സൗത്താഫ്രിക്കയ്‌ക്കെതിരേ കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മല്‍സരത്തിനിടെ പരിക്കേറ്റ് ഗ്രൗണ്ട് വിട്ട ശേഷം തിരിച്ചെത്താതിരുന്ന പാകിസ്താന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷദാബ് ഖാന് രൂക്ഷവിമര്‍ശനം. പാകിസ്താന്റെ മുന്‍ പേസര്‍മാരായ ഉമര്‍ ഗുല്ലും സൊഹൈല്‍ തന്‍വീറുമാണ് ഷദാബിനെതിരേ ആഞ്ഞടിച്ചത്. ഒരു പാക് ചാനലില്‍ മല്‍സത്തെക്കുറിച്ച് വിശകലനം നടത്തവെയായിരുന്നു ഷദാബിന്റെ പരിക്കിനെ ഇരുവരും ചോദ്യം ചെയ്തത്.
സൗത്താഫ്രിക്കയുടെ റണ്‍ചേസിനിടെ ആദ്യ ഓവറിലെ രണ്ടാമത്തെ ബോളില്‍ തന്നെയായിരുന്നു ഷദാബിനു പരിക്കേറ്റത്. ഫീല്‍ഡിങിനിടെ അടിതെറ്റിവീണ താരത്തിന്റെ തല ഗ്രൗണ്ടില്‍ ശക്തമായി ഇടിക്കുകയായിരുന്നു. തുടര്‍ന്നു മൈതാനത്തു നിന്നും മടങ്ങിയ ഷദാബ് തിരിച്ചുവന്നതുമില്ല. കണ്‍കഷന്‍ സബ്സ്റ്റി റ്റ്യൂട്ടായി സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ ഉസാമ മിറിനെ പാകിസ്താന്‍ ഗ്രൗണ്ടില്‍ ഇറക്കുകയും ചെയ്തിരുന്നു.

ഷദാബിന്റെ പരിക്ക് അത്ര മാത്രം ഗൗരവമുള്ളതായി തോന്നുന്നില്ലെന്നും കളിയില്‍ നിന്നും ഭീരുവിനെപ്പോലെ പേടിച്ചോടുകയാണ് താരം ചെയ്തതെന്നുമാണ് തന്‍വീറും ഗുല്ലും വിമര്‍ശിച്ചത്. എന്റെ അഭിപ്രായത്തില്‍ ഷദാബ് ഈ മല്‍സത്തില്‍ തീര്‍ച്ചയായും വീണ്ടും മടങ്ങിയെത്തി ടീമിനു വേണ്ടി പോരാടണമായിരുന്നു. പരിക്ക് എത്രത്തോളമുണ്ടെന്നു എനിക്കറിയില്ല. പക്ഷെ ഷദാബിന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ തീര്‍ച്ചയായും മടങ്ങിവന്ന് ടീമിനായി പോരാടുമായിരുന്നെന്നും തന്‍വീര്‍ വ്യക്തമാക്കി.
ഈ ലോകകപ്പില്‍ പാകിസ്താന്റെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞതായി ടീമിനൊപ്പം ടി20 ലോകകപ്പ് കിരീട വിജയത്തില്‍ പങ്കാളിയായി ഗുല്‍ സമ്മതിക്കുന്നു. ഷദാബിനെക്കുറിച്ച് സൊഹൈല്‍ (തന്‍വീര്‍) പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. അദ്ദേഹത്തിന്റെ പരിക്ക് എങ്ങനെയുള്ളതാണെന്നു നമുക്കറിയില്ല. പക്ഷെ പുറത്തുപോയ ശേഷം ഷദാബിന്റെ ചില പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ആര്‍ക്കും സംശയം തോന്നുമെന്നും ഗുല്‍ പറഞ്ഞു.
ഷദാബ് പരിക്കേറ്റ് വീണ ശേഷം പുറത്തേക്കു പോവുന്നു. ഫിസിയോ അദ്ദേഹത്തെ പരിശോധിക്കുകയും ചെയ്യുന്നു. അതിനു ശേഷം ഗ്രൗണ്ടിലേക്കു മടങ്ങിവരാതെ ഷദാബ് മാറി നില്‍ക്കുകയും ചെയ്യുകയാണ്. എന്നാല്‍ മല്‍സരം അവസാന ഘട്ടത്തില്‍ പാകിസ്താന് അനുകൂലമായി മാറിയപ്പോള്‍ ഷദാബ് ഡഗൗട്ടിലേക്കു മടങ്ങിയെത്തുകയും അവിടെയുള്ളവരുമായി സംസാരിച്ച് ഇരിക്കുകയും ചെയ്യുന്നത് കണ്ടിരുന്നു. ഇതിന്റെ അര്‍ഥം ഷദാബിന്റെ പരിക്ക് അത്ര ഗൗരവമുള്ളതായിരുന്നില്ല എന്നു തന്നെയാണ്.
അദ്ദേഹം മനപ്പൂര്‍വ്വം പരിക്ക് അഭിനയിച്ച് കളിയില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇത്രയും പ്രധാനപ്പെട്ട ഒരു മല്‍സരത്തില്‍ സീനിയര്‍ താരം കൂടിയ ഷദാബ് ഈ തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നു. നേരത്തേ കൈ പൊട്ടിയിട്ടു പോലും അതു വകവയ്ക്കാതെ ഗ്രൗണ്ടിലേക്കു മടങ്ങിയെത്തി കളിച്ച താരങ്ങള്‍ പാകിസ്താനുണ്ടായിരുന്നു.
എനിക്കു ഒരിക്കലും ഷദാബുമായി ഇക്കാര്യത്തില്‍ യോജിക്കാന്‍ സാധിക്കില്ല. അദ്ദേഹം പുറത്തിരിക്കുന്നതു കണ്ടപ്പോള്‍ പരിക്ക് അത്ര ഗൗരവമുള്ളതായി തോന്നിയില്ലെന്നും ഉമര്‍ ഗുല്‍ ആഞ്ഞടിച്ചു.
ഷദാബിന്റെ പകരക്കാരനായി കളിച്ച ഉസാമ മിര്‍ ഭേദപ്പെട്ട പ്രകടനമാണ് പാകിസ്താനു വേണ്ടി കാഴ്ചവച്ചത്. എട്ടോവറില്‍ 5.6 ഇക്കോണമി റേറ്റില്‍ 45 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ മിര്‍ വീഴ്ത്തിയിരുന്നു. അപകടകാരികളായ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ വിക്കറ്റുകളാണ് താരം പിഴുതത്. പക്ഷെ കളിയില്‍ പാകിസ്താന്‍ ഒരു വിക്കറ്റിനു പരാജയപ്പെടുകയായിരുന്നു.