ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ നാണക്കേടിന്റെ റെക്കോര്‍ഡ് മെച്ചപ്പെടുത്തിയിരിക്കുകയാണ് ടീം ഇന്ത്യ. രണ്ടാം ദിനം ഓസീസ് താരം സ്റ്റീവ് സ്മിത്തും സെഞ്ച്വറി കണ്ടെത്തിയതോടെയാണ് ഇന്ത്യ തങ്ങളുടെ തന്നെ പേരിലുള്ള റെക്കോര്‍ഡ് തിരുത്തിയത്. ആദ്യദിനം ട്രാവിസ് ഹെഡും ഓസ്‌ട്രേലിയക്കായി സെഞ്ച്വറി കണ്ടെത്തിയിരുന്നു. 95 റണ്‍സുമായി രണ്ടാംദിനം ക്രീസിലെത്തിയ സ്മിത്ത് ആദ്യ ഓവറില്‍ തന്നെ സെഞ്ച്വറിയും കണ്ടെത്തുകയായിരുന്നു.
ഐസിസി ടൂര്‍ണമെന്റുകളുടെ ഫൈനലുകളില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ വഴങ്ങിയിട്ടുള്ള ടീമെന്ന നാണക്കേട് നേരത്തേ തന്നെ ഇന്ത്യക്കു അവകാശപ്പെട്ടതാണ്. ഇത്തവണ ഡബ്ല്യുടിസി ഫൈനലില്‍ ആദ്യത്തെ രണ്ടുദിനം തന്നെ ഈ റെക്കോര്‍ഡ് രണ്ടു തവണ മെച്ചപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. ഈ ഫൈനലിനു മുമ്പ് നാലു സെഞ്ച്വറികളായിരുന്നു ഇന്ത്യയുടെ പേരിലുണ്ടായിരുന്നത്. എന്നാല്‍ ട്രാവിസ് ഹെഡിനും സ്റ്റീവ് സ്മിത്തിനും സെഞ്ച്വറി 'അനുവദിച്ചതോടെ' ഇന്ത്യ നാലു സെഞ്ച്വറികളെന്നത് ആറായി മെച്ചപ്പെടുത്തി.

ഈ ലിസ്റ്റില്‍ ഇന്ത്യക്കു പിറകില്‍ രണ്ടാംസ്ഥാനത്ത് ഓസ്‌ട്രേലിയയാണ്. ന്യൂസിലാന്‍ഡ് മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. രണ്ടു വീതം സെഞ്ച്വറികളാണ് വിവിധ ഐസിസി ടൂര്ണമെന്റിന്റെ ഫൈനലുകളില്‍ ഈ ടീമുകള്‍ വഴങ്ങിയിരിക്കുന്നത്. ഇവര്‍ക്കു ശേഷം ലിസ്റ്റിലുള്ള മറ്റു ടീമുകള്‍ ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ്. ഓരോ സെഞ്ച്വറികള്‍ വീതമാണ് ഈ ടീമുകളെല്ലാം ഐസിസി ഫൈനലുകളില്‍ വഴങ്ങിയിരിക്കുന്നത്.
ഐസിസി ടൂര്ണമെന്റിന്റെ ഫൈനലുകളില്‍ ഇന്ത്യ കൂടുതല്‍ സെഞ്ച്വറികള്‍ വഴങ്ങിയിരിക്കുന്നത് ഇത്തവണത്തെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തന്നെയാണ്. മറ്റൊന്നിലും ഒരു ഫൈനലില്‍ ഒന്നില്‍ക്കൂടുതല്‍ സെഞ്ച്വറികള്‍ ഇന്ത്യ വഴങ്ങിയിട്ടില്ല. 2000ലെ ഐസിസി നോക്കൗട്ട് ട്രോഫിയുടെ ഫൈനലില്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സാണ് ഇന്ത്യക്കെതിരേ ആദ്യമായി സെഞ്ച്വറി കണ്ടെത്തിയത്.

2003ലെ ഐസിസി ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേയും ഇന്ത്യ സെഞ്ച്വറി വിട്ടുകൊടുത്തിരുന്നു. അതിനു ശേഷം 2011ലെ ഏകദിന ലോകകപ്പ് ഫൈനിലില്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ഇന്ത്യ അടുത്ത സെഞ്ച്വറി വഴങ്ങിയത്. പിന്നീട് 2017ല്‍ ഇംഗ്ലണ്ട് വേദിയായ ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ഇന്ത്യക്കെതിരേ ചിരവൈരികളായ പാകിസ്താനും സെഞ്ച്വറി നേടി. ഫഖര്‍ സമാന്റെ വകയായിരുന്നു ഇത്.
അതേസമയം, ഡബ്യുടിസി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ രണ്ടാംദിനം ശക്തമായ തിരിച്ചുവാണ് ഇന്ത്യന്‍ ടീം നടത്തിയിരിക്കുന്നത്. മൂന്നു വിക്കറ്റിനു 327 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം കളിയാരംഭിച്ച ഓസ്‌ട്രേലിയ ആദ്യത്തെ സെഷനില്‍ 105 ഓവര്‍ കഴിയുമ്പോള്‍ ഏഴു വിക്കറ്റിനു 402 റണ്‍സെന്ന നിലയിലാണ്. അലെക്‌സ് ക്യാരിയും (14) നായകന്‍ പാറ്റ് കമ്മിന്‍സുമാണ് (0) ക്രീസില്‍.
ട്രാവിസ് ഹെഡിന്റെയും (163) സ്റ്റീവ് സ്മിത്തിന്റെയും (121) സെഞ്ച്വറികള്‍ മാറ്റി നിര്‍ത്തിയാല്‍ ഓസീസ് ബാറ്റിങ് നിരയില്‍ മറ്റാരും കാര്യമായി സ്‌കോര്‍ ചെയ്തിട്ടില്ല. ഡേവിഡ് വാര്‍ണറാണ് (43) 30ന് മുകളില്‍ നേടിയ മറ്റൊരു താരം. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളെടുത്തു.