Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെവാഗിനെപ്പോലെ ബാറ്റ് ചെയ്യാന്‍ ആഗ്രഹിച്ചു, എന്നാല്‍ അത്രയും കഴിവ് ഇല്ലായിരുന്നു!- ദ്രാവിഡ്

ന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ നിരയിലാണ് വന്‍മതിലെന്നു ആരാധകര്‍ വിശേഷിപ്പിച്ചിരുന്ന രാഹുല്‍ ദ്രാവിഡിന്റെയും സ്‌ഫോടനാത്മക ബാറ്റിങിലൂടെ രസിപ്പിച്ച വീരേന്ദര്‍ സെവാഗിന്റെ സ്ഥാനം. തികച്ചും വ്യത്യസ്തമായ രണ്ടു ബാറ്റിങ് ശൈലികള്‍ക്കു അവകാശിയാണെങ്കിലും ഇരുവരും ഒരുപോലെ സ്‌നേഹിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്തിരുന്നവരാണ്. ടെസ്റ്റായിരുന്നു ദ്രാവിഡിന് ഏറ്റവും പ്രിയപ്പെട്ട, തട്ടകമെങ്കില്‍ സെവാഗിന് എല്ലാം ഒരുപോലെയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ നാട്ടിലും വിദേശത്തും ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് ദ്രാവിഡ്. സെവാഗും ചില അവിസ്മരണീയ, വെടിക്കെട്ട് പ്രകടനങ്ങള്‍ ഇന്ത്യക്കായി നടത്തിയിട്ടുണ്ട്. സെവാഗിനെപ്പോലെ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു താന്‍ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ദ്രാവിഡ്.

കഴിഞ്ഞത് ആലോചിക്കാറില്ല

കഴിഞ്ഞ കാലത്തെക്കുറിച്ച് താന്‍ കൂടുതലായി ആലോചിക്കാറില്ലെന്നു ദ്രാവിഡ് വ്യക്കമാക്കി. എങ്കിലും കഴിവിന്റെ പരമാവധി രാജ്യത്തിനു വേണ്ടി നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണ്. ഇന്ത്യക്കു വേണ്ടി കളിക്കുകയെന്നത് വലിയ സ്വപ്‌നമായിരുന്നു. ഇത്രയും കാലം രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവിസ്മരണീയമായ ഒരുപാട് അനുഭവങ്ങളും ഓര്‍മകളും തനിക്കുണ്ടെന്നും ദ്രാവിഡ് വിശദമാക്കി.

ഒരുപാട് ബോളുകള്‍ കളിച്ചു

റണ്‍സെടുക്കാന്‍ ഒരുപാട് സമയം താന്‍ ക്രീസില്‍ ചെലവഴിച്ചുവെന്ന കാര്യം സമ്മതിക്കുന്നതായി ദ്രാവിഡ് പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു സംശയവും തനിക്കില്ല. ഒരുപാട് ബോളുകളും കളിച്ചു. കുറച്ചു കൂടി വേഗത്തില്‍ താന്‍ ബാറ്റ് ചെയ്യേണ്ടതായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. പലര്‍ക്കും പല കാര്യങ്ങളും ഇപ്പോള്‍ മെച്ചപ്പെടുത്തമായിരുന്നുവെന്ന് തോന്നും. ഇത് സ്വയമൊരു വിലയിരുത്തല്‍ ആയി കണ്ടാല്‍ മതിയെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുമായുള്ള ലൈവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ജോലി

ടീമിലെ ഓരോരുത്തര്‍ക്കും ഓരോ ദൗത്യമാണുണ്ടായിരുന്നത്. ക്രീസില്‍ ഏറെ നേരം ചെലവഴിച്ച് ബൗളര്‍മാരെ ക്ഷീണിതരാക്കുകയോ, അല്ലെങ്കില്‍ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ ന്യൂ ബൗളിനെതിരേ കളിച്ച് മറ്റുള്ളവര്‍ക്ക് ബാറ്റിങ് എളുപ്പമാക്കുക തുടങ്ങിയവയൊക്കെയായിരുന്നു തന്റെ ജോലി. വളരെ അഭിമാനത്തോടെയാണ് ഇത് ഏറ്റെടുത്തതത്. കഴിവിന്റെ പരമാവധി അതു നന്നാക്കുവാനും താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ദ്രാവിഡ് പറയുന്നു.
ഇന്ത്യക്കു വേണ്ടി 164 ടെസ്റ്റുകളും 344 ഏകദിനങ്ങളും ഒരേയൊരു ടി20യും ദ്രാവിഡ് കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ രണ്ടാമത്തെ റണ്‍വേട്ടക്കാരന്‍ കൂടിയാണ് അദ്ദേഹം. 13,288 റണ്‍സ് ദ്രാവിഡിന്റെ അക്കൗണ്ടിലുണ്ട്. ഏകദിനത്തില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ നാലാംസ്ഥാനത്തും അദ്ദേഹമുണ്ട് (10,889 റണ്‍സ്).

