ലോക കിരീടം കൈയെത്തുംദൂരത്തു വഴുതിപ്പോയെങ്കിലും ഇന്ത്യയെ സംബന്ധിച്ച ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്ന ടൂര്‍ണമെന്റായിരുന്നു ഇത്തവണത്തേത്. ഫൈനലില്‍ പാളിപ്പോയതൊഴിച്ചാല്‍ ടൂര്‍ണമെന്റിലെ ബെസ്റ്റ് ടീം ഇന്ത്യ തന്നെയായിരുന്നു. സെമി ഫൈനലിലടക്കം തുടര്‍ച്ചയായി 10 മല്‍സരങ്ങളില്‍ ജയിച്ചാണ് രോഹിത് ശര്‍മയും സംഘവും ഫൈനലില്‍ കടന്നത്. പക്ഷെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ തങ്ങളുടെ ഏറ്റവും ബെസ്റ്റ് ഗെയിം പുറത്തെടുക്കുന്നതില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
വ്യക്തിഗത മികവ് കൊണ്ട് ടൂര്‍ണമെന്റിലുടനീളം കസറിയ ചില താരങ്ങളെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും. അതുപോലെ തന്നെ പ്രതീക്ഷയ്‌ക്കൊത്തുയരാനാവാതെ നിരാശപ്പെടുത്തിയ ചില കളിക്കാരുമുണ്ട്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങള്‍ക്കു റേറ്റിങ് നല്‍കിയാല്‍ ഓരോരുത്തര്‍ക്കും എത്രയാവും ലഭിക്കുകയെന്നു നമുക്കു പരിശോധിക്കാം.

ഓപ്പണിങെടുത്താല്‍ നായകന്‍ രോഹിത്തും ശുഭ്മന്‍ ഗില്ലുമായിരുന്നു ഇന്ത്യക്കു വേണ്ടി ഇറങ്ങിത്. ഇവരില്‍ മികച്ചുനിന്നത് രോഹിത്തായിരുന്നു. 10ല്‍ 10 തന്നെ റേറ്റിങ് അദ്ദേഹം അര്‍ഹിക്കുന്നു. അഗ്രസീവ് ബാറ്റിങിലൂടെ ടൂര്‍ണമെന്റിലുടനീളം ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കിയ ഹിറ്റ്മാന്‍ 11 കളിയില്‍ നിന്നും 597 റണ്‍സ് അടിച്ചെടുത്തിരുന്നു.
പക്ഷെ ഗില്ലിന്റെ പ്രകടനം ശരാശരിയിലൊതുങ്ങി. 10ല്‍ നാല് മാത്രമേ അദ്ദേഹം റേറ്റിങ് അര്‍ഹിക്കുന്നുള്ളൂ. ഫൈനിലലടക്കം ഫ്‌ളോപ്പായ ഗില്ലിനു ഒമ്പതു മല്‍സരങ്ങളില്‍ നേടാനായത് 331 റണ്‍സാണ്.
മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ കളിച്ച വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരെയെടുത്താല്‍ റേറ്റിങില്‍ 10ല്‍ 10 അര്‍ഹിക്കുന്നത് തീര്‍ച്ചയായും കോലിയാണ്. റണ്‍മഴ പെയ്യിച്ച് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി മാറിയ അദ്ദേഹം 11 കളിയില്‍ നിന്നും വാരിക്കൂട്ടിയത് 765 റണ്‍സായിരുന്നു. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും കൂടിയായിരുന്നു കോലി.
നാലാം നമ്പറില്‍ ഇന്ത്യക്കു വേണ്ടി സ്ഥിരയതാര്‍ന്ന ബാറ്റിങ് കാഴ്ചവച്ച ശ്രേയസിന്റെ റേറ്റിങ് 10ല്‍ ഏഴാണ്. നാലാം നമ്പറില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന പ്രകടനമാണ് ടൂര്‍ണമെന്റില്‍ അദ്ദേഹം നടത്തിയത്. 11 മല്‍സരങ്ങളില്‍ നിന്നും 530 റണ്‍സ് ശ്രേയസ് സ്‌കോര്‍ ചെയ്തിരുന്നു.
അഞ്ചാമനായ രാഹുലിന്റെ റേറ്റിങ് 10ല്‍ എട്ടാണ്. ബാറ്റിങില്‍ മാത്രമല്ല വിക്കറ്റ് കീപ്പിങിലും തന്റെ റോള്‍ മികച്ചതാക്കാന്‍ അദ്ദേഹത്തിനായിരുന്നു. 11 മല്‍സരങ്ങളില്‍ നിന്നും 452 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം.
ഫിനിഷറുടെ റോളില്‍ ആറാം നമ്പറില്‍ കളിച്ച സൂര്യകുമാര്‍ യാദവായിരുന്നു ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ദുരന്തം. ബാറ്റിങില്‍ അദ്ദേഹം തികഞ്ഞ പരാജയമായി തീര്‍ന്നു. ഇന്ത്യന്‍ നിരയില്‍ ഏറ്റവും മോശം റേറ്റിങുള്ളതും സൂര്യക്കു തന്നെയാണ്. 10ല്‍ വെറും ഒന്നു മാത്രമാണ് സ്‌കൈയുടെ റേറ്റിങ്. ഏഴിന്നിങ്‌സുകളിലാണ് അദ്ദേഹം ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 17.66 ശരാശരിയില്‍ നേടിയത് വെറും 106 റണ്‍സ് മാത്രം.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനും തുല്യ റേറ്റിങാണ് ലഭിച്ചിരിക്കുന്നത്. 10ല്‍ ഏഴ് വീതമാണ് ഇരുവരുടെയും റേറ്റിങ്. ജഡേജ അഞ്ചിന്നിങ്‌സുകളില്‍ നിന്നും സ്‌കോര്‍ ചെയ്തത് 120 റണ്‍സാണ്. ബൗളിങില്‍ 11 ഇന്നിങ്‌സുകളില്‍ നിന്നും 16 വിക്കറ്റുകളെടുക്കുകയും ചെയ്തു. കുല്‍ദീപിനു ലഭിച്ചത് 15 വിക്കറ്റുകളായിരുന്നു.
പേസ് നിരയിലേക്കു വന്നാല്‍ ജസ്പ്രീത് ബുംറ, മുഹമ്മഡദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരില്‍ ഒരാള്‍ക്കു മാത്രമാണ് റേറ്റിങില്‍ മുഴുവന്‍ പോയിന്റും ലഭിച്ചത്. അതു ഷമിക്കായിരുന്നു. 10ല്‍ 10 റേറ്റിങുമായി അദ്ദേഹം ഹീറോയായി മാറി. ഏഴു മല്‍സരങ്ങളില്‍ നിന്നും ഷമി പിഴുതത് 24 വിക്കറ്റുകളായിരുന്നു.
ബുംറയ്ക്കു 10ല്‍ ഒമ്പതു റേറ്റിങാണ് ലഭിക്കുക. 11 മല്‍സരങ്ങളില്‍ 20 വിക്കറ്റുകള്‍ അദ്ദേഹം നേടി. സിറാജിന്റെ റേറ്റിങാവട്ടെ 10ല്‍ അഞ്ചു മാത്രമാണ്. ശരാശരി പ്രകടനം നടത്തിയ അദ്ദേഹത്തിനു 14 വിക്കറ്റുകള്‍ മാത്രമേ വീഴ്ത്താനായുള്ളൂ.