ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം ഒരിക്കല്‍ക്കൂടി ടീം ഇന്ത്യയില്‍ നിന്നും വഴുതിപ്പോവുമോ? 2021ല്‍ ന്യൂസിലാന്‍ഡിനെതിരേ ലോക കിരീടം അടിയറവച്ച ഇന്ത്യ വീണ്ടും അത്തരമൊരു ദുരന്തം ഏറ്റുവാങ്ങാന്‍ ആഗ്രഹിക്കില്ല. പക്ഷെ ഓസ്‌ട്രേലിയയുമായുള്ള ഫൈനലില്‍ ഇന്ത്യക്കു കാര്യങ്ങള്‍ ഇപ്പോള്‍ അത്ര ആശാവഹമല്ല. ആദ്യദിനത്തിലെ കളി കഴിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയയാണ് ഡ്രൈവിങ് സീറ്റിലുള്ളത്.
മൂന്നു വിക്കറ്റിനു 327 റണ്‍സെന്ന ശക്തമായ നിലയിലാണ് ഓസീസ് മല്‍സരം അവസാനിപ്പിച്ചത്. രണ്ടാംദിനം കഴിയുന്നത്രയും വേഗത്തില്‍ ഓസീസിനെ ഓള്‍ഔട്ടാക്കിയെങ്കില്‍ മാത്രമേ ഇന്ത്യക്കു വിജയസാധ്യതയുള്ളൂ. നിലവില്‍ ഡബ്ല്യുടിസി കിരീടം ഓസ്‌ട്രേലിയയുടെ പക്കലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെങ്കിലും ഇന്ത്യ പ്രതീക്ഷ കൈവിടാന്‍ പാടില്ല.

കാരണം നേരത്തേ സമാനമായ സാഹര്യത്തില്‍ നിന്നും ഗംഭീര തിരിച്ചുവരവ് നടത്തി ഓസീസിനെ പരാജയപ്പെടുത്താന്‍ ഇന്ത്യക്കായിരുന്നു. അന്നത്തെ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരിക്കണം രണ്ടാംദിനം ഇന്ത്യ ഇറങ്ങേണ്ടത്. 2001ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റിലായിരുന്നു ആദ്യദിനം ഓസ്‌ട്രേലിയ മേധാവിത്വം നേടിയ ശേഷം രണ്ടാംദിനം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ഇന്ത്യ അവിസ്മരണീയ വിജയം കൊയ്തത്.
അന്നു ആദ്യദിനത്തിലെ കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ മൂന്നു വിക്കറ്റിനു 326 റണ്‍സെന്ന നിലയിലായിരുന്നു. ഇത്തവണ മൂന്നിന് 327 റണ്‍സാണ് ഓസീസ് സ്‌കോര്‍ ബോര്‍ഡിലുള്ളത്. ഒരു റണ്‍സ് അധികമായി നേടിയെന്നതു മാത്രമാണ് ഇത്തവണത്തെ ഏക വ്യത്യാസം.
ചെന്നൈ ടെസ്റ്റില്‍ മൂന്നിന് 326 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരംഭിച്ച ഓസ്‌ട്രേിയയെ ഇന്ത്യ 391 റണ്‍സിനു ഓള്‍ഔട്ടാക്കുകയായിരുന്നു. ടീം സ്‌കോറിലേക്കു അവരെ ഇന്ത്യ കൂട്ടിച്ചേര്‍ക്കാന്‍ അനുവദിച്ചത് 65 റണ്‍സ് മാത്രമാണ്. ഇതിനിടെ ഏഴു വിക്കറ്റുകളും ഇന്ത്യ പോക്കറ്റിലാക്കി. ഏഴു വിക്കറ്റുകള്‍ പിഴുത സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ജന്‍ സിങായിരുന്നു ഓസ്‌ട്രേലിയയെ എറിഞ്ഞിട്ടത്. മാത്യു ഹെയ്ഡന്‍ (203), മാര്‍ക്ക് വോ (70) എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ ഓസീസ് നിരയില്‍ ആരും ഒന്നാമിന്നിങ്‌സില്‍ പിടിച്ചുനിന്നില്ല.

മറുപടി ബാറ്റിങില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 501 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (126) സെഞ്ച്വറി കുറച്ചപ്പോള്‍ ശിവ് സുന്ദര്‍ ദാസ് (84), രാഹുല്‍ ദ്രാവിഡ് (81), വിവിഎസ് ലക്ഷ്മണ്‍ (65), എസ് രമേശ് (61) എന്നിവരും ഫിഫ്റ്റികളോടെ കസറി.
ലീഡ് വഴങ്ങിയ ശേഷം രണ്ടാമന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഓസീസിനെ ഇന്ത്യ 264 റണ്‍സിനു ഓള്‍ഔട്ടാക്കി. ഹര്‍ഭജന്‍ സിങ് എട്ടു വിക്കറ്റുകളാണ് കടപുഴക്കിയത്. 155 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമായിരുന്നു ഓസീസ് ഇന്ത്യക്കു നല്‍കിയത്. എട്ടു വിക്കറ്റുകള്‍ നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം നേടിയെടുക്കുകയും ചെയ്തു.
ഓവലില്‍ നടക്കുന്ന ഇത്തവണത്തെ ഫൈനലിലും ഇന്ത്യ സമാനമായൊരു പ്രകടനം പുറത്തെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകര്‍. പക്ഷെ അതു അത്ര എളുപ്പമായിരിക്കില്ല. ക്രീസില്‍ നങ്കൂരമിട്ട ട്രാവിസ് ഹെഡിനെയും (146) മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയുമാണ് (95) ഇന്ത്യ ആദ്യം പുറത്താക്കേണ്ടത്.
അതിനു ശേഷവും ഇന്ത്യക്കു ആശ്വസിക്കാന്‍ സാധിക്കില്ല. കാരണം ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരി എന്നിവര്‍ ഇനിയും ബാറ്റിങിനു ഇറങ്ങിയിട്ടില്ല. ഇവരെ കൂടി വേഗത്തില്‍ പുറത്താക്കാനായാല്‍ പിന്നീട് ഓസീസ് ബൗളര്‍മാര്‍ മാത്രമേ ഇന്ത്യക്കു മുന്നിലുള്ളൂ. 2001ല്‍ ഹര്‍ഭജന്‍ നടത്തിയതു പോലെയൊരു മാജിക്കല്‍ ബൗളിങ് ആരു പുറത്തെടുക്കുമെന്നതാണ് ചോദ്യം.