സെവാഗിന്റെ ബാറ്റിങ്

ടീമംഗം വീരേന്ദര്‍ സെവാഗ് കളിച്ചിരുന്നതു പോലെ വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ തനിക്ക് ഇഷ്ടമായിരുന്നുവെന്ന് ദ്രാവിഡ് വെളിപ്പെടുത്തി. സെവാഗ് കളിച്ചതു പോലെയുള്ള ഷോട്ടുകള്‍ കളിക്കാനും ആഗ്രഹിച്ചിരുന്നു. പക്ഷെ സെവാഗിന്റെ അത്രയും റേഞ്ചോ, അത്രയും പ്രതിഭയോ തനിക്കു ഇല്ലായിരുന്നുവെന്ന് വന്‍മതില്‍ വിശദമാക്കി.

സ്വന്തം കഴിവ് പരമാവധി പുറത്തു കൊണ്ടു വരാനാണ് ശ്രമിച്ചട്ടുള്ളത്. ഒരുപക്ഷെ തന്റെ കഴിവ് വ്യത്യസ്തമായിരിക്കാം. ഏകാഗ്രതയും ദൃഢനിശ്ചയവുമായിരുന്നു തന്റെ ഏറ്റവും വലിയ കഴിവ്. സ്വന്തം കരുത്ത് മനസ്സിലാക്കി അത് പരമാവധി മെച്ചപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്. ഏകദിനത്തില്‍ കുറേക്കൂടി അഗ്രസീവായാണ് ബാറ്റ് ചെയ്തതെന്ന് സ്വയം വിശ്വസിക്കാനാണ് ഇഷ്ടം. 300ല്‍ അധികം ഏകദിനങ്ങളില്‍ കളിക്കാനായത് ഇതു കൊണ്ടായിരിക്കാമെന്ന് കരുതുന്നതായും ദ്രാവിഡ് പറഞ്ഞു.

കോലി, രോഹിത്

വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ ഇന്ത്യയുടെ പുതുതലമുറയിലെ താരങ്ങളുമായി തന്നെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നു ദ്രാവിഡ് പറഞ്ഞു. കാരണം ഇവര്‍ ഏകദിന ക്രിക്കറ്റിനെ മറ്റൊരു തരത്തിലേക്കു ഉയര്‍ത്തിയവരാണ്. ഇന്ന് 300-350 റണ്‍സ് പോലും ഇവര്‍ വളരെ അനായാസം, ഒരു ഹരം പോലെ ചേസ് ചെയ്യുകയാണ്. ഞങ്ങള്‍ കളിച്ചിരുന്ന കാലത്ത് 250 റണ്‍സ് പോലും ചേസ് ചെയ്യുക ബുദ്ധിമുട്ടായിരുന്നു. ക്രിക്കറ്റ് ഇപ്പോള്‍ വളരെയേറേ മാറിക്കഴിഞ്ഞുവെന്നതിന്റെ തെളിവാണിത്. സ്വന്തം ഗെയിം എല്ലായ്‌പ്പോഴും മെച്ചപ്പെടുത്താനാണ് താന്‍ ശ്രമിച്ചിട്ടുള്ളത്. സത്യസന്ധമായി പറയട്ടെ,ഒരു ടെസ്റ്റ് ക്രിക്കറ്ററാവുകയായിരുന്നു തന്റെ കുട്ടിക്കാലത്തെ ലക്ഷ്യമെന്നും ദ്രാവിഡ് വെളിപ്പെടുത്തി.

Story first published: Wednesday, June 10, 2020, 17:43 [IST]
Other articles published on Jun 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+