ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പോരാട്ടം ആവേശകരമായ ക്ലൈമാക്‌സിലേക്ക് അടുക്കുകയാണ്. നിലവില്‍ ഓസ്‌ട്രേലിയക്കു തന്നെയാണ് മല്‍സരത്തില്‍ ആധിപത്യം. 370ന് മുകളില്‍ റണ്‍സിന്റെ ലീഡ് അവര്‍ സ്വന്തമാക്കികഴിഞ്ഞു. അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇന്ത്യക്കു വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച് ഡബ്ല്യുടിസി കിരീടം സ്വന്തമാക്കാന്‍ സാധിക്കുകയുള്ളൂ.
പ്രഥമ ഡബ്ല്യുടിസി ഫൈനലില്‍ ഇന്ത്യ പരാജയം രുചിച്ചിരുന്നു. ന്യൂസിലാന്‍ഡായിരുന്നു എട്ടു വിക്കറ്റിനു ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ഇത്തവണ വീണ്ടുമൊരു പരാജയം ടീമിനു നേരിടുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ലോക കിരീടം നേടിയാലും ഇല്ലെങ്കിലും ഫൈനലിനു ശേഷം ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവില്ല.

കാരണം ടെസ്റ്റ് ടീമില്‍ പല മാറ്റങ്ങളും ഫൈനലിനു ശേഷം പ്രതീക്ഷിക്കാം. ചില സീനിയര്‍ കളിക്കാര്‍ക്കു പകരം യുവതാരങ്ങളെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ അടുത്ത സൈക്കിളില്‍ ഇന്ത്യ പരീക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. ഫൈനലിനു ശേഷം ടെസ്റ്റില്‍ ടീം ഇന്ത്യയുടെ മാറ്റം കടുപ്പമാക്കുന്ന മൂന്നു കാര്യങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.
പ്രായവും സീനിയര്‍ താരങ്ങളുടെ ഫോമുമാണ് ഇന്ത്യക്കു തിരിച്ചടിയായി മാറുന്ന ആദ്യത്തെ ഘടകം. നിലവിലെ ഇന്ത്യന്‍ ടീമില്‍ 30ന് മുകളില്‍ പ്രായമുള്ള നിരവധി കളിക്കാരുണ്ട്. ഇവരില്‍ പലരും ഇത്തവണത്തെ ഡബ്ല്യുടിസി സൈക്കിളില്‍ മോശം പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ തുടങ്ങിയവരെല്ലാം കരിയറിന്റെ അവസാനത്തോടു അടുക്കുകയാണ്. ഇവരെല്ലാം 10 വര്‍ഷത്തിലേറെയായി റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കുന്നവരുമാണ്.
അശ്വിനും ജഡേജയും നാട്ടിലെ ടെസ്റ്റുകളില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും വിദേശത്തു കാര്യമായ ഇംപാക്ടുണ്ടാക്കിയില്ല. ബാറ്റിങ് നിരയുടെ പ്രകടമാണ് ടെസ്റ്റില്‍ ഇന്ത്യക്കു ഏറ്റവുമധികം ആശങ്കയുണ്ടാക്കുന്നത്. നിലവിലെ ഡബ്ല്യുടിസി സൈക്കിളില്‍ ഏറ്റുവുമധികം റണ്‍സെടുത്ത 15 പേരെയെടുത്താല്‍ ഇന്ത്യയുടെ ഒരാള്‍പോലും അക്കൂട്ടത്തില്‍ ഇല്ലെന്നതാണ് നിരാശാജനകമായ കാര്യം. രോഹിത്, പുജാര, കോലി, രഹാനെ എന്നിവര്‍ക്കൊന്നും 1000 റണ്‍സ് പോലും ഈ സൈക്കിളില്‍ പൂര്‍ത്തിയാക്കാനായിട്ടില്ല.
