ഓവല്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ വീണ്ടുമൊരു പരാജയഭീതിയില്‍ ടീം ഇന്ത്യ. 173 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡ് നേടിയ ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങിയ ഓസ്‌ട്രേലിയ നാലു വിക്കറ്റിനു 124 റണ്‍സെന്ന നിലയിലാണ് മൂന്നാംദിനം കളി അവസാനിപ്പിച്ചത്. മാര്‍നസ് ലബ്യുഷെയ്‌നും (41) കാമറൂണ്‍ ഗ്രീനുമാണ് (7) ക്രീസില്‍. രണ്ടു ദിവസവും ആറു വിക്കറ്റുകളും ബാക്കിനില്‍ക്കെ ഓസീസിനു ഇപ്പോള്‍ 296 റണ്‍സിന്റെ മികച്ച ലീഡുണ്ട്. നാലാം ദിനം പരമാവധി വേഗത്തില്‍ സ്‌കോര്‍ ചെയ്ത് വലിയൊരു വിജയലക്ഷ്യം ഇന്ത്യക്കു നല്‍കാനായിരിക്കും ഓസ്‌ട്രേലിയയുടെ നീക്കം.
ഡേവിഡ് വാര്‍ണര്‍ (1), ഉസ്മാന്‍ ഖവാജ (13), സ്റ്റീവ് സ്മിത്ത് (34), ട്രാവിസ് ഹെഡ് (18) എന്നിവരെ ഇന്ത്യ പുറത്താക്കിക്കഴിഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ അഗ്രസീവായാണ് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. തുടക്കം മുതല്‍ മികച്ച ലൈനിലും ലെങ്ത്തിലും ബൗള്‍ ചെയ്ത ഇന്ത്യന്‍ ബൗളിങ് നിര ഓസീസ് ബാറ്റിങ് നിരയ്ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

വാര്‍ണറെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ സിറാജിനു സാധിച്ചു. രണ്ടു റണ്‍സ് മാത്രമെടുത്ത വാര്‍ണറെ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത് പിടികൂടുകയായിരുന്നു. മറ്റൊരു ഓപ്പണറായ ഖവാജയെ ഉമേഷും വീഴ്ത്തി. ഭരത് തന്നെയായിരുന്നു ക്യാച്ചെടുത്തത്. മൂന്നാം വിക്കറ്റില്‍ ലബ്യുഷെയ്ന്‍- സ്മിത്ത് ജോടി 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ കളിയില്‍ പിടിമുറുക്കുകയെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടി നേരിട്ടു. ഇന്ത്യക്കു വേണ്ടി രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 469 റണ്‍സിനു മറുപടിയില്‍ അഞ്ചു വിക്കറ്റിനു 151 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മല്‍സരം പുനരാരംഭിച്ചത്. അജിങ്ക്യ രഹാനെയുടെയും (89) ശര്‍ദ്ദുല്‍ ടാക്കൂറിന്റെയും (51) ഇന്നിങ്‌സുകള്‍ ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. ഇതോടെ 296 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്കു സാധിച്ചു. ഏഴാം വിക്കറ്റില്‍ രഹാനെ- ശര്‍ദ്ദുല്‍ സഖ്യം നേടിയ 109 റണ്‍സാണ് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വന്നത്. 129 ബോളില്‍ 11 ഫോറും ഒരു സിക്‌സറുമടക്കമാണ് രഹാനെ ടീമിന്റെ അമരക്കാരനായത്.
തന്റെ പ്രിയവേദിയായ ഓവലില്‍ തുടരെ മൂന്നാമത്തെ ഫിഫ്റ്റിയാണ് ശര്‍ദ്ദുല്‍ കുറിച്ചത്. 109 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ഫോറുകളടിച്ചു. 48 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. ഓസീസിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്നു വിക്കറ്റുകളെടുത്തു.
മിച്ചെല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളന്‍ഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവുമെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ശുഭ്മന്‍ ഗില്‍ (13), ചേതേശ്വര്‍ പുജാര (14), വിരാട് കോലി (14), രവീന്ദ്ര ജഡേജ (48) എന്നിവരെയായിരുന്നു ഇന്ത്യക്കു രണ്ടാംദിനം നഷ്ടമായത്.

നേരത്തേ മൂന്നു വിക്കറ്റിനു 327 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 469നു പുറത്താവുകയായിരുന്നു. സ്റ്റീവ് സ്മിത്തിന്റെ (121) സെഞ്ച്വറിയായിരുന്നു രണ്ടാംദിനം ഓസീസ് ഇന്നിങ്‌സിലെ ഏറ്റവും വലിയ പ്രത്യേകത. 268 ബോളില്‍ 19 ഫോറുകളുള്‍പ്പെട്ടതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്.
ട്രാവിസ് ഹെഡാണ് (163) ഓസീസിന്റെ ടോപ്‌സ്‌കോററായത്. 174 ബോളുകള്‍ നേരിട്ട താരം 25 ഫോറും ഒരു സിക്‌സറുമടിച്ചു. അലെക്‌സ് ക്യാരി (48), ഡേവിഡ് വാര്‍ണര്‍ (43) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. നാലു വിക്കറ്റുകളെടുത്ത പേസര്‍ മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ ബൗളിങില്‍ മികച്ചുനിന്നത്. മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളെടുത്തു.