പൂനെ: വീണ്ടുമൊരു വമ്പന്‍ ജയത്തോടെ ലോകകപ്പില്‍ സെമി ഫൈനല്‍ ബെര്‍ത്തിന് ഒരു പടി കൂടി അടുത്തിരിക്കുകയാണ് സൗത്താഫ്രിക്ക. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പ് കൂടിയായ ന്യൂസിലാന്‍ഡിനെ 190 റണ്‍സിനു സൗത്താഫ്രിക്ക മുക്കുകയായിരുന്നു. ഇതോടെ ഇന്ത്യയെ പിന്തള്ളി പോയിന്റ് പട്ടികയില്‍ സൗത്താഫ്രിക്ക തലപ്പത്തേക്കു കയറുകയും ചെയ്തു.
ഇരുടീമുകള്‍ക്കും 12 പോയിന്റാണുള്ളത്. മികച്ച നെറ്റ് റണ്‍റേറ്റില്‍ സൗത്താഫ്രിക്ക മുന്നിലെത്തുകയായിരുന്നു. എന്നാല്‍ ഹാട്രിക് പരാജയമാണ് ന്യൂസിലാന്‍ഡിനു നേരിട്ടത്. അവരുടെ സെമി പ്രതീക്ഷകള്‍ ഇതോടെ തുലാസിലാവുകയും ചെയ്തു. അടുത്ത രണ്ടു മല്‍സരങ്ങളിലം ജയിക്കാനായാല്‍ മാത്രമേ കിവികള്‍ക്കു ഇനി സെമി സാധ്യതയുള്ളൂ.

ടോസ് ലഭിച്ചിട്ടും കിവി ക്യാപ്റ്റന്‍ ടോം ലാതം വലിയൊരു മണ്ടത്തരം കാണിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ആദ്യം ബാറ്റ് ചെയ്തപ്പോഴെല്ലാം 300ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ സൗത്താഫ്രിക്കയെ അദ്ദേഹം ബാറ്റിങിനു അയക്കുകയായിരുന്നു. ഇതു ദുരന്തമാവുകയും ചെയ്തു.
358 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് കിവികള്‍ക്കു സൗത്താഫ്രിക്ക നല്‍കിയത്. എന്നാല്‍ 19 ഓവറുകളാവുമ്പോഴേക്കും 90 റണ്‍സിനു അഞ്ചു വിക്കറ്റുകള്‍ കൈവിട്ടതോടെ ന്യൂസിലാന്‍ഡിന്റെ വിജയപ്രതീക്ഷയും അസ്തമിക്കുകയായിരുന്നു. ഒടുവില്‍ 35.3 ഓവറില്‍ വെറും 167 റണ്‍സ് മാത്രമെടുത്ത് കിവികള്‍ കൂടാരം കയറി.
50 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടക്കം 60 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സാണ് കിവികളുടെ പരാജയഭാരം അല്‍പ്പമെങ്കിലും കുറച്ചത്. വില്‍ യങ് (33), ഡാരില്‍ മിച്ചെല്‍ (24) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. നാലു വിക്കറ്റുകളെടുത്ത കേശവ് മഹാരാജും മൂന്നു വിക്കറ്റുകളെടുത്ത മാര്‍ക്കോ യാന്‍സണും ചേര്‍ന്നാണ് കിവികളുടെ കഥ കഴിച്ചത്. ജെറാള്‍ഡ് കോട്‌സിക്കു രണ്ടു വിക്കറ്റും ലഭിച്ചു.
നേരത്തേ നാലു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് സൗത്താഫ്രിക്ക 357 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ അടിച്ചെടുത്തത്. ടൂര്‍ണമെന്റില്‍ നാലാം സെഞ്ച്വറി കുറിച്ച ഒാപ്പണര്‍ ക്വിന്റണ്‍ ഡികോക്കും (114) റാസ്സി വാന്‍ഡര്‍ ഡ്യുസെനുമാണ് (133) സൗത്താഫ്രിക്കയെ 350 കടത്തിയത്.

ഡികോക്ക് 116 ബോളില്‍ 10 ഫോറും മൂന്നു സിക്‌സറുമടിച്ചു. വാന്‍ഡര്‍ ഡ്യുസെന്‍ 118 ബോളിലാണ് ഒമ്പതു ഫോറും അഞ്ചു സിക്‌സറുമടക്കമാണ്് 133 റണ്‍സ് വാരിക്കൂട്ടിയത്. ഇവര്‍ക്കൊപ്പം ഡേവിഡ് മില്ലറുടെ 53 (30 ബോള്‍, 4 സിക്‌സ്, 2 ഫോര്‍) കിടിലന്‍ ഫിനിഷിങും സൗത്താഫ്രിക്കയ്ക്കു കരുത്തേകി.
സൗത്താഫ്രിക്കുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സ്‌കോര്‍ 38ല്‍ വച്ച് ക്യാപ്റ്റന്‍ ടെംബ ബവുമ പുറത്തായിരുന്നു. 24 റണ്‍സെടുത്ത അദ്ദേഹത്തെ ട്രെന്റ് ബോള്‍ട്ടിന്റെ ബൗളിങില്‍ ഡാരില്‍ മിച്ചെല്‍ പിടികൂടുകയായിരുന്നു. പക്ഷെ പിന്നീട് മല്‍സരം കിവികളില്‍ നിന്നും വഴുതിപ്പോയി. രണ്ടാം വിക്കറ്റില്‍ ഡികോക്ക്- വാന്‍ഡര്‍ ഡ്യുസെന്‍ ജോടി റണ്‍സിന്റെ ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി സൗത്താഫ്രിക്കയെ ശക്തമായ നിലയിലെത്തിച്ചു.
38ല്‍ ഒന്നിച്ച സഖ്യം 40ാം ഓവറില്‍ 238ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്. സ്‌കോറിങിനു വേഗത കൂട്ടാന്‍ മില്ലറെ സൗത്താഫ്രിക്ക നാലാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യുകയായിരുന്നു. ഫിഫ്റ്റിയുമായി മില്ലര്‍ ഈ റോള്‍ ഭംഗിയാക്കുകയും ചെയ്തതോടെ സൗത്താഫ്രിക്ക 357ലെത്തുകയും ചെയ്തു. ന്യൂസിലാന്‍ഡിനായി ടിം സൗത്തി രണ്ടു വിക്കറ്റുകളെടുത്തു. ഏഴു ബൗളര്‍മാരെ കിവികള്‍ പരീക്ഷിച്ചെങ്കിലും മറ്റാരും കാര്യമായ ഇംപാക്ടുണ്ടാക്കിയില്ല.
പ്ലെയിങ് ഇലവന്‍
ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ലാതം (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍) ഗ്ലെന്‍ ഫിലിപ്സ്, ജിമ്മി നീഷാം, മിച്ചെല്‍ സാന്റ്നര്‍, മാറ്റ് ഹെന്‍ട്രി, ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി.
സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റാസ്സി വാന്‍ഡെര്‍ ഡ്യുസെന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ട്രിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സെണ്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ജെറാള്‍ഡ് കോട്‌സി, ലുംഗി എന്‍ഗിഡി.