
വെല്ലിങ്ടണ്‍: തുടര്‍ച്ചയായി രണ്ടാം തവണയും ഐസിസിയുടെ ഏകദിന ലോകകപ്പില്‍ പരാജയമേറ്റു വാങ്ങിയതിന്റെ ആഘാതത്തിലാണ് ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണറായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍. 2015ലെ ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ മുന്നിലായിരുന്നു താരമെങ്കില്‍ ഇത്തവണ ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. എങ്കിലും ഫൈനലുള്‍പ്പെടെ എല്ലാ കളിയിലും ഗുപ്റ്റില്‍ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തിരുന്നു.
ജൂലൈ 14നു ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ലോകകപ്പിന്റെ ഫൈനലാണ് തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ചതും അതേ സമയം മോശം ദിവസവുമെന്ന് ഗുപ്റ്റില്‍ പറയുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. ലോര്‍ഡ്സില്‍ നടന്ന ക്ലാസിക് ഫൈനല്‍ കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടെന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ല. വ്യത്യസ്തമായ പല തരത്തിലുള്ള വികാരങ്ങളിലൂടെയും കടന്നു പോയ ദിവസമായിരുന്നു അത്. ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും നല്ലതും മോശവുമായ ദിവസവും അതു തന്നെ. എങ്കിലും ന്യൂസിലാന്‍ഡ് ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. നിങ്ങള്‍ എല്ലാവരും നല്‍കിയ അകമഴിഞ്ഞ പിന്തുണയ്ക്കു നന്ദിയുണ്ടെന്നും പറഞ്ഞു കൊണ്ടാണ് ഗുപ്റ്റിലിന്റെ ട്വീറ്റ് അവസാനിക്കുന്നത്.
ലോകകപ്പ് ഫൈനലില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയിലാണ് കിവീസിനെ മറികടന്ന് ഇംഗ്ലണ്ട് ചാംപ്യന്‍മാരായത്. നിശ്ചിത ഓവറിലും പിന്നീട് നടന്ന സൂപ്പര്‍ ഓവറിലും ഇരുടീമുകളുടെയും സ്‌കോര്‍ ടൈ ആയിരുന്നു. ഫൈനലില്‍ അവസാന ഓവറില്‍ ഗുപ്റ്റിലിന്റെ ത്രോ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയില്‍ കലാശിച്ചത് കിവീസിന് വന്‍ തിരിച്ചടിയായി മാറിയിരുന്നു. ഓവര്‍ ത്രോയ്ക്ക് ആറു റണ്‍സാണ് ഇംഗ്ലണ്ടിനു ലഭിച്ചത്. സൂപ്പര്‍ ഓവറില്‍ അവസാന പന്തില്‍ രണ്ടു റണ്‍സാണ് കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ടാമത്തെ റണ്‍സ് നേടാനുള്ള ശ്രമത്തില്‍ ഗുപ്റ്റില്‍ റണ്ണൗട്ടായതോടെ സ്‌കോര്‍ ടൈയാവുകയും ചെയ്യുകയായിരുന്നു.