മുംബൈ: ഏകദിന ലോകകപ്പില്‍ ഇത്തവണ കപ്പുറപ്പിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ വിജയക്കുതിപ്പ്. ആദ്യത്തെ ആറ് മത്സരവും ജയിച്ച ഇന്ത്യ ആതിഥേയരെന്ന നിലയില്‍ തട്ടകത്തിന്റെ ആധിപത്യം മുതലാക്കിയാണ് മുന്നോട്ട് പോകുന്നത്. 12 പോയിന്റുകളുമായി നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളതും ഇന്ത്യയാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളെല്ലാം മികച്ച ഫോമില്‍ കളിക്കുന്നുവെന്നത് ടീമിന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.
എന്നാല്‍ 2019ലും ഇന്ത്യ സമാനമായ കുതിപ്പായിരുന്നു നടത്തിയതെങ്കിലും സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്താവുകയായിരുന്നു. ഇത്തവണ കിരീട സാധ്യതയില്‍ ഇന്ത്യയാണ് മുന്നിലെങ്കിലും കപ്പുറപ്പിക്കാമോ? ഇന്ത്യയുടെ കിരീട സാധ്യത വിലയിരുത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി. ഇത്തവണ ഇന്ത്യയാണ് ഫേവറേറ്റുകളെന്നാണ് അഫ്രീദി അഭിപ്രായപ്പെടുന്നത്. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നു.

'ഇന്ത്യന്‍ ടീം മികച്ച അടിത്തറ സൃഷ്ടിച്ചാണ് മുന്നോട്ട് പോകുന്നത്. തങ്ങളുടെ കരുത്തില്‍ എങ്ങനെയാണ് ശ്രദ്ധ നല്‍കേണ്ടതെന്ന് അവര്‍ക്കറിയാം. ലോകകപ്പ് പോലൊരു വലിയ വേദിയില്‍ ആറില്‍ ആറ് മത്സരവും ജയിക്കുകയെന്നത് വളരെ പ്രയാസമുള്ളതാണ്. അതും നാട്ടിലെ സാഹചര്യത്തില്‍. മാനസികമായും ശാരീരികമായുമുള്ള ആരോഗ്യത്തില്‍ ഇന്ത്യ അത്രത്തോളം ശ്രദ്ധ നല്‍കുന്നു. ഇതാണ് ഇന്ത്യയെ ഫേവറേറ്റുകളാക്കുന്നത്' - അഫ്രീദി എക്‌സില്‍ കുറിച്ചു.
ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികവ് കാട്ടുന്നു. ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാര്‍ ഇന്ത്യക്കുണ്ടാവുന്നു. ഇംഗ്ലണ്ടിനെതിരേ ആദ്യം ബാറ്റുചെയ്യേണ്ടി വന്ന ഇന്ത്യക്ക് 229 റണ്‍സാണ് നേടാനായത്. ചെറിയ സ്‌കോറിലേക്ക് ഒതുങ്ങേണ്ടി വന്നപ്പോള്‍ ഇന്ത്യ തോല്‍ക്കുമോയെന്ന് പലരും ഭയപ്പെട്ടിരുന്നു. എന്നാല്‍ വെറും 129 റണ്‍സില്‍ ഇംഗ്ലണ്ടിനെ പുറത്താക്കി ഇന്ത്യ 100 റണ്‍സിന്റെ വമ്പന്‍ ജയം നേടിയെടുക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യുകയായിരുന്നു. ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യുന്നത് ഇതാദ്യമായാണ്. അതുകൊണ്ടുതന്നെ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം നിരാശപ്പെടുത്തി. രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് കരുത്തായി മാറിയത്. ബൗളിങ്ങിലേക്ക് വന്നപ്പോള്‍ മുഹമ്മദ് ഷമിയാണ് കൂടുതല്‍ കസറിയത്.
ആദ്യത്തെ നാല് മത്സരവും കളിക്കാതിരുന്ന ഷമി അവസാന രണ്ട് മത്സരത്തില്‍ നിന്ന് നേടിയത് ഒമ്പത് വിക്കറ്റുകളാണ്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ജസ്പ്രീത് ബുംറയും ന്യൂബോളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്നു. ഇതെല്ലാം ഇന്ത്യയുടെ വിജയക്കുതിപ്പിന് കരുത്താവുകയാണ്. മൂന്ന് മത്സരങ്ങളാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. ഇതില്‍ ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. നെതര്‍ലന്‍ഡ്‌സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചെങ്കിലും ഇന്ത്യക്ക് വലിയ വെല്ലുവിളിയായേക്കില്ല.

സെമി കടമ്പ കടന്നുകിട്ടിയാല്‍ ഇന്ത്യക്ക് കപ്പുറപ്പാണെന്ന് പറയാം. എന്നാല്‍ സെമി കടക്കാനാവുന്നില്ലെന്നത് ഏറെ നാളുകളായി ഇന്ത്യ വേട്ടയാടുന്ന പ്രശ്‌നമാണ്. വിരാട് കോലി നായകനായിരിക്കെ പല ഐസിസി ടൂര്‍ണമെന്റിലും ഇന്ത്യ സെമി കളിച്ചെങ്കിലും സെമിയില്‍ തോറ്റ് പുറത്താവുകയായിരുന്നു. 2019ലെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ ന്യൂസീലന്‍ഡിനോടാണ് ഇന്ത്യ തോറ്റ് പുറത്തായത്. ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയാണ് ഇന്ത്യ കിവീസിനോട് മുട്ടുകുത്തിയത്.
2019ലെ പ്രകടനം ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ തുടര്‍ ജയങ്ങളാണ് ഇന്ത്യ ഇത്തവണയും നേടുന്നത്. അതുകൊണ്ടുതന്നെ 2019ലെ വിധി ആവര്‍ത്തിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. രോഹിത് ശര്‍മ എംഎസ് ധോണിയെപ്പോലെ ബുദ്ധിമാനായ നായകനാണ്. സാഹചര്യത്തിനനുസരിച്ച് മികച്ച പദ്ധതി തയ്യാറാക്കാന്‍ കഴിവുണ്ട്. അതുകൊണ്ടുതന്നെ സെമി കടമ്പയും കടന്ന് ഇന്ത്യ കപ്പടിക്കാന്‍ സാധ്യത വളരെ കൂടുതലാണെന്ന് പറയാം.