യുവതാരങ്ങള്‍ക്കു അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് ഡബ്ല്യുടിസി ഫൈനലിനു ശേഷം ഇന്ത്യയുടെ മറ്റൊരു തലവേദന. തിരക്കേറിയ അന്താരാഷ്ട്ര ഷെഡ്യൂള്‍ കാരണം നിലവില്‍ ഇന്ത്യന്‍ എ ടീം വിദേശത്തു അധികം പരമ്പരകള്‍ കളിക്കാറില്ല. ഈ കാരണത്താല്‍ തന്നെ സീനിയര്‍ ടീമിലെത്തുന്ന പല യുവതാരങ്ങളും വിദേശ പിച്ചുകളില്‍ പതറുകയും ചെയ്യുകയാണ്.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള ശുഭ്മന്‍ ഗില്‍ ഇതിനു മികച്ചൊരു ഉദാഹരണമാണ്. ടെസ്റ്റില്‍ ഈ ഫോം ആവര്‍ത്തിക്കാന്‍ താരത്തിനു സാധിക്കുന്നില്ല. ടെസ്റ്റില്‍ 15 മല്‍സരങ്ങളില്‍ നിന്നും 34.23 മാത്രമാണ് ഗില്ലിന്റെ ശരാശരി. മായങ്ക് അഗര്‍വാളാണ് മറ്റൊരു താരം. ടെസ്റ്റില്‍ ഉജ്ജ്വലമായി തുടങ്ങിയ അദ്ദേഹം നിലവില്‍ ടീമില്‍ പോലുമില്ല.
അവസാനത്തെ 12 ടെസ്റ്റുകളിലെ ശരാശരി 27ലേക്കു വീണതാണ് മായങ്കിനു സ്ഥാനം നഷ്ടമാക്കിയത്. 2022ല്‍ താരം ടെസ്റ്റ് ടീമില്‍ നിന്നും പുറത്താവുകയും ചെയ്തു. യുവതാരം പൃഥ്വി ഷായുടെ കരിയറും ഇങ്ങനെ തന്നെ. വെറും അഞ്ചു ടെസ്റ്റുകളില്‍ മാത്രം കളിച്ച ശേഷം താരം പുറത്താക്കപ്പെടുകയായിരുന്നു.
മോശം മല്‍സരക്രമം കാരണം ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ താരങ്ങള അലട്ടുന്നുവെന്നതാണ് ഇന്ത്യയെ ടെസ്റ്റില്‍ വലയ്ക്കുന്ന മൂന്നാമത്തെ പ്രശ്‌നം. ഇന്ത്യന്‍ ടീമില ഭൂരിഭാഗം പേരെയും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ വിടാതെ വേട്ടയാടുകയാണ്. ഇത്തവണത്തെ ഡബ്ല്യുടിസി സൈക്കിളില്‍ ആകെയുള്ള 18 ടെസ്റ്റുകളില്‍ 17ലും കളിച്ചത് വിരാട് കോലിയും ചേതേശ്വര്‍ പുജാരയും മാത്രമാണ്. രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയും 11, 10 ടെസ്റ്റുകളില്‍ മാത്രമേ ഇന്ത്യക്കായി ഇറങ്ങിയുള്ളൂ.
ഹാര്‍ദിക് പാണ്ഡ്യ അഞ്ചു വര്‍ഷത്തിലേറെയായി ടെസ്റ്റില്‍ കളിക്കുന്നില്ല. വിശ്രമമില്ലാതെ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കുന്നതു കാരണമാണ് ഭൂരിഭാഗം താരങ്ങള്‍ക്കും പരിക്കേല്‍ക്കുന്നത്. അന്താരാഷ്ട്ര മല്‍സരങ്ങളുടെയും ഐപിഎല്ലിന്റെയും തിരക്കു കാരണം താരങ്ങള്‍ക്കു മതിയായി വിശ്രമിക്കാനോ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ച് റെഡ് ബോള്‍ ഫോര്‍മാറ്റിലെ തങ്ങളുടെ കഴിവ് മിനുക്കിയെടുക്കാനോ അവസരം ലഭിക്കുന്നില്ല.