ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ പൊരുതുകയാണ്. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 469 റണ്‍സാണ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റിന് 260 റണ്‍സെന്ന നിലയിലാണ്. ഇന്ത്യയുടെ ടോപ് ഓഡര്‍ നാണംകെട്ട് മടങ്ങിയപ്പോഴും ഒരു വശത്ത് പൊരുതുകയാണ് അജിന്‍ക്യ രഹാനെ. മൂന്നാം ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ രഹാനെ 89 റണ്‍സുമായി ക്രീസിലുണ്ട്.
200നുള്ളില്‍ ഒതുങ്ങുമെന്ന് തോന്നിച്ച ഇന്ത്യന്‍ സ്‌കോറിനെ ഭേദപ്പെട്ട നിലയിലേക്കെത്തിക്കാന്‍ രഹാനെക്ക് സാധിച്ചിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ മൂന്നാമത്തെ ഇന്നിങ്‌സാണിത്. 30 താരങ്ങളോളം ബാറ്റുചെയ്യാനെത്തിയപ്പോള്‍ ആര്‍ക്കും തന്നെ ഫിഫ്റ്റി നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആ നേട്ടം രഹാനെ സ്വന്തമാക്കിയിരിക്കുകയാണ്. ഈ നേട്ടത്തിലേക്കെത്തിയിരിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് രഹാനെ.

വിരാട് കോലിക്കും രോഹിത് ശര്‍മക്കും ഇല്ലാത്ത റെക്കോഡാണ് രഹാനെ സ്വന്തമാക്കിയത്. മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തുപോയ രഹാനെ ഇത്തവണത്തെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചാണ് തിരിച്ചുവരവ് നടത്തിയത്. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ തിരിച്ചുവരവ് സാധ്യമായ രഹാനെ മധ്യനിരയില്‍ എന്തുകൊണ്ട് താന്‍ വിശ്വസ്തനായിരിക്കുന്നുവെന്ന് പ്രകടനംകൊണ്ട് തെളിയിക്കുകയാണ്.
ഓവലില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പതറിയപ്പോള്‍ ക്ലാസും മാസും ചേര്‍ന്ന പ്രകടനമാണ് രഹാനെ കാഴ്ചവെച്ചിരിക്കുന്നത്. മത്സരത്തിലൂടെ 5000 ടെസ്റ്റ് റണ്‍സെന്ന നാഴികക്കല്ലും രഹാനെ പിന്നിട്ടു. ഈ നേട്ടത്തിലെത്തുന്ന 13ാമത്തെ ഇന്ത്യന്‍ താരമാണ് രഹാനെ. 141 ഇന്നിങ്‌സില്‍ നിന്ന് 39.09 ശരാശരിയിലാണ് അദ്ദേഹം 5000 റണ്‍സ് കടമ്പ പിന്നിട്ടത്. ഇതില്‍ 26 ഫിഫ്റ്റിയും 12 സെഞ്ച്വറിയും ഉള്‍പ്പെടും. 188 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഇനിയും മുന്നോട്ട് കളിക്കാന്‍ താനുണ്ടാവുമെന്ന് എതിരാളികളോട് പ്രകടനംകൊണ്ട് പറയാന്‍ രഹാനെക്ക് സാധിച്ചിരിക്കുകയാണ്. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്താന്‍ രഹാനെക്ക് സവിശേഷമായ കഴിവുണ്ട്. ഇതോടെ ശ്രേയസ് അയ്യരുടെയും സൂര്യ കുമാര്‍ യാദവിന്റെയുമെല്ലാം ടെസ്റ്റ് ടീമിലെ സ്ഥിരം ഇടമെന്ന മോഹത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നുറപ്പ്.

ഏഴാം വിക്കറ്റില്‍ ശര്‍ദുല്‍ ഠാക്കൂറും രഹാനെയും ചേര്‍ന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള ശ്രമം നടത്തുകയാണ്. സെഞ്ച്വറി കൂട്ടുകെട്ട് പിന്നിട്ടുകഴിഞ്ഞു. 36 റണ്‍സാണ് ശര്‍ദുല്‍ നേടിയത്. ഈ കൂട്ടുകെട്ട് എത്രത്തോളം നീളുമെന്നത് മത്സരത്തില്‍ നിര്‍ണ്ണായകമാവും. ഇന്ത്യയുടെ ടോപ് ഓഡറില്‍ രോഹിത് ശര്‍മ (15), ശുബ്മാന്‍ ഗില്‍ (13), ചേതേശ്വര്‍ പുജാര (14), വിരാട് കോലി (14) എന്നിവരിലാരെങ്കിലും മികച്ചൊരു പോരാട്ടം കാഴ്ചവെച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് ഗംഭീര തിരിച്ചടി നല്‍കാനാവുമായിരുന്നു.