ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇത്തവണ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഫൈനലിനേക്കാള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മല്‍സരമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം. ഒക്ടോബര്‍ 15നു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഈ ക്ലാസിക്ക് പോര്. ഒരു ലക്ഷത്തിനു മുകളില്‍ കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്‌റ്റേഡിയം ഇന്ത്യ- പാക് പോരിന്റെ ആവേശം ഇരട്ടിയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പാകിസ്താനെതിരേ ഏകദിന ലേകകപ്പില്‍ അപരാജിത റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. അതു കാത്തുസൂക്ഷിക്കുകയെന്ന വലിയ വെല്ലുവിളിയാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനുമുള്ളത്. മറുഭാഗത്ത് പാകിസ്താനാവട്ടെ ലോകകപ്പില്‍ ഇന്ത്യക്കെതിരായ പരാജയ പരമ്പരയ്ക്കു അറുതിയിടാമെന്ന പ്രതീക്ഷയിലാണ്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്തുവിടാന്‍ പാക് പടയ്ക്കായിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലും ഇന്ത്യക്കെതിരേ വിജയം കൊയ്തു.

ലോകകപ്പിലെ പാകിസ്താനെതിരേ നടക്കാനിരിക്കുന്ന പോരില്‍ ഇതിഹാസ താരം വിരാട് കോലിയും രോഹിത് ശര്‍മയുമാവില്ല ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍. ഇവര്‍ക്കു മേലുള്ള അമിത ആശ്രയം ഇന്ത്യ അവസാനിപ്പിച്ചു കഴിഞ്ഞു. പകരം പാക് പടയെ തീര്‍ക്കാന്‍ അഞ്ചു തുറുപ്പചീട്ടുകളെ ഇന്ത്യ കണ്ടെത്തിയിരിക്കുകയാണ്. ആരൊക്കെയാവും ഇവരെന്നു പരിശോധിക്കാം.
ആദ്യത്തെയാള്‍ 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവായിരിക്കും. ടി20 ക്രിക്കറ്റിനെ തന്റെ സ്‌ഫോടനാത്മക ബാറ്റിങിലൂടെ മറ്റൊരു തലത്തിലേക്കുയര്‍ത്തിയ താരമാണ് സ്‌കൈ. ഇന്ത്യക്കായി അരങ്ങേറിയതു മുതല്‍ ടി20യില്‍ അവിശ്വസനീയ പ്രകടനങ്ങളാണ് സൂര്യ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇനി ഏകദിനത്തിലും ഇതാവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. വലിയ മല്‍സരങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറാന്‍ സൂര്യക്കു കഴിയും. അതുകൊണ്ടു പാകിസ്താനെതിരേയും അദ്ദേഹം ബാറ്റിങില്‍ കത്തിക്കയറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ രണ്ടാമത്തെ തുറുപ്പുചീട്ട്. പാകിസ്താനെതിരേ നേരത്തേ പല പ്രധാനപ്പെട്ട മല്‍സരങ്ങളിലും കളിച്ചിട്ടുള്ള അനുഭവ സമ്പത്ത് അദ്ദേഹത്തിനുണ്ട്. മാത്രമല്ല പാക് പടയ്‌ക്കെതിരേ ചില മാച്ച് വിന്നിങ് പ്രകടനങ്ങളും ഹാര്‍ദിക് കാഴ്ചവച്ചിട്ടുമുണ്ട്.
ബാറ്റിങിലൂടെയും ബൗളിങിലൂടെയും മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. ഐപിഎല്ലില്‍ ഹാര്‍ദിക്ക് നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോംഗ്രൗണ്ട് കൂടിയാണ് നരേന്ദ്രമോദി സ്‌റ്റേഡിയം. അതുകൊണ്ടു തന്നെ ഈ ഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ അദ്ദേഹത്തിനു കൂടുതല്‍ പ്രചോദനം ലഭിക്കുകയും ചെയ്യും.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെ താരം. നിലവിവില്‍ പരിക്കേറ്റ് വിശ്രമിക്കുന്ന അദ്ദേഹം ലോകകപ്പിനു മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മടങ്ങിയെത്തിയാല്‍ ബുംറ തന്നെയായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ പേസാക്രമണത്തിനു ചുക്കാന്‍പിടിക്കുക. തുടര്‍ച്ചയായ പരിക്കുകള്‍ കാരണം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒരുപാട് മല്‍സരങ്ങള്‍ ബുംറയ്ക്കു നഷ്ടമായിരുന്നു.
പാകിസ്താനെതിരേ ഇതു വരെ വെറും അഞ്ചു ഏകദിന മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം പന്തെറിഞ്ഞിട്ടുള്ളൂ. ഇവയില്‍ നിന്നും വീഴ്ത്തിയത് നാലു വിക്കറ്റുകളാണ്. നിലവില്‍ പാകിസ്താനെതിരേയുള്ള റെക്കോര്‍ഡ് അത്ര മികച്ചതല്ലെങ്കിലും ബുംറയൈ എഴുതിത്തള്ളാന്‍ കഴിയില്ല.
സ്പിന്നര്‍ കുല്‍ദീപ് യാദവാണ് പാകിസ്താനെതിരേ ഇന്ത്യയുടെ തുറുപ്പുചീട്ടാവാന്‍ ശേഷിയുള്ള നാലാമത്തെ താരം. ഈ മല്‍സരത്തില്‍ വളരെ സുപ്രധാന റോള്‍ വഹിക്കാന്‍ അദ്ദേഹത്തിനു കഴിയും. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ കുല്‍ദീപ് കളിച്ചിരുന്നു.
പാക് നായകന്‍ ബാബര്‍ ആസമിനെ മികച്ചൊരു ബോളില്‍ പുറത്താക്കുകയും ചെയ്തു. വരാനിരിക്കുന്ന ലോകകപ്പില്‍ പാക് നിരയില്‍ ഇന്ത്യക്കു ഏറ്റവുമധികം ഭീഷണുയര്‍ത്തുക ബാബറും മുഹമ്മദ് റിസ്വാനുമായിരിക്കും. ഇരുവരെയും കുല്‍ദീപ് തുടക്കത്തില്‍ പുറത്താക്കിയാല്‍ ഇന്ത്യയുടെ വിജയസാധ്യത വര്‍ധിക്കും.
യുവ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങാണ് പാകിസ്താനെതിരേ ഇന്ത്യയുടെ അഞ്ചാമത്തെ തുറുപ്പുചീട്ട്. പാക് പടയ്‌ക്കെതിരേ ഇന്ത്യ തീര്‍ച്ചയായും കളിപ്പിക്കേണ്ട താരമാണ് അദ്ദേഹം. കഴിഞ്ഞ ടി20 ലോകകപ്പില്‍ അവര്‍ക്കെതിരേ മിന്നുന്ന പ്രകടനമായിരുന്നു അര്‍ഷ്ദീപ് കാഴ്ചവച്ചത്. പാക് ബാറ്റിങ് നിരയ്ക്കു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ താരത്തിനായിരുന്നു. വരാനിരിക്കുന്ന ലോകകപ്പിലും ന്യൂ ബോള്‍ കൊണ്ട് പാകിസ്താനെ വിറപ്പിക്കാന്‍ അര്‍ഷ്ദീപിനു കഴിയും.