For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യക്ക് ചങ്കിടിപ്പ്, ഫൈനലില്‍ ഓസീസിനെ ഭയക്കണം! കാരണങ്ങളിതാ

കൊല്‍ക്കത്ത: ഏകദിന ലോകകപ്പിലെ ഫൈനല്‍ ചിത്രം വ്യക്തമായിരിക്കുകയാണ്. അഹമ്മദാബാദിലെ ഒന്നര ലക്ഷം കാണികളെ സാക്ഷിയാക്കി വിശ്വകിരീടത്തിനായി ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ആതിഥേയരാണെങ്കിലും ഇന്ത്യക്ക് എതിരാളികളായി ഓസീസെത്തുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കംഗാരുക്കള്‍ക്കാവുമെന്നുറപ്പ്. എട്ടാം ഏകദിന ലോകകപ്പ് ഫൈനലിനൊരുങ്ങുന്ന ഓസീസ് അഞ്ച് തവണ ലോക ചാമ്പ്യന്മാരുമായിട്ടുണ്ട്.

ഓസീസിനെ എതിരാളികളായി ലഭിക്കുമ്പോള്‍ ഇന്ത്യ കൂടുതല്‍ ഭയപ്പെടണം. ഇത് പറയാന്‍ ചില കാരണങ്ങളുമുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. പ്രധാന കാര്യം ഓസ്‌ട്രേലിയയുടെ ഫൈനല്‍ പോരാട്ടങ്ങളിലെ കണക്കുകളാണ്. 1975, 1987, 1996, 1999, 2003, 2007, 2015, ലോകകപ്പുകളിലാണ് ഇതിന് മുമ്പ് ഓസ്‌ട്രേലിയ ഫൈനല്‍ കളിച്ചത്. ഇതില്‍ അഞ്ച് തവണയും അവര്‍ ജയിച്ചു. രണ്ട് തവണ മാത്രമാണ് ഫൈനലില്‍ അവര്‍ക്ക് കാലിടറിയത്. വലിയ മത്സരങ്ങളില്‍ മികച്ച പ്രകടനം കാട്ടാന്‍ ഓസ്‌ട്രേലിയക്ക് പ്രത്യേക കഴിവുണ്ട്.

അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇത്തവണ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചുകൊണ്ടാണ് ഇന്ത്യ ലോകകപ്പിലേക്കെത്തിയത്. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് കപ്പുമായി ഇന്ത്യ മടങ്ങാന്‍ വലിയൊരു വിഭാഗം ആരാധകര്‍ കാത്തിരിക്കുന്നു. എന്നാല്‍ അത്ര പെട്ടെന്ന് ഫൈനലില്‍ കലമുടക്കുന്നവരല്ല ഓസീസെന്ന് മുന്‍ കണക്കുകളില്‍ നിന്ന് വ്യക്തം.

ഓസ്‌ട്രേലിയയുടെ ടീം കരുത്ത് ശക്തമാണ്. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള വലിയൊരു താരനിര ഓസീസിനൊപ്പമുണ്ട്. ഇത് അവര്‍ക്ക് ഫൈനലില്‍ ഗുണം ചെയ്യുമെന്നുറപ്പ്. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ട്രവിസ് ഹെഡ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഓസീസ് ബാറ്റിങ് നിര അതി ശക്തം. പേസ് ബൗളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡും പാറ്റ് കമ്മിന്‍സും കരുത്തു പകരുന്നു.

india, cricket

അതേ സമയം ആദം സാംബയെന്ന ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ മാത്രമാണ് ഓസീസിനൊപ്പമുള്ളത്. ഗ്ലെന്‍ മാക്‌സ് വെല്‍, ട്രവിസ് ഹെഡ് എന്നിവര്‍ പന്തെറിയുന്നതിനാല്‍ രണ്ടാം സ്പിന്നറുടെ അഭാവം ഓസീസിനെ ബാധിക്കുന്നില്ല. അഹമ്മദാബാദില്‍ കളിക്കുമ്പോള്‍ സമ്മര്‍ദ്ദം ഇന്ത്യയെ വേട്ടയാടുമെന്നുറപ്പ്. ഇന്ത്യ കപ്പുറപ്പിച്ച ആത്മവിശ്വാസത്തോടെയാവും കാണികള്‍ എത്തുക. ഒരു ലക്ഷത്തോളം ആരാധകര്‍ ഇന്ത്യക്കായി ആര്‍പ്പുവിളിക്കാനുണ്ടാവും.

എന്ത് വിലകൊടുത്തും കിരീടം നേടുകയെന്ന വലിയ സമ്മര്‍ദ്ദത്തോടെയാവും ഇന്ത്യ ഇറങ്ങുക. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ഓസീസ് താരങ്ങള്‍ പൊതുവേ സമ്മര്‍ദ്ദത്തില്‍ അധികം അടി പതറാത്തവരാണ്. കൂടാതെ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള ഓസീസ് താരങ്ങളുമുണ്ട്. ഇവര്‍ക്ക് ആരാധകര്‍ നല്‍കുന്ന പിന്തുണ ഓസീസിന് കൂടുതല്‍ കരുത്ത് നല്‍കും. ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാരെ സൃഷ്ടിക്കാന്‍ ഓസീസിന് സാധിക്കുന്നുണ്ട്.

നായകന്‍ പാറ്റ് കമ്മിന്‍സിന് കീഴില്‍ സംതുലിതമായി ഓസീസ് കളിക്കുന്നു. ഇന്ത്യയുടെ 10 തുടര്‍ ജയങ്ങള്‍ക്ക് മുന്നില്‍ ഓസീസ് പതറില്ലെന്നുറപ്പ്. അതുകൊണ്ടുതന്നെ രോഹിത് ശര്‍മക്ക് പണികൂടും. ഓസീസ് താരങ്ങള്‍ക്ക് സ്പിന്‍ ദൗര്‍ബല്യമുണ്ടെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ മൂന്ന് സ്പിന്നര്‍മാരെ കളത്തിലിറക്കി ഇന്ത്യ പദ്ധതി മെനയുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും വലിയ വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ളതെന്ന് നിസംശയം പറയാം.

Story first published: Thursday, November 16, 2023, 23:34 [IST]
Other articles published on Nov 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+