അഹമ്മദാബാദ്: ലോകകപ്പില്‍ തുടരെ രണ്ടു സെഞ്ച്വറികള്‍ക്കു ശേഷമിറങ്ങിയ ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ ഫൈനലില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ ടീമിനു തന്റെ സേവനം ഏറ്റവും ആവശ്യമായ സമയത്തു അദ്ദേഹം ഫ്‌ളോപ്പായി മാറി. വെറും നാലു റണ്‍സ് മാത്രമേ ശ്രേയസിനു നേടാനായുള്ളൂ. മൂന്നു ബോളുകളുടെ ആയുസ് മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
പവര്‍പ്ലേയ്ക്കു പിന്നാലെ 11ാം ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു ശ്രേയസിന്റെ പുറത്താവല്‍. നായകന്‍ പാറ്റ് കമ്മിന്‍സാണ് മിന്നുന്ന ഫോമിലുള്ള അദ്ദേഹത്തെ മടക്കിയത്. ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ലെങ്ത്ത് ബോളായിരുന്നു കമ്മിന്‍സ് പരീക്ഷിച്ചത്. ഷോട്ട് കളിക്കണമോ വേണ്ടയോ എന്നു ശങ്കിച്ചുനിന്ന ശ്രേയസ് അവസാന നിമിഷം ബാറ്റ് ലൈനില്‍ കൊണ്ടു വരികയയിരുന്നു. ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന്റെ കൈകളിലൊതുങ്ങുകയും ചെയ്തു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പുറത്താവലിനെ തുടര്‍ന്നാണ് പവര്‍പ്ലേ അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ശ്രേയസ് ക്രീസിലേക്കു വരുന്നത്. 10ാം ഓവറിലെ നാലാമത്തെ ബോളിലായിരുന്നു ഇന്ത്യന്‍ നായകന്റെ പുറത്താവല്‍. ഗ്ലെന്‍ മാക്‌സ്വെല്ലാണ് രോഹിത്തിന്റെ വിലപ്പെട്ട വിക്കറ്റ് സ്വന്തമാക്കിയത്. ഇന്ത്യയെ സംബന്ധിച്ച് മികച്ച ഓവറായിരുന്നു ഇത്. രണ്ടാമത്ത ബോളില്‍ സിക്‌സറടിച്ച രോഹിത് തൊട്ടടുത്ത ബോളില്‍ ഫോറുമടിച്ചിരുന്നു.
എന്നാല്‍ ഇതുകൊണ്ടും മതിയാവാതെ നാലാമത്തെ ബോളില്‍ വീണ്ടുമൊരു വമ്പന്‍ ഷോട്ടിനു ശ്രമിച്ച് രോഹിത് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ക്രീസിനു പുറത്തേക്കിറങ്ങി അദ്ദേഹം മിഡ് ഓണിലേക്കു ഷോട്ടിനു ശ്രമിച്ചെങ്കിലും കണക്ടായില്ല. കവര്‍ പോയിന്റില്‍ നിന്നും പിറകിലേക്കു ഓടിയ ട്രാവിസ് ഹെഡ് മികച്ചൊരു ഡൈവിങ് ക്യാച്ചിലൂടെ അതു പിടികൂടിയപ്പോള്‍ സ്‌റ്റേഡിയം നിശബ്ധമായി. തുടര്‍ന്നായിരുന്നു പവര്‍പ്ലേയില്‍ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ ശ്രേയസിന്റെ വരവ്.
ഒരുപക്ഷെ രോഹിത് രണ്ടു ബോളുകള്‍ കൂടി ക്രീസില്‍ പിടിച്ചുനിന്ന് പവര്‍പ്ലേ അവസാനിക്കുന്നതു വരെയെങ്കിലും ക്രീസില്‍ പിടിച്ചു നിന്നിരുന്നെങ്കില്‍ ശ്രേയസിന്റെ വിക്കറ്റ് ഇന്ത്യക്കു നഷ്ടപ്പെടില്ലായിരുന്നു. കാരണം ഈ ടൂര്‍ണമെന്റില്‍ നേരത്തേ പവര്‍പ്ലേയില്‍ രണ്ടു തവണ ബാറ്റ് ചെയ്തപ്പോഴും ശ്രേയസ് വന്‍ ദുരന്തമായി മാറിയിരുന്നു.

ചെന്നൈയിലെ ചെപ്പോക്കില്‍ ഓസ്‌ട്രേലിയയുമായുള്ള ആദ്യത്തെ ലീഗ് മല്‍സരത്തിലാണ് ശ്രേയസ് ആദ്യമായി പവര്‍പ്ലേയില്‍ ബാറ്റിങിനു ഇറങ്ങിയത്. അന്നു രണ്ടാം ഓവറില്‍ തന്നെ ശ്രേയസ് ക്രീസിലെത്തിയിരുന്നു. പക്ഷെ മൂന്നു ബോളുകള്‍ മാത്രം നേരിട്ട ശ്രേയസിനെ ജോഷ് ഹേസല്‍വുഡിന്റെ ബൗളിങില്‍ ഡേവിഡ് വാര്‍ണര്‍ പിടികൂടുകയായിരുന്നു.
അതിനു ശേഷം ഇംഗ്ലണ്ടുമായി ലഖ്‌നൗവില്‍ നടന്ന മല്‍സരത്തിലും പവര്‍പ്ലേയില്‍ ഇറങ്ങിയ ശ്രേയസ് ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. അന്നു 16 ബോളില്‍ നാലു റണ്‍സ് മാത്രമേ അദ്ദേഹം നേടിയിരുന്നുള്ളൂ. ക്രിസ് വോക്‌സിന്റെ ബൗളിങില്‍ മാര്‍ക് വുഡായിരുന്നു നിലയുറപ്പിക്കും മുമ്പ് തന്നെ ശ്രേയസിനെ പുറത്താക്കിയത്. ഇപ്പോഴിതാ ഫൈനലിലും അദ്ദേഹം പവര്‍പ്ലേ തനിക്കു വഴങ്ങില്ലെന്നു തെളിയിച്ചിരിക്കുകയാണ്.
എങ്കിലും ശ്രേയസിനെ സംബന്ധിച്ച് മികച്ച ടൂര്‍ണമെന്റായിരുന്നു ഇത്. 11 മല്‍സരങ്ങളില്‍ നിന്നും 66.25 ശരാശരിയില്‍ 113.24 സ്‌ട്രൈക്ക് റേറ്റില്‍ 530 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും ശ്രേയസ് സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.
അതേസമയം, ഇന്ത്യയെ തകര്‍ത്തെറിഞ്ഞ് ഓസ്‌ട്രേലിയ വീണ്ടുമൊരു ലോകകപ്പില്‍ മുത്തമിട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യയെ ഓസീസ് 240 റണ്‍സിനു എറിഞ്ഞിടുകയായിരുന്നു. മറുപടിയില്‍ ഏഴോവറുകള്‍ ബാക്കി നില്‍ക്കെ ഓസീസ് വിജയത്തിലെത്തുകയും ചെയ്തു. ട്രാവിസ് ഹെഡിന്റെ (137) സെഞ്ച്വറിയാണ് അവരുടെ വിജയം എളുപ്പത്തിലാക്കിയത്.