ഐസിസി ഏകദിന റാങ്കിങിലെ നമ്പര്‍ വണ്‍ ടീമെന്ന തലയെടുപ്പോടെയാണ് പാകിസ്താന്‍ ഇത്തവണ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കു വിമാനം കയറിയത്. സാഹചര്യങ്ങള്‍ അനുകൂലമായതിനാല്‍ തന്നെ കിരീട ഫേവറിറ്റുകളിലൊന്ന് കൂടിയായിരുന്നു അവര്‍. പക്ഷെ ഇപ്പോള്‍ സെമി ഫൈനല്‍ പോലും കാണാതെ തല കുനിച്ചാണ് പാക് ടീമിന്റെ മടക്കം. പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ അവര്‍ക്കായുള്ളൂ.
നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ ദിവസം അവസാന ലീഗ് മല്‍സരത്തിനു ഇറങ്ങും മുമ്പ് തന്നെ പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചിരുന്നു. ചില അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ പാകിസ്താനു നേരിയ സെമി സാധ്യതയുണ്ടായിരുന്നുള്ളൂ. പക്ഷെ ഒന്നും തന്നെ സംഭവിച്ചില്ല. ഇംഗ്ലണ്ട് 93 റണ്‍സിന്റെ ആധികാരിക വിജയം സ്വന്തമാക്കിയതോടെ പാക് പട സെമി കാണാതെ പുറത്താവുകയും ചെയ്തു.

ബാബറിന്റെ ക്യാപ്റ്റന്‍സിയാണ് പാകിസ്താന്റെ പതനത്തിനു പ്രധാന കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പക്ഷെ ബാബറിനെ മാത്രം പഴിക്കുന്നതില്‍ കാര്യമില്ല. സെമിയിലെത്താതെ പാകിസ്താന്‍ പുറത്താവാനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
മികച്ചൊരു സ്പിന്നറുടെ അഭാവമാണ് പാകിസ്താന് തിരിച്ചടിയായി മാറിയ ആദ്യത്തെ കാര്യം. ഓള്‍റൗണ്ടര്‍ കൂടിയായ ഷദാബ് ഖാനായിരുന്നു പാകിസ്താന്റെ പ്രധാന സ്പിന്നര്‍. പക്ഷെ അദ്ദേഹം ടൂര്‍ണമെന്റില്‍ തികഞ്ഞ പരാജയമായി മാറി. പാക് നിരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നായിരുന്നു ഷദാബ്. ആറു മല്‍സരങ്ങളില്‍ നിന്നും രണ്ടു വിക്കറ്റുകള്‍ മാത്രമാണ് അദ്ദേഹം വീഴ്ത്തിയത്.
അഞ്ചാമത്തെയും ആറാമത്തെയും ഓപ്ഷനുകളായി ഇഫ്തിഖാര്‍ അഹമ്മദ്, മുഹമ്മദ് നവാസ് എന്നിവരെയും ബാബര്‍ പരീക്ഷിച്ചെങ്കിലും അവരും ക്ലിക്കായില്ല. സ്പിന്‍ ബൗളിങ് തീര്‍ത്തും ദുര്‍ബലമായതോടെ മധ്യ ഓവറുകളില്‍ പ്രതീക്ഷിച്ചതു പോലെ വിക്കറ്റുകളെടുക്കാനോ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനോ പാകിസ്താനു സാധിച്ചതുമില്ല.
സ്പിന്നര്‍മാര്‍ക്കു വിക്കറ്റുകളെടുക്കാന്‍ സാധിക്കാതെ പോയതോടെ പേസ് ബൗളര്‍മാരുടെ ഉത്തരവാദിത്വം വര്‍ധിക്കുകയും ചെയ്തു. ഇംഗ്ലണ്ടുമായുള്ള അവസാനത്തെ മല്‍സരത്തിനു ശേഷം സ്പിന്‍ നിരയുടെ മോശം പ്രകടനത്തെക്കുറിച്ച് ബാബര്‍ തുറന്നു പറയുകയും ചെയ്തിരുന്നു.
പാകിസ്താന്‍ സെമി കാണാതെ പുറത്തായതിന്റെ രണ്ടാമത്തെ കാരണം ബാബര്‍ ആസമിന്റെ മോശം ബാറ്റിങ് പ്രകടനമായിരുന്നു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ അദ്ദേഹം ഏകദിനത്തിലെ നമ്പര്‍ വണ്‍ ബാറ്ററും കൂടിയായിരുന്നു. പക്ഷെ ടൂര്‍ണമെന്റില്‍ തന്റെ പ്രതിഭയോടു പൂര്‍ണമായും നീതി പുലര്‍ത്താന്‍ ബാബറിനായില്ല. ടീം പതറിയപ്പോള്‍ ക്യാപ്റ്റന്റെ ഇന്നിങ്സ് അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിച്ചപ്പോള്‍ അതുണ്ടായില്ല.

മാത്രമല്ല ശക്തരായ എതിരാളികള്‍ക്കെതിരേ ബാബര്‍ നിരാശപ്പെടുത്തുകയും ചെയ്തു. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം 40 ശരാശരിയില്‍ 320 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്. 74 റണ്‍സായിരുന്നു ബാബറിന്റെ ഉയര്‍ന്ന സ്‌കോര്‍. വലിയ ചില ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിരുന്നെങ്കില്‍ പാക് ടീമിന്റെ വിധി മറ്റൊന്നാവുമായിരുന്നു.
സ്റ്റാര്‍ പേസര്‍ നസീം ഷായുടെ പരിക്കാണ് പാകിസ്താനു ക്ഷീണമായി മാറിയ മൂന്നാമത്തെ കാരണം. ഷഹീന്‍ അഫ്രീഡി- നസീം- ഹാരിസ് റൗഫ് പേസ് ത്രയമായിരുന്നു നേരത്തേ പാക് ബൗളിങിന്റെ കുന്തമുന. എന്നാല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യയുമായുള്ള കളിക്കിടെയേറ്റ പരിക്ക് നസീമിനു ലോകകപ്പ് നഷ്ടമാക്കുകയായിരുന്നു.
തുടക്കത്തില്‍ വിക്കറ്റുകളെടുക്കാന്‍ മിടുക്കനായിരുന്നു മികച്ച സ്വിം ബൗളര്‍ കൂടിയായ നസീം. പക്ഷെ അദ്ദേഹത്തിന്റെ അഭാവം പേസ് ബൗളിങിന്റെ താളം തെറ്റിച്ചു. ഷഹീന്‍ വിക്കറ്റുകളെടുത്തെങ്കിലും റൗഫ് വന്‍ ദുരന്തമായി മാറി. നേരത്തേ ഷഹീനും നസീമും തുടക്കത്തില്‍ നല്‍കിയിരുന്ന ബ്രേക്ക്ത്രൂകള്‍ മുതലെടുത്തായിരുന്നു റൗഫ് കത്തിക്കയറിയിരുന്നത്. എന്നാല്‍ നസീം ഇല്ലാതിരുന്നതോടെ എല്ലാം തകിടം മറിയുകയും റൗഫ് തല്ലുകൊള്ളിയാവുകയും ചെയ്തു.