ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടത്തിനു അരങ്ങൊരുങ്ങി. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്നു നടന്ന നിര്‍ണായക പോരില്‍ ശ്രീലങ്കയെ അഞ്ചു വിക്കറ്റിനു തകര്‍ത്തതോടെ ന്യൂസിലാന്‍ഡ് സെമിയില്‍ ഒരു ചുവടുറപ്പിച്ചിരിക്കുകയാണ്. ഒമ്പതു കളിയില്‍ നിന്നു 10 പോയിന്റുമായി നാലാംസ്ഥാനത്താണ് കിവികളുള്ളത്. +0.743 എന്ന കിടിലന്‍ നെറ്റ് റണ്‍റേറ്റും അവര്‍ക്കുണ്ട്.
അഞ്ചും ആറും സ്ഥാനങ്ങളിലുള്ള പാകിസ്താനും അഫ്ഗാനിസ്താനും ഒരു മല്‍സരം ബാക്കിനില്‍ക്കെ എട്ടു പോയിന്റ് വീതമുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ കിവികളേക്കാള്‍ പിന്നിലാണ്. പാകിസ്താന്റെ നെറ്റ് റണ്‍റേറ്റ് +0.036ഉം അഫ്ഗാന്റേത് -0.338ഉം ആണ്. പാകിസ്താന്റെ അടുത്ത മല്‍സരം ഇംഗ്ലണ്ടിനെതിരേയും അഫ്ഗാന്റേത് സൗത്താഫ്രിക്കയ്‌ക്കെതിരേയുമാണ്.

നെഗറ്റീവ് റണ്‍റേറ്റുള്ള അഫ്ഗാന്‍ പുറത്തായിക്കഴിഞ്ഞു. പാകിസ്താനാവട്ടെ വന്‍ മാര്‍ജിനില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ മാത്രമേ ന്യൂസിലാന്‍ഡിന്റെ നെറ്റ് റണ്‍റേറ്റിനെ മറികടന്ന് സെമിയിലെത്താന്‍ സാധിക്കുകയുള്ളൂ പാകിസ്താന്‍ സെമിയിലുണ്ടാവില്ലെന്നു 99 ശതമാനവും ഉറപ്പായിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഇന്ത്യയും നാലാമതുള്ള ന്യൂസിലാന്‍ഡും തമ്മിലായിരിക്കും 15ന് മുംബൈയിലെ വാംഖഡെയില്‍ നടക്കാനിരിക്കുന്ന ആദ്യ സെമി ഫൈനലില്‍ കൊമ്പുകോര്‍ക്കുക.
ഇന്ത്യ ഭയപ്പെട്ടതു തന്നെ ഇത്തവണയും സെമി ഫൈനലില്‍ സംഭവിച്ചിരിക്കുകയാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ തങ്ങളുടെ പേടിസ്വപ്‌നമായ ന്യൂസിലാന്‍ഡിനെ നേരിടാന്‍ ഇന്ത്യ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അവര്‍ക്കെതിരായ മോശം റെക്കോര്‍ഡ് തന്നെയാണ് ഇതിനു കാരണം.
പ്രത്യേകിച്ചും ഐസിസി ടൂര്‍ണമെന്റുകളുടെ സെമി ഫൈനല്‍, ഫൈനല്‍ എന്നിവയില്‍ കിവികള്‍ക്കെതിരായ റെക്കോര്‍ഡ് ഇന്ത്യയുടെ ഉറക്കം കെടുത്തും. ചരിത്രം ആവര്‍ത്തിച്ചാല്‍ തുടര്‍ച്ചയായി മൂന്നാമത്തെ ലോകകപ്പിലും ഇന്ത്യക്കു സെമി ഫൈനലില്‍ കരയേണ്ടി വരും.
ഐസിസി ടൂര്‍ണമെന്റുകളില്‍ മൂന്നു തവണയാണ് സെമി ഫൈനല്‍/ ഫൈനല്‍ എന്നിവയിലായി ഇന്ത്യയും ന്യൂസിലാന്‍ഡും കൊമ്പുകോര്‍ത്തിട്ടുള്ളത്. ഈ മൂന്നിലും ഇന്ത്യ പരാജയപ്പെടുകയും ചെയ്തുവെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. മറ്റൊരു ടീമിനെതിരേയും സെമി/ഫൈനല്‍ എന്നിവയില്‍ ന്യൂസിലാന്‍ഡിനു ഇത്ര ഗംഭീര റെക്കോര്‍ഡില്ല. ബാക്കിയുള്ള ടീമുകള്‍ക്കെതിരേ 18 തവണ ഏറ്റുമുട്ടിയപ്പോള്‍ വെറും നാലെണ്ണത്തിലാണ് കിവികള്‍ ജയിച്ചിട്ടുള്ളത്.
2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പിന്റെയും ആദ്യ സെമി ഫൈനലില്‍ തന്നെയാണ് ഇന്ത്യയും ന്യൂസിലാന്‍ഡും കൊമ്പുകോര്‍ത്തത്. മഴയെ തുടര്‍ന്നു രണ്ടു ദിവസങ്ങളിലായി മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന സെമിയില്‍ ബൗളിങ് മികവില്‍ കിവികള്‍ ഇന്ത്യയെ 18 റണ്‍സിനു തോല്‍പ്പിക്കുകയായിരുന്നു.

ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വലമായി കളിച്ച വിരാട് കോലിയും സംഘവും സെമിയില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനെ എട്ടു വിക്കറ്റിനു 239 റണ്‍സിലൊതുക്കിയപ്പോള്‍ ഇന്ത്യ അതു അനായാസം ചേസ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ കിവികളുടെ ന്യൂ ബോള്‍ ആക്രണത്തില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു.
കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ, കോലി തുടങ്ങി ടോപ്പ് ത്രീയിലെ മൂന്നു പേരും ഓരോ റണ്‍സ് വീതമെടുത്ത് പുറത്തായതോടെ ഇന്ത്യ മൂന്നു വിക്കറ്റിനു അഞ്ചു റണ്‍സിലേക്കു കൂപ്പുകുത്തി. പിന്നീട് രവീന്ദ്ര ജഡേജയും (77) എംഎസ് ധോണിയും (50) മികച്ചൊരു കൂട്ടുകെട്ടിലൂടെ ഇന്ത്യക്കു വിജയപ്രതീക്ഷ നല്‍കിയെങ്കിലും എട്ടു റണ്‍സിന്റെ വ്യത്യാസത്തില്‍ ഇരുവരും പുറത്തയതോടെ ഇന്ത്യ മൂന്നു ബോള്‍ ബാക്കിനില്‍ക്കെ 221 റണ്‍സില്‍ ഓള്‍ഔട്ടാവുകയും ചെയ്തു.
18 റണ്‍സിന്റെ വിജയവുമായി ന്യൂസിലാന്‍ഡ് ഫൈനലിലേക്കു ടിക്കറ്റുമെടുത്തു. അന്നത്തെ പരാജയത്തിനു വാംഖഡെയില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ പകരം വീട്ടാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്കു ഇത്തവണ ലഭിച്ചിരിക്കുന്നത്.