വഡോദര: വനിതാ പ്രീമിയര്‍ ലീഗില്‍ (WPL 2026) നാലാം സീസണിന്റെ കലാശപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറ് വിക്കറ്റുകൾക്ക് തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ചാമ്പ്യൻമാരായി. ഡൽഹി ഉയർത്തിയ 204 റണ്‍സിന്റെ വലിയ വിജയലക്ഷ്യം ആറ് വിക്കറ്റുകൾ ശേഷിക്കെയാണ് ആർസിബി മറികടന്നത്. അവസാന ഓവറിലെ നാലാം പന്തിലാണ് ആവേശകരമായ വിജയവും രണ്ടാം കിരീടവും അവർ സ്വന്തമാക്കിയത്.
ആർസിബിക്ക് വേണ്ടി ഇന്ത്യൻ സൂപ്പർതാരം സ്‌മൃതി മന്ഥാന അർധ സെഞ്ച്വറി നേടി മുന്നിൽ നിന്ന് നയിച്ചു. വെറും 41 പന്തിൽ 87 റൺസാണ് സ്‌മൃതി നേടിയത്. കൂടാതെ ജോർജിയ വോളും ഫിഫ്റ്റി കണ്ടത്തി ജയത്തിൽ നിർണായകമായി. 79 റൺസാണ് താരം നേടിയത്. അഞ്ച് പന്തിൽ 12 റൺസ് നേടിയ രാധ യാദവിന്റെ പ്രകടനം ആർസിബി ജയത്തിന് ഇന്ധനം പകർന്നു.

കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ ഡിസി ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത് നാലു വിക്കറ്റിനാണ് 203 റണ്‍സെന്ന വെല്ലുുവിളിയുയര്‍ത്തുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഡബ്ല്യുപിഎല്ലിന്റെ ചരിത്ത്രില്‍ ഒരു ടീം ഫൈനലില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന ടോട്ടല്‍ കൂടിയാണിത് എന്നതായിരുന്നു പ്രത്യേകത. എന്നിട്ടും ആർസിബിക്ക് മുന്നിൽ അവർക്ക് അടിയവറവ് പറയേണ്ടി വന്നു.
മിന്നിച്ച് ജമീമ
നേരത്തെ ക്യാപ്റ്റന്റ കളി കെട്ടഴിച്ച ഇന്ത്യന്‍ താരം ജെമീമ റോഡ്രിഗസാണ് 57 റണ്‍സോടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ടോപ്‌സ്‌കോറായത്. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച അവര്‍ 37 ബോളില്‍ എട്ടു ഫോറുകളടിച്ചു. ലോറ വാള്‍ട്ട് (44), ലിസെല്ലെ ലീ (37), ചിനെല്ലെ ഹെന്‍ട്രി (35*), ഷഫാലി വര്‍മ (20) തുടങ്ങി ഡിസിക്കു വേണ്ടി ബാറ്റ് ചെയ്ത ആരും മോശമാക്കിയില്ല.
മോശമല്ലാത്ത തുടക്കമാണ് ലിസെല്ലെ- ഷഫാലി ജോടി ഡിസിക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 35 ബോളിലാണിത്. രണ്ടാം വിക്കറ്റില്‍ ലിസെല്ലെ- വോള്‍വാര്‍ട്ട് ജോടിക്കു 23 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. എന്നാല്‍ പിന്നീട് രണ്ട് മികച്ച ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് കണ്ടു. ഇതാണ് ഡിസിയെ 200 കടക്കാന്‍ സഹായിച്ചത്.
മൂന്നാം വിക്കറ്റില്‍ ജെമിമ- വോള്‍വാര്‍ട്ട് ജോടി ഒന്നിച്ചതോടെയാണ് കളി ടോപ് ഗിയറിലേക്കു കയറിത്. 51 ബോളില്‍ ഈ ജോടി അടിച്ചടുത്തത് 76 റണ്‍സാണ്. ഇതില്‍ 57 റണ്‍സും ജെമിമയുടെ ബാറ്റില്‍ നിന്നായിരുന്നു. ജെമിമ മടങ്ങിയ ശേഷം റണ്‍റേറ്റില്‍ ചെറിയ ഇടിവുണ്ടായെങ്കിലും വെസ്റ്റ് ഇന്‍ഡീസിന്റെ കരുത്തുറ്റ താരം ചിനെല്ലെയുടെ കിടിലന്‍ ഫിനിഷിങ് ഡിസിക്കു കരുത്തായി.
നാലാം വിക്കറ്റില്‍ വെറും 25 ബോളില്‍ 54 റണ്‍സ് ചിനെല്ലെ- വോള്‍വാര്‍ട്ട് സഖ്യം അടിച്ചെടുത്തു. വെറും 15 ബോളിലാണ് ചിനെല്ലെ പുറത്താവാതെ 35 റണ്‍സിലെത്തിയത്. നാലു ഫോറും രണ്ടു സിക്‌സറും ഇതിലുള്‍പ്പെടുന്നു.
ആര്‍സിബി- ഗ്രേസ് ഹാരിസ്, സ്മൃതി മന്ദന (ക്യാപ്റ്റന്‍), ജോര്‍ജിയ വോള്‍, രാധ യാദവ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), നദീന്‍ ഡി ക്ലര്‍ക്ക്, പൂജ വസ്ത്രാകര്‍, അരുന്ധതി റെഡ്ഡി, സയാലി സത്ഘരെ, ശ്രേയങ്ക പാട്ടീല്‍, ലോറന്‍ ബെല്‍.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ലിസെല്ലെ ലീ (വിക്കറ്റ് കീപ്പര്‍), ഷഫാലി വര്‍മ, ലോറ വോള്‍വാര്‍ഡ്, ജെമിമ റോഡ്രിഗസ് (ക്യാപ്റ്റന്‍), മരിസാന്‍ കാപ്പ്, ചിനെല്ലെ ഹെന്‍ട്രി, നിക്കി പ്രസാദ്, സ്‌നേഹ് റാണ, മിന്നു മണി, ശ്രീ ചരണി, നന്ദനി ശര്‍മ്മ.