്‍ ബൗള്‍ഡ്. ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ നിരുപദ്രവകാരിയായ ബോളായിരുന്നു അത്.

സാധാരണയായി ഇത്തരം ബോളുകളില്‍ സ്റ്റീവ് സ്മിത്ത് ഷോട്ടുകള്‍ കളിക്കാന്‍ മുതിരാറില്ല. എന്നാല്‍ ഇത്തവണ അദ്ദേഹം ഷോട്ടിനു ശ്രമിക്കുക തന്നെ ചെയ്തു. പക്ഷെ ബോള്‍ ആഗ്രഹിച്ചതുപോലെ കണക്ടായില്ല. ബാറ്റിന്റെ അരികില്‍ തട്ടിയ ശേഷം അകത്തേക്കു കയറിയ ബോള്‍ സ്റ്റംപുകളില്‍ പതിക്കുകയായിരുന്നു. ഞെട്ടലോടെയായിരുന്നു സ്മിത്ത് ഇതിനോടു പ്രതികരിച്ചത്. ഒടുവില്‍ നിരാശയോടെ ക്രീസ് വിടുകയും ചെയ്തു. 268 ബോളുകളില്‍ നിന്നും 19 ഫോറുകളടക്കം 121 റണ്‍സാണ് അദ്ദേഹം നേടിയത്.
ശര്‍ദ്ദുല്‍ ടാക്കൂറിനെ സംബന്ധിച്ച് ശരിക്കും ലക്കി വിക്കറ്റ് തന്നെയായിരുന്നു ഇത്. പക്ഷെ വിക്കറ്റെടുത്താല്‍ അതു എങ്ങനെ ലഭിച്ചതാണെന്നതിനു പ്രസക്തിയില്ല. അതുകാണ്ടു തന്നെ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതു തന്നെയാണ്. കൂട്ടുകെട്ടുകള്‍ പൊളിക്കാനും വലിയ വിക്കറ്റുകള്‍ വീഴ്ത്താനും അസാധാരണ മിടുക്കുള്ള ശര്‍ദ്ദുല്‍ ടാക്കൂറിനെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വാഴ്ത്തുകയും ചെയ്തു.
ലോര്‍ഡ് ശര്‍ദ്ദുലിനെ വില കുറച്ചു കാണരുത്. ഏതു പ്രതിസന്ധി ഘട്ടത്തിലും രക്ഷകനായി അദ്ദേഹമുണ്ടാവും. ഒരിക്കല്‍ക്കൂടി ശര്‍ദ്ദുല്‍ ടാക്കൂര്‍ ഇതു തെളിയിച്ചിരിക്കുകയാണ്. ഇതു ലോര്‍ഡ് ശര്‍ദ്ദുല്‍ ടാക്കൂര്‍. കൂട്ടുകെട്ടുകള്‍ തകര്‍ക്കുന്നതില്‍ സ്‌പെഷ്യലിസ്റ്റ്. ശരിക്കും ഇന്ത്യയുടെ മാജിക്ക് മാന്‍ തന്നയാണ് അദ്ദേഹമെന്നും ആരാധകര്‍ പുകഴ്ത്തി.

അതേസമയം, ഡബ്ല്യുടിസി ഫൈനലില്‍ ഓസ്ട്രലേിയ രണ്ടാംദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഏഴു വിക്കറ്റിനു 422 റണ്‍സെന്ന നിലയിലാണ്. അലെക്‌സ് ക്യാരിക്കൊപ്പം (22) നായകന്‍ പാറ്റ് കമ്മിന്‍സാണ് (2) ക്രീസില്‍. ഇന്ത്യയെ സംബന്ധിച്ച് ഇന്നത്തെ ആദ്യ സെഷന്‍ വളരെ മികച്ചതു തന്നെയായിരുന്നു. നാലു വിക്കറ്റുകള്‍ ലഞ്ച് ബ്രേക്കിനു മുമ്പ് വീഴ്ത്താന്‍ ഇന്ത്യക്കു സാധിച്ചു. ഒരു ഘട്ടത്തില്‍ 500-600 റണ്‍സ് നേടുമെന്നു കരുതിയ ഓസ്‌ട്രേിയയെ ഇന്ത്യ പിടിച്ചുനിര്‍ത്തിയിരിക്കുകയാണ്.
ട്രാവിസ് ഹെഡിന്റെയും (163) സ്റ്റീവ് സ്മിത്തിന്റെയും (121) സെഞ്ച്വറികളാണ് ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സിനു ശക്തമായ അടിത്തറ നല്‍കിയത്. ആദ്യദിനം അവസാന സെഷനിലായിരുന്നു ഹെഡ് സെഞ്ച്വറി കുറിച്ചത്. ഇതോടെ ഡബ്ല്യുടിസി ഫൈനലില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ താരമായും അദ്ദേഹം മാറിയിരുന്നു. വെറും 174 ബോളിലാണ് ഹെഡ് 163 റണ്‍സ് അടിച്ചെടുത്തത്. 25 ഫോറുകളും ഒരു സിക്‌സറും ഇതിലുള്‍പ്പെടും. 43 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് മറ്റൊരു പ്രധാന സ്‌കോറര്‍.