ഐസിസിയുടെ ഏകദിന ലോകകപ്പിലേക്കു യോഗ്യത നേടിയ ഒമ്പതാമത്തെ ടീമായി മാറിയിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ശ്രീലങ്ക. യോഗ്യതാ കടമ്പ കടന്നാണ് ഏഷ്യന്‍ ജേതാക്കള്‍ കൂടിയായ ലങ്ക ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനു ടിക്കറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന യോഗ്യതാ റൗണ്ടില്‍ സിംബാബ്‌വെയെ തോല്‍പ്പിച്ചാണ് ദസുന്‍ ഷനകയും ലോകകപ്പിനു ടിക്കറ്റെടുത്ത്. ഇതോടെ ക്വാളിഫയര്‍ 2 പൊസിഷനും അവര്‍ കൈക്കലാക്കിയിരിക്കുകയാണ്.
ഇന്ത്യയും ശ്രീലങ്കയും ഈ ലോകകപ്പില്‍ ഒരിക്കല്‍ക്കൂടി ഇത്തവണ മുഖാമുഖം വരുന്നതിനും ഇതു വഴിയൊരുക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ പ്രധാനം 2011ലെ ഫൈനലിനു ശേഷം മുംബൈയിലെ വാംഖഡെയില്‍ വീണ്ടുമൊരിക്കല്‍ക്കൂടി ഇന്ത്യയും ലങ്കയും മുഖാംമുഖം വരുന്നുവെന്നതാണ്. നവംബര്‍ രണ്ടിനു ഉച്ചയ്ക്കു രണ്ടു മണിക്കാണ് മല്‍സരം.

2011ല്‍ കുമാര്‍ സങ്കക്കാര നയിച്ച ലങ്കയെ തകര്‍ത്തായിരുന്നു എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ രണ്ടാം ലോക കിരീടത്തില്‍ മുത്തമിട്ടത്. ആറു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. 12 വര്‍ഷങ്ങള്‍ക്കു മുമ്പ് വാംഖഡെയിലെ കാണികള്‍ക്കു മുന്നിലേറ്റ മുറിവുണക്കാനുള്ള അവസരമാണ് ഷനക നയിക്കുന്ന ലങ്കയ്ക്കു ലഭിച്ചിരിക്കുന്നത്. മറുഭാഗത്ത് അന്നത്തെ ഐതിഹാസിക വിജയത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളുമായിട്ടാണ് രോഹിത് ശര്‍മയും സംഘും സ്വന്തം കാണികള്‍ക്കു മുന്നില്‍ പാഡണിയുക.
ഏകദിനത്തില്‍ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്കാണ് മേല്‍ക്കൈ. ഇതുവരെ 165 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 96ലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 57 കളികളില്‍ ശ്രീലങ്കയും വിജയം കൊയ്തു. 11 മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും ഒരു കളി ടൈയാവുകയുമായിരുന്നു. അവസാനമായി കളിച്ച ആറു ഏകദിനങ്ങളെടുത്താല്‍ അഞ്ചിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഒന്നില്‍ മാത്രമാണ് ലങ്കയ്ക്കു ജയം നേടാനായത്.
ഈ വര്‍ഷമാദ്യം മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യയില്‍ ലങ്ക കളിച്ചിരുന്നു. ഈ പരമ്പര ഇന്ത്യ 3-0നു തൂത്തുവാരുകയും ചെയ്തു. മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ 317 റണ്‍സിന്റെ റെക്കോര്‍ഡ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിനു 390 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. വിരാട് കോലിയും ശുഭ്മന്‍ ഗില്ലും ഇന്ത്യക്കായി സെഞ്ച്വറികള്‍ കുറിച്ചിരുന്നു. മറുപടിയില്‍ ലങ്ക വെറും 73 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

അതേസമയം, 2011ലെ ലോകകപ്പ് ഫൈനലില്‍ ടോസിനു ശേഷം ലങ്കന്‍ ക്യാപ്റ്റന്‍ സങ്കക്കാര ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാം നമ്പറില്‍ ഇറങ്ങിയ മഹേല ജയവര്‍ധനെയുടെ (103) സെഞ്ച്വറിയുടെ മികവില്‍ ആറു വിക്കറ്റിനു 274 റണ്‍സ് നേടുകയും ചെയ്തു. 88 ബോളുകള്‍ നേരിട്ട ജയവര്‍ധനെയുടെ ഇന്നിങ്‌സില്‍ 13 ഫോറുകളുള്‍പ്പെട്ടിരുന്നു. നായകന്‍ സങ്കക്കാര 48ഉം തിലകരത്‌നെ ദില്‍ഷന്‍ 33ഉം നുവാന്‍ കുലശേഖര 32ഉം റണ്‍സെടുത്തു.
മറുപടിയില്‍ ആറു ബോളുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കുകയായിരുന്നു. ഗൗതം ഗംഭീര്‍ 97 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ നായകന്റെ കളി കെട്ടഴിച്ച ധോണി പുറത്താവാതെ 91 റണ്‍സുമെടുത്തു. ഗംഭീര്‍ 122 ബോളില്‍ ഒമ്പതു ഫോറടിച്ചപ്പോള്‍ ധോണി 79 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറുകളുമടിച്ചു. 35 റണ്‍സെടുത്ത വിരാട് കോലിയാണ് മറ്റൊരു സ്‌കോറര്‍.
റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ ഇന്ത്യ മൂന്നിന് 114 റണ്‍സിലേക്കു വീണിരുന്നു. എന്നാല്‍ യുവരാജ് സിങിനും മുമ്പ് അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ ധോണി മല്‍സരഗതി മാറ്റുകയായിരുന്നു. ഗംഭീറിനൊപ്പം 109 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ധോണി ഇന്ത്യന്‍ വിജയമുറപ്പിക്കുകയും ചെയ്തു. നുവാന്‍ കുലശേഖരയ്‌ക്കെതിരേ സിക്‌സര്‍ പറത്തിയായിരുന്നു ധോണി ടീമിന്റെ വിജയറണ്‍സ് കുറിച്ചത്.