ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ടില്‍ ടീം ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന ടീമായിരിക്കുകയാണ് ഓസ്‌ട്രേലിയ. ലീഗ് ഘട്ടത്തിലെ മല്‍സരങ്ങളിലും ദ്വിരാഷ്ര പരമ്പരകളിലുമൊന്നും കംഗാരുപ്പട ഇന്ത്യക്കു ഇത്ര മാത്രം ഭീഷണിയുയര്‍ത്തിയിട്ടില്ല. പക്ഷെ ഐസിസി നോക്കൗട്ടുകളില്‍ ഓസീസിനെതിരേ കളി മറന്ന് നിരുപാധികം കീഴടങ്ങുന്ന പതിവ് ഇന്ത്യ ആവര്‍ത്തിക്കുകയാണ്. അതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം നടന്ന ലോകകപ്പിലെ കലാശപ്പോരാട്ടം.
എന്തുകൊണ്ടാണ് 2011ലെ ഏകദിന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയത്തിനു ശേഷം മറ്റൊരു നോക്കൗട്ട് മല്‍സരത്തിലും ഓസീസിനെ വീഴ്ത്താന്‍ ഇന്ത്യക്കു സാധിക്കാതെ പോയത്. ഇതിനുള്ള ഒരേയൊരു കാരണം ഒരു താരത്തിന്റെ അഭാവമാണെന്നു കാണാം. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ് ഈ താരം.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയന്‍ ടീമിനു എല്ലായ്‌പ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്ന താരമാണ് യുവരാജ്. കംഗാരുപ്പടയ്‌ക്കെതിരേ കളിക്കുമ്പോഴാണ് അദ്ദേഹം തന്റെ തനിനിറം പുറത്തെടുക്കാറുള്ളത്. പ്രത്യേകിച്ചും ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ടില്‍ പല തവണ യുവി ഓസ്‌ട്രേലിയന്‍ ടീമിന്റെ അന്തകനായി മാറിയിട്ടുണ്ട്.
2000 മുതലുള്ള ചരിത്രമെടുക്കുകയാണെങ്കില്‍ ഐസിസിയുടെ വിവിധ ടൂര്‍ണമെന്റുകളുടെ നോക്കൗട്ടില്‍ വെറും മൂന്നു തവണ മാത്രമേ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്താന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടുള്ളൂ. ഇവയിലെല്ലാം ടീമിന്റെ ഹീറോ യുവരാജുമായിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അന്നു തേടിയെത്തിയത് അദ്ദേഹത്തെ തന്നെയാണ്.
2000ത്തില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ നോക്കൗട്ടിലാണ് യുവരാജിന്റെ മിന്നുന്ന പ്രകടനം ഇന്ത്യക്കു ആദ്യമായി വിജയം സമ്മാനിച്ചത്. കെനിയയിലെ നെയ്‌റോബിയില്‍ നടന്ന ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഇന്ത്യയും ഓസ്‌ട്രേലിയയും മുഖാമുഖം വന്നത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പതു വിക്കറ്റിനു 265 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയത്തി. 84 റണ്‍സെടുത്ത യുവിയായിരുന്നു ബാറ്റിങില്‍ ഇന്ത്യയുടെ രക്ഷകനായത്. മറുപടിയില്‍ ഓസീസിനെ 245 റണ്‍സിലൊതുക്കി ഇന്ത്യ 20 റണ്‍സിന്റെ ജയവുമായി സെമിയിലേക്കു മുന്നേറുകയും ചെയ്തു.
അതിനു ശേഷം 2007ലെ പ്രഥമ ടി20 ലോകകപ്പിന്റെ സെമി ഫൈനലിലാണ് ഓസ്‌ട്രേലിയയെ ഇന്ത്യ നോക്കൗട്ടില്‍ തുരത്തിത്. അന്നും ഓസീസിന്റെ കഥ കഴിച്ചത് യുവരാജ് തന്നെ. സൗത്താഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന രണ്ടാം സെമി ഫൈനലിലായിരുന്നു ഇന്ത്യയും ഓസ്‌ട്രേലിയയും മുഖാമുഖം വന്നത്. ക്യാപ്റ്റനെന്ന നിലയില്‍ എംഎസ് ധോണിയുടെ ആദ്യത്തെ ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്.

സെമിയില്‍ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയായിരുന്നു. 20 ഓവറില്‍ അഞ്ചു വിക്കറ്റിനു 188 റണ്‍സെന്ന മികച്ച ടോട്ടല്‍ ഇന്ത്യ പടുത്തുയര്‍ത്തുകയും ചെയ്തു. 30 ബോളില്‍ അഞ്ചു വീതം ഫോറും സിക്‌സറുമടക്കം 70 റണ്‍സ് വാരിക്കൂട്ടിയ യുവിയാണ് ഇന്ത്യയെ ശകതമായ നിലയിലെത്തിച്ചത്. മറുപടിയില്‍ ഓസ്ട്രലിയക്കു ഏഴു വിക്കറ്റിനു 173 റണ്‍സെടുക്കാനേ ആയുള്ളൂ. ഇന്ത്യ 15 റണ്‍സിനു ജയിച്ച മല്‍സരത്തില്‍ യുവി പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.
അവസാനമായി 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയെ കെട്ടുകെട്ടിക്കാന്‍ ഇന്ത്യയെ സഹായിച്ചതും യുവരാജ് ആയിരുന്നു. അഹമ്മദാബാദില്‍ നടന്ന ക്വാര്‍ട്ടറില്‍ അഞ്ചു വിക്കറ്റിനായിരുന്നു ഓസീസിനെ ഇന്ത്യ തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ ആറു വിക്കറ്റിനു 260 റണ്‍സാണ് നേടിയത്.
റണ്‍ചേസില്‍ 47.4 ഓവറില്‍ അഞ്ചു വിക്കറ്റിനു ഇന്ത്യ വിജയത്തിലെത്തുകയും ചെയ്തു. പുറത്താവാതെ 57 റണ്‍സെടുത്ത യുവിയായിരുന്നു ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 10 ഓവറില്‍ 44 റണ്‍സിനു രണ്ടു വിക്കറ്റുകളുമായി ബൗളിങിലും അദ്ദേഹം മിന്നിച്ചു. അതിനു ശേഷം കഴിഞ്ഞ 20 വര്‍ഷമായി ഐസിസിയുടെ ഒരു നേക്കൗട്ടൗട്ടിലും ഓസീസിനെതിരേ ഇന്ത്യ ജയിച്ചുകയറിയിട്ടില്ല. ഓസീസിന്റെ കഥ കഴിക്കാന്‍ വീണ്ടുമൊരു യുവരാജ് ഇന്ത്യക്കു വേണ്ടി ഉയര്‍ന്നു വരുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.