ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വി ആരാധകരെ വലിയ നിരാശയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. പ്രഥമ ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റ ഇന്ത്യക്ക് രണ്ടാം ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ കാലിടറുകയായിരുന്നു. 209 റണ്‍സിന്റെ വമ്പന്‍ തോല്‍വിയോടെയാണ് ഇന്ത്യ നാണംകെട്ടത്. ഇന്ത്യയുടെ തോല്‍വിയിലേക്ക് നയിച്ച പല കാരണങ്ങളും ചൂണ്ടിക്കാട്ടാനാവും. പ്ലേയിങ് 11 തിരഞ്ഞെടുപ്പിലെ പിഴവ് മുതല്‍ കളി മറന്ന ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും വരെ വിമര്‍ശനം അര്‍ഹിക്കുന്നവരാണ്.
ഫൈനലില്‍ എല്ലാത്തരത്തിലും ഇന്ത്യയെക്കാള്‍ മുന്നിട്ടുനില്‍ക്കാന്‍ ഓസ്‌ട്രേലിയക്കായി. എന്നാല്‍ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ അംപയര്‍ക്കെതിരേ ആരോപണമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ ശുബ്മാന്‍ ഗില്ലിനെ പുറത്താക്കാന്‍ കാമറൂണ്‍ ഗ്രീനെടുത്ത ക്യാച്ച് വലിയ വിവാദമായിരുന്നു. ക്യാച്ചെടുത്തെങ്കിലും പന്ത് നിലത്തു തട്ടിയിരുന്നുവെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ആരോപിക്കുന്നത്.

തേര്‍ഡ് അംപയര്‍ പരിശോധിച്ച ശേഷവും ഓസ്‌ട്രേലിയക്കനുകൂലമായി തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍ കൃത്യമായി സൂം ചെയ്യാതെയാണ് അംപയര്‍ ഈ തീരുമാനമെടുത്തതെന്ന് പറയാം. തികച്ചും ഏകപക്ഷീയമായ വിധിയാണ് അംപയര്‍ നടത്തിയതെന്ന ആരോപണം ഇന്ത്യയുടെ മുന്‍ താരങ്ങളടക്കം ഉയര്‍ത്തിയപ്പോള്‍ ഓസീസിന്റെ പ്രമുഖരെല്ലാം ഗ്രീനിന്റെ ക്യാച്ചിനെ പിന്തുണക്കുകയും ചെയ്തു. ഇന്ത്യയുടെ തോല്‍വിക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് തന്റെ അതൃപ്തി വ്യക്തമാക്കിയത്.
'ആവിശ്യത്തിന് പരിശോധനകളില്ലാതെയാണ് ഈ തീരുമാനമെടുത്തത്. ഇത് വളരെയധികം നിരാശപ്പെടുത്തുന്ന കാര്യമാണ്. തേര്‍ഡ് അംപയര്‍ അല്‍പ്പം കൂടി റിപ്ലേ ചെയ്ത് പരിശോധിക്കണമായിരുന്നു. എങ്ങനെയാണ് ആ ക്യാച്ച് വന്നതെന്ന് നിങ്ങളെല്ലാം കണ്ടതാണ്. വെറും നാല് തവണ നോക്കിയപ്പോള്‍ തന്നെ തേര്‍ഡ് അംപയര്‍ക്ക് കൃത്യമായ തീരുമാനമെടുക്കാന്‍ സാധിച്ചു.
ഇത് കാലാവസ്ഥ പറയുന്നതുപോലെ ഔട്ടാവാകാനും അല്ലാതിരിക്കാനും സാധ്യതയുണ്ടെന്ന് പറയാനാവില്ല. വ്യക്തമായ ആധാരമില്ലാതെ ഇങ്ങനെ വിധിക്കാനാവില്ല. അത് ക്യാച്ചില്‍ മാത്രമല്ല എല്ലാ കാര്യത്തിലും അങ്ങനെയാണ്. വിവാദ ക്യാച്ചിന്റെ തീരുമാനമെടുത്തത് അല്‍പ്പം വേഗത്തിലായിപ്പോയി. ഇതാണ് എനിക്ക് അല്‍പ്പം നിരാശയുണ്ടാക്കിയത്'- രോഹിത് പറഞ്ഞു.
കൂടുതല്‍ സൂം ചെയ്ത് നോക്കാന്‍ ഫോര്‍ത്ത് അംപയര്‍ തയ്യാറായില്ല. റിച്ചാര്‍ഡ് കെറ്റില്‍ബ്രോയായിരുന്നു ഫോര്‍ത്ത് അംപയര്‍. അദ്ദേഹം ഇതിന് മുമ്പും ഇന്ത്യക്കെതിരേ വിവാദ തീരുമാനങ്ങളെടുത്തിട്ടുള്ളയാളാണ്. അദ്ദേഹം ഓണ്‍ഫീല്‍ഡ് അംപയറായ ഒരു നോക്കൗട്ട് മത്സരം പോലും ഇന്ത്യ ജയിച്ചിട്ടില്ല. ഇത്തവണ ഫോര്‍ത്ത് അംപയറായെത്തിയപ്പോഴും ഇന്ത്യയുടെ വില്ലനായിരിക്കുകയാണ്. കൃത്യമായ തെളിവില്ലാതെയാണ് അദ്ദേഹം ഗില്ലിന്റെ വിക്കറ്റ് വിധിച്ചത്.

പിന്നീട് ക്യാച്ചിന്റെ സൂം ചെയ്തുള്ള ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ ഗ്രീനിന്റെ കൈയില്‍ പന്തുണ്ടെങ്കിലും പിച്ചില്‍ പന്ത് തട്ടുന്നതായി വ്യക്തമായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയര്‍ക്ക് മാത്രം ഇത് വ്യക്തമായി മനസിലാക്കാനായില്ലെന്നതാണ് കൗതുകം. നിര്‍ണ്ണായക സമയത്താണ് ഗില്ലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായത്. ആ സമയത്ത് 19 പന്തില്‍ 18 റണ്‍സെന്ന നിലയിലായിരുന്നു ഗില്‍. രണ്ട് ഫോറടക്കം മികച്ച ഫോമില്‍ നില്‍ക്കുന്ന ഗില്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 41 റണ്‍സുണ്ടായിരുന്നു.
രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍ കൂട്ടുകെട്ട് പ്രതീക്ഷ നല്‍കി മുന്നേറവെയാണ് വിവാദ ക്യാച്ചുണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത് ഇന്ത്യയുടെ തോല്‍വിയെ സ്വാധീനിച്ചിട്ടുമുണ്ട്. കൂടുതല്‍ പരിശോധനകള്‍ നടത്തി തീരുമാനം എടുക്കേണ്ടതായിരുന്നു. ഇത്തരം സാഹചര്യത്തില്‍ ബാറ്റ്‌സ്മാന് അനുകൂലമായി തീരുമാനങ്ങള്‍ എടുക്കുന്നതാണ് പതിവ്. എന്നാല്‍ റിച്ചാര്‍ഡിന്റെ തീരുമാനം പൂര്‍ണ്ണമായും ഓസീസിന് അനുകൂലമായിപ്പോയി.
മത്സരഫലത്തെ സ്വാധീച്ച തീരുമാനമെന്ന നിലയില്‍ ഗില്ലിന്റെ പുറത്താകലിന്റെ വിവാദം പെട്ടെന്ന് അവസാനിച്ചേക്കില്ല. ഗ്രീനിന്റെ ക്യാച്ച് വിവാദം ഇപ്പോഴും ആരാധകര്‍ക്കിടയിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായി തുടരുകയാണ്.