അടുത്ത മാസം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുകയാണ്. 2011നു ശേഷം ആദ്യത്തെ ലോക കിരീടം തേടിയാണ് ഇന്ത്യയിറങ്ങുക. അവസാനമായി ടൂര്‍ണമെന്റിനു വേദിയായപ്പോള്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ കപ്പുയര്‍ത്താന്‍ ഇന്ത്യക്കു ഭാഗ്യം ലഭിച്ചു. 11 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ടൂര്‍ണമെന്റ് നാട്ടിലേക്കു വിരുന്നെത്തുമ്പോള്‍ അതു ഒരിക്കല്‍ക്കൂടി തങ്ങള്‍ക്കു ഭാഗ്യം കൊണ്ടു വരുമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യ.
ലോകകപ്പിനായി നേരത്തേ പ്രതീക്ഷിക്കപ്പെട്ട സ്ക്വാഡിനെ തന്നെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. ഏഷ്യാ കപ്പിനായി പ്രഖ്യാപിച്ച 17 അംഗ സ്‌ക്വാഡില്‍ നിന്നും രണ്ടു പേരെ ഒഴിവാക്കിയതൊഴിച്ചാല്‍ അതേ സ്‌ക്വാഡ് തന്നെയാണ് ലോകകപ്പിലുമുള്ളത്. യുവ ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മ, പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഏഷ്യാ കപ്പ് ടീമില്‍ നിന്നും പുറത്തായവര്‍.

സ്ഥാനമര്‍ഹിക്കാതെ, ഭാഗ്യം കൊണ്ടു മാത്രം ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലേക്കു വിളിയെത്തിയ ചില താരങ്ങളെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ആരൊക്കെയാണ് ഇവരെന്നു നമുക്കു പരിശോധിക്കാം. ആദ്യത്തെയാള്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ്.
ഇന്ത്യന്‍ പിച്ചുകള്‍ സ്പിന്‍ ബൗളിങിനെ ഏറെ തുണയ്ക്കുന്നതാണെന്നു എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെയടക്കം മൂന്നു സ്പിന്നര്‍മാരെയും ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഹാര്‍ദിക് പാണ്ഡ്യയടക്കം നാലു പേസര്‍മാര്‍ ടീമിലുണ്ട്. മൂന്നു പേസറും രണ്ടു സ്പിന്നറുമടങ്ങുന്ന ടീം കോമ്പിനേഷനാണ് ഇന്ത്യ സാധാരണയായി പരീക്ഷിക്കാറുള്ളത്. ജസ്പ്രീത് ബുംറ, മുഹമ്മ് ഷമി, മുഹമ്മദ് സിറാജ് എന്നിവരായിരിക്കും പ്രധാന പേസര്‍മാര്‍.
അതുകൊണ്ടു തന്നെ ശര്‍ദ്ദുലിനെ ടീമിനു ആവശ്യമില്ലായിരുന്നു. ടീം കോമ്പിനേഷനില്‍ താരത്തെ ഉള്‍പ്പെടുത്തുകയെന്നതും ഇന്ത്യക്കു ബുദ്ധിമുട്ടാണ്. ബാറ്റിങില്‍ ചെറിയ സംഭാവനകള്‍ നല്‍കുമെന്ന ഒറ്റ കാരണം കൊണ്ടാണ് ശര്‍ദ്ദുലിന് ലോകകപ്പ് ടീമില്‍ അവസരം ലഭിച്ചത്. ബൗളിങില്‍ അദ്ദേഹത്തിനേക്കാള്‍ മിടുക്കനായ പ്രസിദ്ധ് കൃഷ്ണ തഴയപ്പെടുകയും ചെയ്തു.
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ഭാഗ്യം കൊണ്ട് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച രണ്ടാമത്തെയാള്‍. മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹം ടീമിന്റെ ഭാഗമാണെങ്കിലും സമീപകാലത്തു അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്നു കാണാം. രവീന്ദ്ര ജഡേജ ടീമിലുള്ളത് കാരണമായിരുന്നു ഇത്. അക്ഷറും ജഡ്ഡുവും പല കാര്യങ്ങളിലും സാമ്യം പുലര്‍ത്തുന്നവരാണ്. ജഡേജ പല തവണ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തി ടീമില്‍ സ്ഥാനമുറപ്പിച്ച താരമാണ്.

ജഡേജയെയും അക്ഷറിനെയും ഒരുമിച്ച് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയെന്നത് ബുദ്ധുമുട്ടേറിയ കാര്യമാണ്. അതിനാല്‍ തന്നെ ലോകകപ്പില്‍ അക്ഷറിനു അധികം മല്‍സരങ്ങില്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാനും സാധ്യതയില്ല. അക്ഷറിനു പകരം ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍, ലെഗ് സ്പിന്നരായ യുസ്വേന്ദ്ര ചഹല്‍ എന്നിവരിലൊരാളെ ഇന്ത്യക്കു ലോകകപ്പ് സ്‌ക്വാഡില്‍ എടുക്കാമായിരുന്നു.
ടി20യിലെ നമ്പര്‍ വണ്‍ താരവും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവാണ് ഭാഗ്യം കൊണ്ട് ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലെത്തിയ മൂന്നാമത്തെ താരം. ഏകദിനത്തില്‍ 55.71 എന്ന മികച്ച ശരാശരിയുള്ള മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ തഴഞ്ഞാണ് 24.33 മാത്രം ശരാശിയുള്ള സൂര്യ ലോകകപ്പ് സ്‌ക്വാഡില്‍ കയറിപ്പറ്റിയത്.
ഏകദിനത്തില്‍ വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ സൂര്യക്കു നിരവധി അവസരങ്ങള്‍ ഇന്ത്യ നല്‍കിയിരുന്നു. പക്ഷെ ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ അദ്ദേഹത്തിനായില്ല. അതുകൊണ്ടുതന്നെ ഭാഗ്യം കൊണ്ടു മാത്രമാണ് സൂര്യക്കു ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമാവാന്‍ കഴിഞ്ഞതെന്നു ഉറപ്പിച്ച് പറയാം.