കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയേയും തകര്‍ത്ത് തുടര്‍ച്ചയായ എട്ടാം ജയം ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഇത്തവണ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിനാണ് ഇന്ത്യ നാണംകെടുത്തിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 326 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. വിരാട് കോലിയുടെ (101*) സെഞ്ച്വറിയും രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയുടെ ജയത്തില്‍ കരുത്തായത്.
വമ്പന്‍ ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കുമെത്തി. ഇപ്പോഴിതാ വിരാട് കോലിയുടെ ഡിആര്‍എസുമായി ബന്ധപ്പെട്ട് വിവാദം പുകയുകയാണ്. വിരാട് കോലിക്ക് അനുകൂലമായി തേര്‍ഡ് അംപയര്‍ തീരുമാനമെടുത്തെന്ന ആരോപണമാണ് ശക്തമാവുന്നത്. മത്സരത്തിന്റെ 21ാം ഓവറിലാണ് സംഭവം. കേശവ് മഹാരാജ് എറിഞ്ഞ ആദ്യ പന്ത് കോലിയുടെ ബാറ്റിന് തൊട്ടടുത്തുകൂടി കീപ്പര്‍ ക്വിന്റന്‍ ഡീകോക്കിന്റെ കൈയിലെത്തി.
തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും ഫീല്‍ഡ് അംപയര്‍ ഔട്ട് നല്‍കിയില്ല. ഇതോടെ ദക്ഷിണാഫ്രിക്ക തീരുമാനം റിവ്യൂ ചെയ്തു. അല്‍ട്രാ എഡ്ജ് പരിശോധിച്ചപ്പോള്‍ സ്‌പൈക്ക് കാട്ടിയില്ലെന്ന കാരണത്താല്‍ തേര്‍ഡ് അംപയര്‍ ഓണ്‍ഫീല്‍ഡ് അംപയറുടെ തീരുമാനം ശരിവെക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ അല്‍ട്രാ എഡ്ജ് പരിശോധിച്ചപ്പോള്‍ ചെറിയൊരു സ്‌പൈക്ക് കാട്ടിയിരുന്നു. നേരിയ സ്‌പൈക്കായിരുന്നു ഉണ്ടായിരുന്നത്.
ഇത് പരിഗണിച്ച് കോലി ഔട്ടാണെന്നാണ് വിധിക്കേണ്ടത്. എന്നാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോലിയ്ക്ക് അനുകൂലമായി അംപയര്‍ തീരുമാനമെടുക്കുകയായിരുന്നു. കോലി 38 പന്തില്‍ 37 റണ്‍സ് നേടി നില്‍ക്കുമ്പോഴാണ് ഈ വിവാദ ഡിആര്‍എസ് ഉണ്ടാവുന്നത്. കോലിയെ സെഞ്ച്വറിയിലേക്കെത്തിക്കാനാണ് എല്ലാവരും കൂടി ശ്രമിച്ചതെന്നാണ് ഒരു വിഭാഗം ആരാധകര്‍ ആരോപിക്കുന്നത്. കോലിക്ക് അനുകൂലമായി തേര്‍ഡ് അംപയര്‍ നില്‍ക്കുകയായിരുന്നു.

ഇത്തവണ തേര്‍ഡ് അംപയര്‍മാര്‍ കൂടുതലും ഇന്ത്യക്ക് അനുകൂലമായാണ് തീരുമാനിക്കുന്നതെന്നും ഇന്ത്യയെ കപ്പിലേക്കെത്താന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് ഐസിസിയും ബിസിസിഐയും ചേര്‍ന്ന് നടത്തുന്നതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിവാദമുണ്ടായത് ഡിആര്‍എസിന്റെ പേരിലാണ്. ദക്ഷിണാഫ്രിക്ക-പാകിസ്താന്‍ മത്സരത്തില്‍ പാകിസ്താന്റെ തോല്‍വിക്ക് കാരണമായത് വിവാദ ഡിആര്‍എസ് തീരുമാനമാണ്.
ഇംഗ്ലണ്ടിന്റെ ജോ റൂട്ടിന്റെ എല്‍ബിഡബ്ല്യുവിന്റെ പേരിലും വിവാദമുണ്ടായിരുന്നു. ഇപ്പോഴിതാ വിരാട് കോലിയുടെ ഡിആര്‍എസും വിവാദമായിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ വിരാട് കോലിയുടെ സെഞ്ച്വറി നേരത്തെ പ്രവചിക്കപ്പെട്ട തരത്തിലുള്ള മുന്നൊരുക്കമാണ് നടത്തിയിരുന്നത്. ജന്മദിനത്തില്‍ കോലിയെ സെഞ്ച്വറിയിലേക്കെത്തിക്കാന്‍ അംപയര്‍മാര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
എന്തായാലും കോലിയുടെ ഡിആര്‍എസ് ഇതിനോടകം വലിയ വിവാദമായിട്ടുണ്ട്. ചെറിയ സ്‌പൈക്ക് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഔട്ട് നല്‍കാത്തതെന്നതിന് ഐസിസി ഉത്തരം പറയണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. എന്തായാലും കോലി 49ാം ഏകദിന സെഞ്ച്വറിയോടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡിനൊപ്പമെത്തി. ജന്മദിനത്തില്‍ സെഞ്ച്വറിയിലേക്കെത്താനും കോലിക്ക് സാധിച്ചു.
കൂടാതെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 3000 റണ്‍സ് പൂര്‍ത്തിയാക്കാനും തട്ടകത്തില്‍ 6000 ഏകദിന റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി മാറാനും കോലിക്കായി. ഏകദിന ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തേക്കുയരാനും കോലിക്കായി. ഐതിഹാസിക നേട്ടങ്ങളിലേക്കാണ് കോലി എത്തിയതെങ്കിലും ഇതിനെല്ലാം കാരണം അംപയറുടെ തെറ്റായ തീരുമാനമാണെന്നും പലപ്പോഴും ഏകപക്ഷീയ തീരുമാനങ്ങളാണ് അംപയര്‍ എടുക്കുന്നതെന്നുമാണ് ആരാധക പക്ഷം.
എന്നാല്‍ അത് ഔട്ടല്ലെന്നും ഇന്ത്യയുടെ തുടര്‍ ജയങ്ങളില്‍ അസൂയകൊണ്ടാണ് ഒരു വിഭാഗം ആരാധകര്‍ ഇത്തരത്തില്‍ പറയുന്നതെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. എന്നാല്‍ ഡിആര്‍എസിലെ പിഴവിനെക്കുറിച്ച് ഐസിസി വൃത്തമടക്കം ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടുതന്നെ തേര്‍ഡ് അംപയറുടെ തീരുമാനം തെറ്റായിരുന്നുവെന്ന വാദത്തിനെ പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ല.