ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് സമീപനത്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ അമിത പ്രതിരോധത്തിലൂന്നിയാണ് സൂര്യ ബാറ്റ് വീശിയത്. ആറാമനായി ക്രീസിലെത്തിയ അദ്ദേഹം 28 ബോളില്‍ 18 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. ഒരേയൊരു ഫോര്‍ മാത്രമേ സൂര്യയുടെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.
വാലറ്റക്കാര്‍ക്കൊപ്പം ബാറ്റ് ചെയ്യവെ സൂര്യ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാനാണ് ശ്രമിക്കേണ്ടിയിരുന്നതെന്നാണ് ബട്ടിന്റെ അഭിപ്രായം. മാത്രമല്ല അദ്ദേഹം കുറേക്കൂടി ഉത്തരവാദിത്വം കാണിക്കേണ്ടിയിരുന്നുവെന്നും മുന്‍ പാക് ക്യാപ്റ്റന്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം യൂട്യുബ് ചാനലില്‍ ഫൈനലിനെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു ബട്ട്.

ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ബാറ്റ് ചെയ്യവെ സൂര്യകുമാര്‍ യാദവ് എന്തു ചെയ്യാനാണ് ശ്രമിച്ചതെന്നു എനിക്കു മനസ്സിലായിട്ടില്ല. വാലറ്റക്കാര്‍ക്കൊപ്പം അവസാന ഓവറുകളില്‍ ബാറ്റ് ചെയ്യവെ അദ്ദേഹം തന്റെ സ്വതസിദ്ധമായ ഷോട്ടുകള്‍ കളിക്കേണ്ടത് ആവശ്യമായിരുന്നു. പക്ഷെ അതിനു പകരം സിംഗിളുകള്‍ കളിച്ച് നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു പോവുകയാണ് സൂര്യ ചെയ്തതെന്നും സല്‍മാന്‍ ബട്ട് നിരീക്ഷിച്ചു.
ബൗളര്‍മാര്‍ക്കു അല്‍പ്പം റിവേഴ്‌സ് സ്വിങ് ലഭിച്ചിരുന്നു. ഓസ്‌ട്രേലിയക്കു കഴിവ് തെളിയിച്ച ബൗളര്‍മാരുമുണ്ടായിരുന്നു. മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറയ്ക്കുമൊന്നും പ്രഹരിക്കാന്‍ കഴിയുന്ന ബൗളര്‍മാരായിരുന്നില്ല അവര്‍.
അതുകൊണ്ടു തന്നെ സൂര്യകുമാര്‍ യാദവ് കുറേക്കൂടി ഉത്തരവാദിത്വമേറ്റെടുത്ത് തന്റെ തനതു ശൈലിയില്‍ തന്നെ സ്‌കോര്‍ ചെയ്യേണ്ടിയിരുന്നു. അല്ലാതെ വാലറ്റക്കാര്‍ക്കൊപ്പം സിംഗിളുകളെടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക ആയിരുന്നില്ല വേണ്ടിയിരുന്നതെന്നും സല്‍മാന്‍ ബട്ട് വിലയിരുത്തി.
മല്‍സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ വിരാട് കോലി പുറത്തായത് നിര്‍ഭാഗ്യം കാരണമാണെന്നും അദ്ദേഹം പറയുന്നു. വിരാട് കോലി നിര്‍ഭാഗ്യവാനാണ്. ബാറ്റിങില്‍ അദ്ദേഹം ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. കെഎല്‍ രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ടുമാായി കോലി ഒരു 10 ഓവര്‍ കൂടിയെങ്കിലും ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റിലാവുമായിരുന്നു.

പക്ഷെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം ഓസ്‌ട്രേലിയ വിക്കറ്റുകളെടുത്തു കൊണ്ടേയിരുന്നു. മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ ഇന്ത്യയെ അനുവദിച്ചതുമില്ലെന്നും സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു നിശ്ചിത ഓവറില്‍ 240 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 66 റണ്‍സെടുത്ത കെഎല്‍ രാഹുലായിരുന്നു ടീമിന്റെ ടോപ്സ്‌കോറര്‍. വിരാട് കോലി 54 റണ്‍സെടുത്തപ്പോള്‍ നായകന്‍ രോഹിത് ശര്‍മ 47 റണ്‍സും നേടി. മറുപടിയില്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറി ഓസീസിനു ജയം എളുപ്പമാക്കുകയായിരുന്നു.
120 ബോളില്‍ 15 ഫോറും നാലു സിക്‌സറുകളുമടക്കം 137 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. പുറത്താവാതെ 58 റണ്‍സ് നേടിയ മാര്‍നസ് ലബ്യുഷെയ്‌നാണ് ഓസീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ഏഴോവറുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസ്‌ട്രേലിയ ആറാം ലോക കിരീടത്തില്‍ മുത്തമിടുകയായിരുന്നു.