ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ ശുഭ്മന്‍ ഗില്ലിന്റെ പുറത്താവലുമായി ബന്ധപ്പെട്ട് വിവാദം കത്തുകയാണ്. നാലാംദിനമായിരുന്നു അവസാന സെഷനില്‍ പേസര്‍ സ്‌കോട്ട് ബോളന്‍ഡിന്റെ ഓവറില്‍ ഗില്ലിനെ കാമറൂണ്‍ ഗ്രീന്‍ പിടികൂടിയത്. സംശയാസ്പദമായ ഈ കാച്ച് ഔട്ട് തന്നെയാണെന്നു വിധിച്ചത് തേര്‍ഡ് അംപയറായിരുന്നു. എന്നാല്‍ ഇതിനെതിരേ മുന്‍ താരങ്ങളും ആരാധകരുമെല്ലാം ആഞ്ഞടിക്കവെ വിവാദ ക്യാച്ചിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഗ്രീന്‍. നാലാം ദിനത്തിലെ മല്‍സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു താരം.
ആ സയമത്തു ബോള്‍ പിടികൂടിയെന്നു തന്നെയാണ് തീര്‍ച്ചയായും ഞാന്‍ കരുതിയത്. കളിയുടെ ആ നിമിഷത്തെ ആവേശത്തില്‍ ക്യാച്ച് ക്ലീന്‍ ആണെന്നു തന്നെയാണെന്നു എനിക്കു തോന്നി. ബോള്‍ ഞാന്‍ വീഴാതെ കൈയില്‍ ഉയര്‍ത്തുകയും ചെയ്തു. അതു ക്യാച്ചാണെന്ന കാര്യത്തില്‍ ആ സമയത്തു എനിക്കു യാതൊരു സംശയവും ഇല്ലായിരുന്നു. തുടര്‍ന്നു തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടുകയും അദ്ദേഹവും അതു സമ്മതിക്കുകയും ചെയ്തുവെന്നും കാമറൂണ്‍ ഗ്രീന്‍ വ്യക്തമാക്കി.

കാമറൂണ്‍ ഗ്രീനിന്റെ ഈ വാക്കുകളെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ പറഞ്ഞിരിക്കുന്നത് ശരിയാണ്. കളിക്കാര്‍ അത്തരമൊരു മുഹൂര്‍ത്തതില്‍ ആവേശഭരിതരാവുകയും തങ്ങളുടെ ഭാഗത്താണ് ശരിയെന്നുറപ്പിക്കുകയും ചെയ്യും. പക്ഷെ ന്യായമായ, നിഷ്പക്ഷമായ തീരുമാനം സ്വീകരിക്കേണ്ടത് അംപയറുടെ ജോലിയാണ്. ഇവിടെ കാമറൂണ്‍ ഗ്രീനല്ല, മറിച്ച് തേര്‍ഡ് അംപയറാണ് യഥാര്‍ഥ വില്ലനെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
ശുഭ്മന്‍ ഗില്ലിന്റെ പുറത്താവലില്‍ കാമറൂണ്‍ ഗ്രീനിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ഗ്രീനിന്റെ സ്ഥാനത്തു ആരു തന്നെയാണെങ്കിലും ആ സന്ദര്‍ഭത്തില്‍ ക്യാച്ചിനായി അപ്പീല്‍ ചെയ്യും. ക്യാച്ച് നന്നായി പരിശോധിച്ച് തേര്‍ഡ് അംപയറാണ് അന്തിമ വിധി പറയേണ്ടത്. ഇതൊരിക്കലും കാമറുണ്‍ ഗ്രീനിന്റെ തെറ്റല്ല. തേര്‍ഡ് അംപയറാണ് കുറ്റക്കാരന്‍. ഗ്രീനിനെ കുറ്റപ്പെടുത്തുന്നതിനു പകരം തേര്‍ഡ് അംപയറെയാണ് വിമര്‍ശിക്കേണ്ടതെന്നും ആരാധകര്‍ കുറിച്ചു.
കാമറൂണ്‍ ഗ്രീന്‍ എന്തു തെറ്റാണ് ചെയ്തിരിക്കുന്നത്? ഏതൊരു താരത്തെയും പോലെ അതു ക്യാച്ചാണെന്നാണ് അദ്ദേഹം കരുതിയത്. പക്ഷെ തേര്‍ഡ് അംപയര്‍ അങ്ങനെയല്ല. അദ്ദേഹത്തിന്റെ പക്കല്‍ അതു ക്യാച്ചാണോയെന്നു പരിശോധിക്കാനുള്ള സാങ്കേതിക വിദ്യകളുണ്ടായിരുന്നു. അതു പ്രയോജനപ്പെടുത്തി ക്യാച്ചിന്റെ ആധികാരികത അംപയര്‍ പരിശോധിക്കണമായിരുന്നു. ഗ്രീനിന്റേത് ക്ലിയര്‍ ക്യാച്ചാണോയെന്ന കാര്യത്തില്‍ തേര്‍ഡ് അംപയര്‍ക്കു സംശയമുണ്ടായിരുന്നെങ്കില്‍ അതിന്റെ ആനുകൂല്യം ശുഭ്മന്‍ ഗില്ലിനായിരുന്നു ലഭിക്കേണ്ടിയിരുന്നതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, കലാശപ്പോരാട്ടം ത്രില്ലിങ് ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. ഓസ്‌ട്രേലിയക്കു മാത്രമല്ല ഇന്ത്യക്കും നിലവില്‍ വിജയസാധ്യതയുണ്ട്. ടെസ്റ്റ് ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും വിജയകരമായി ചേസ് ചെയ്തിട്ടില്ലാത്ത 444 റണ്‍സന്ന വന്‍ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ ഇന്ത്യക്കു നല്‍കിയിരിക്കുന്നത്. നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 163 റണ്‍സെന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ 280 റണ്‍സാണ് ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത്.
ഒന്നോ, രണ്ടോ വലിയ കൂട്ടുകെട്ടുകളുണ്ടാക്കിയാല്‍ ഇന്ത്യക്കു ചരിത്ര വിജയവുമായി ഡബ്ല്യുടിസി കിരീടം സ്വന്തമാക്കാന്‍ കഴിയും. വിരാട് കോലിയും (44) അജിങ്ക്യ രഹാനെയുമാണ് (20) ക്രീസിലുള്ളത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 118 ബോളില്‍ നിന്നും 71 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. രോഹിത് ശര്‍മ (43), ശുഭ്മന്‍ ഗില്‍ (18), ചേതേശ്വര്‍ പുജാര (27) എന്നിവരെയാണ് നാലാംദിനം ഇന്ത്യക്കു നഷ്ടമായത്.