ഇന്ത്യയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായിട്ടാണ് ഇന്ത്യയിലെ 10 വേദികളിലായി ടൂര്‍ണമെന്റ് അരങ്ങേറുന്നത്. ഒക്ടോബര്‍ അഞ്ചിനു നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് കരുത്തരായ ന്യൂസിലാന്‍ഡുമായി പോരടിക്കും. ഇന്ത്യയുടെ ആദ്യ അങ്കം എട്ടിന് അഞ്ചു തവണ ജേതാക്കളായ ഓസ്ട്രേലിയക്കെതിരേയാണ്.
ഇത്തവണത്തെ ലോകകപ്പിന്റെ സെമി ഫൈനല്‍ കളിക്കുന്ന നാല ടീമുകളെ എനിക്കു തിരഞ്ഞെടുക്കേണ്ടി വരികയാണെങ്കില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, പാകിസ്താന്‍ എന്നിവരായിരിക്കും അത്. ഇവര്‍ സെമി ഫൈനലിലുണ്ടാവും. ഇക്കൂട്ടത്തില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തീര്‍ച്ചയായും സെമി ഫൈനലില്‍ കളിക്കും. കാരണം ആ തരത്തിലുള്ള ക്രിക്കറ്റാണ് ഇപ്പോള്‍ ഇരുടീമുകളും കളിച്ചുകൊണ്ടിരിക്കുന്നത്.

ഈ രണ്ടു ടീമുകളും കളിക്കുന്നത് പരമ്പരാഗത ഷോട്ടുകളല്ല, മറിച്ച് പാരമ്പര്യേതര ഷോട്ടുകളാണ്. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും അത്തരം ഷോട്ടുകള്‍ കളിക്കുന്നതില്‍ വളരെ മിടുക്കരുമാണ്. അതു മാത്രമല്ല ഉപഭൂഖണ്ഡത്തില്‍ മെച്ചപ്പെട്ട ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുന്ന രണ്ടു എവേ ടീമുകളും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണെന്നും സെവാഗ് ചൂണ്ടിക്കാട്ടി.
രോഹിത് ശര്‍യ്ക്കു കീഴില്‍ ഇത്തവണ ലോക കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ടീം ഇന്ത്യ. 2011ല്‍ അവസാനമായി നാട്ടില്‍ ലോകപ്പ് നടന്നപ്പോള്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ കപ്പുയര്‍ത്താന്‍ ഇന്ത്യക്കായിരുന്നു.
സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം തീര്‍ച്ചയായും ഇന്ത്യക്കു ലഭിക്കും. മികച്ച പ്രകടനത്തോടൊപ്പം കാണികളുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ മൂന്നാം ലോക കിരീടം ഇന്ത്യയുടെ അലമാരയിലേക്കു വന്നേക്കും. ബാറ്റിങിലും ബൗളിങിലും ഒരുപോലെ കരുത്തരാണ് ഇന്ത്യ.
മധ്യനിര ബാറ്റിങില്‍, പ്രത്യേകിച്ച് നാലാം നമ്പറില്‍ മാത്രമാണ് ഇന്ത്യക്കു അല്‍പ്പം ആശങ്കയുള്ളത്. പരിക്കേറ്റ് വിശ്രിമിക്കുന്ന ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയാല്‍ അതു ടീമിനെ കൂടുതല്‍ കരുത്തരാക്കി മാറ്റുമെന്നുറപ്പാണ്. റിഷഭ് പന്തിന്റെ അഭാവം മാറ്റിനിര്‍ത്തിയാല്‍ മറ്റു പ്രധാനപ്പെട്ടവരെല്ലാം ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് തീര്‍ച്ചയായും ഭയക്കേണ്ട ടീം തന്നെയാണ്. ജോസ് ബട്‌ലര്‍ നയിക്കുന്ന അവരുടെ സംഘത്തില്‍ മാച്ച് വിന്നര്‍മാരായ പല കളിക്കാരുമുണ്ട്. വളരെ ആകര്‍ഷകമായ, അതോടൊപ്പം ആക്രമണോത്സുകതയുള്ള ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അവര്‍.
ഏതു സ്‌കോറും ചേസ് ചെയ്യാന്‍ ശേഷിയുള്ള ശക്തമായ ബാറ്റിങ് ലൈനപ്പാണ് ഇംഗ്ലണ്ടിന്റേത്. കൂടാതെ വലിയ സമ്മര്‍ദ്ദങ്ങളുള്ള ഘട്ടങ്ങളില്‍ ജയിച്ചുകയറാനുള്ള കഴിവും അവരെ അപകടകാരികളാക്കി മാറ്റുന്നു. ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങ് നിരയും മികച്ചതാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അവര്‍ക്കു മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയും.
ഏതു വലിയ ടൂര്‍ണമെന്റിലും കിരീട ഫേവറിറ്റുകളില്‍ മുന്നില്‍ തന്നെയുണ്ടാവുന്ന ടീമാണ് ഓസ്‌ട്രേലിയ. 1987ല്‍ കന്നി ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ഓസീസ് പിന്നീട് നാലു കിരീടങ്ങള്‍ കൂടി കൈക്കലാക്കി ലോക ക്രിക്കറ്റില്‍ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുകയായിരുന്നു. ബാറ്റിങിലും ബൗളിങിലും ഒരുപോലെ ശക്തരാണ് ഇപ്പോഴത്തെ ഓസീസ് ടീം.

സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് ഇത്തവണ അവരെ നയിക്കുന്നത്. വമ്പന്‍ ടൂര്‍ണമെന്റുകളില്‍ ജയിക്കുന്നതില്‍ സ്‌പെഷ്യലിസ്റ്റുകള്‍ കൂടിയാണ് ഓസ്‌ട്രേലിയ. 2015ല്‍ നാട്ടില്‍ നടന്ന ടൂര്‍ണമെന്റിലാണ് അവര്‍ അവസാനമായി ചാംപ്യന്‍മാരായത്.
പാകിസ്താനാവട്ടെ ലോക ക്രിക്കറ്റിലെ ഏറ്റവും അപ്രവചനീയമായ ടീമുകളിലൊന്നാണ്. തങ്ങളുടേതായ ദിവസം ഏതു വലിയ എതിരാളിയെയും നിഷ്പ്രഭരാക്കാന്‍ പാകിസ്താനു സാധിക്കും. അതുപോലെ തന്നെ മോശം ദിവസം ഏതു ചെറിയ ടീമിനോടും പരാജയപ്പെടുകയും ചെയ്യും.
ബാബര്‍ ആസം നയിക്കുന്ന പാകിസ്താന്‍ ഈ ലോകകപ്പില്‍ സൂക്ഷിക്കേണ്ട ടീമുകളിലൊന്നാണ്. സമാനമായ സാഹചര്യങ്ങളില്‍ കളിച്ചു പരിചയമുള്ളതിനാല്‍ തന്നെ ഇന്ത്യന്‍ പിച്ചുകളില്‍ അവര്‍ കൂടുതല്‍ നാശം വിതയ്ക്കും. ബാറ്റിങ് അത്രത്തോളം ശക്തമല്ലെങ്കിലും ലോകോത്തര ബൗളിങ് ആക്രമണമാണ് പാകിസ്താനുള്ളത്. ഭേദപ്പെട്ട ഒരു സ്‌കോറുണ്ടെങ്കില്‍ ബൗളര്‍മാരെക്കൊണ്ട് കളി ജയിക്കാന്‍ പാക് പടയ്ക്കു കഴിയും.