ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ വിജയത്തിലേക്കു പൊരുതുകയാണ് ടീം ഇന്ത്യ. 444 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമാണ് ഇന്ത്യക്കു ഓസീസ് നല്‍കിയിരിക്കുന്നത്. നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിനു 164 റണ്‍സെന്ന നിലിയലാണ്. വിരാട് കോലിയും (44) അജിങ്ക്യ രഹാനെയുമാണ് (20) ക്രീസില്‍. 118 ബോളില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇവര്‍ക്കു സാധിച്ചു. ഏഴു വിക്കറ്റുകള്‍ കൈയിലിരിക്കെ അവസാന ദിനം ജയിക്കാന്‍ ഇന്ത്യക്കു 280 റണ്‍സ് കൂടി വേണം.
ടെസ്റ്റ് ചരിത്രത്തില്‍ മുമ്പൊരു ടീമും 444 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നു ജയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അവസാന ദിനം എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇന്ത്യക്കു ഈ ടോട്ടല്‍ പിന്തുടര്‍ന്നു ജയിക്കാന്‍ കഴിയുകയുള്ളൂ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (43), ശുഭ്മന്‍ ഗില്‍ (18), ചേതേശ്വര്‍ പുജാര (27) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്. തേര്‍ഡ് അംപയറുടെ മോശം തീരുമാനമാണ് ഗില്ലിനു വിനയായത്. കാമറൂണ്‍ ഗ്രീനിന്റെ വിവാദ ക്യാച്ചില്‍ താരം മടങ്ങുകയായിരുന്നു (41/1).

രണ്ടാം വിക്കറ്റില്‍ രോഹിത്- പുജാര സഖ്യം 51 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ ശക്തമായ നിലയിലെത്തിയിരുന്നു. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ഇരുവരെയും പുറത്താക്കി ഓസീസ് തിരിച്ചടിച്ചു മികച്ച ഫോമില്‍ ബാറ്റ് ചെയ്ത രോഹിത് നതാന്‍ ലയണിനെതിരേ അനാവശ്യ പുള്‍ ഷോട്ടിനു ശ്രമിച്ചു വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.
60 ബോളുകള്‍ നേരിട്ട രോഹിത് ഏഴു ഫോറും ഒരു സിക്‌സറുമടിച്ചു. പുജാരയെ മടക്കിയത് പാറ്റ് കമ്മിന്‍സാണ്. വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരിക്കു സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു.
നേരത്തേ നാലു വിക്കറ്റിനു 123 റണ്‍സെന്ന നിലയില്‍ നാലാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ എട്ടു വിക്കറ്റിനു 270 റണ്‍സെടുത്ത് രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അലെക്‌സ് ക്യാരിയുടെ (66*) ഇന്നിങ്‌സാണ് അവര്‍ക്കു കരുത്തേകിയത്. 105 ബോളുകള്‍ നേരിട്ട അദ്ദേഹം എട്ടു ഫോറുകളടിച്ചു.
മാര്‍നസ് ലബ്യുഷെയ്ന്‍ (41), മിച്ചെല്‍ സറ്റാര്‍ക്ക്് (41), സ്റ്റീവ് സ്മിത്ത് (34) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ മുഹമ്മദ് ഷമിയും ഉമേഷ് യാദവും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

നേരത്തേ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ വഴങ്ങിയത് 173 റണ്‍സായിരുന്നു. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 469 റണ്‍സിനു മറുപടിയില്‍ ഇന്ത്യ മൂന്നാം ദിനം ലഞ്ച് ബ്രേക്കിനു പിന്നാലെ ഓള്‍ഔട്ടാവുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യ 200 റണ്‍സ് പോലും കടക്കുമോയെന്ന കാര്യം സംശയമായിരുന്നു.
ആറു വിക്കറ്റിനു 152 റണ്‍സിലേക്കു ഇന്ത്യ കൂപ്പുകുത്തിയിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ അജിങ്ക്യ രഹാനെ- ശര്‍ദ്ദുല്‍ ടാക്കൂര്‍ ജോടി 109 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.
നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട അജിങ്ക്യ രഹാനെ 89 റണ്‍സുമായി ടോപ്‌സ്‌കോറായി മാറി. 129 ബോളുകള്‍ നേരിട്ട അദ്ദേഹം 11 ഫോറും ഒരു സിക്‌സറുമടിച്ചു. ഓവലില്‍ തന്റെ മൂന്നാം ഫിഫ്റ്റി കണ്ടെത്തിയ ശര്‍ദ്ദുല്‍ 51 റണ്‍സിനു പുറത്താവുകയായിരുന്നു.
109 ബോളില്‍ ആറു ഫോറുള്‍പ്പെടെയായിരുന്നു ഇത്. രവീന്ദ്ര ജഡേജ 48 റണ്‍സും ഇന്ത്യക്കായി നേടി. ഓസീസിനായി നായകന്‍ പാറ്റ് കമ്മിന്‍സ് മൂന്നു വിക്കറ്റുകള്‍ പിഴുതു. മിച്ചെല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളന്‍ഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവുമെടുത്തു.